ജനറൽ ആശുപത്രിയിൽ സെൻട്രൽ ലാബിന്റെ പ്രവർത്തനം നിര്‍ത്തിവച്ചു
തിരുവനന്തപുരം : ജനറൽ ആശുപത്രിയിൽ പ്രവർത്തിച്ച രാജീവ് ഗാന്ധി സെൻട്രൽ ഫോർ ബയോടെക്നോളജിയ്ക്ക് കീഴിലുള്ള ലാബിന്റെ പ്രവർത്തനം നിറുത്തിവയ്ക്കാൻ ആശുപത്രിവികസന സമിതി നിർദേശിച്ചു. ബി.പി.എൽ രോഗികൾക്കുള്ള ആനുകൂല്യങ്ങൾ പോലും നിഷേധിക്കുന്നുവെന്ന പരാതിയെതുടർന്ന് സമിതി അദ്ധ്യക്ഷനും ദേശീയ ആരോഗ്യ മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാറും കെ.മുരളീധരൻ എം.എൽ.എയും ഉൾപ്പെടുള്ളവർ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി കാര്യങ്ങൾ വിലയിരുത്തിയശേഷമാണ് പ്രവർത്തനം നിറുത്തിവയ്ക്കാൻ നിർദ്ദേശിച്ചത്.ലാബിന്റെ പ്രവർത്തനം തുടർന്ന് എങ്ങനെ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഈമാസം 19ന് ആശുപത്രിസമിതി യോഗം ചേരും.
ഒരുവർഷം മുൻപ് ഡങ്കിപനി വ്യാപകമായപ്പോൾ അടിയന്തരമായി പരിശോധന റിപ്പോർട്ട് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് രാജീവ് ഗാന്ധി സെന്ററിനു കീഴിലുള്ള ലാബിന് പ്രവർത്തിക്കുന്നതിനായി സ്ഥലം അനുവദിച്ചത്.ആശുപത്രി ലാബിൽ ഇല്ലാത്ത പരിശോധനകൾ ചെയ്യുന്നതി വേണ്ടി മാസങ്ങൾക്ക് ശേഷം ലാബിനെ ജനറൽ ആശുപത്രിയിൽ നിലനിറുത്താൻ തീരുമാനിച്ചു.സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്‌കീം (സി.ജി.എച്ച്.എസ്) നിരക്കിലുള്ള ഫീസ് മാത്രമേ ഈടാക്കൂവെന്നുമുള്ള വ്യവസ്ഥയിലായിരുന്നു ലാബിന്റെ പ്രവർത്തനത്തിന് അനുമതി നൽകിയത്. ഇതിനായി ആരോഗ്യവകുപ്പും ലാബും തമ്മിൽ ധാരണാ പത്രവും ഒപ്പുവച്ചു. എന്നാൽ കരാർ ലംഘിച്ച് ആശുപത്രി ലാബിന് സമാന്തരമായി സെൻട്രൽ ലാബ് പ്രവർത്തിക്കാൻ തുടങ്ങി.
സെൻട്രൽ ലാബിനായി അനുവദിച്ച ആശുപത്രി കെട്ടിടത്തിൽ നടത്തിയ അറ്റകുറ്റപണി നിറുത്തിവയ്ക്കാനും സമിതി നിർദേശിച്ചു.ആശുപത്രി വികസനസമിതിയും സൂപ്രണ്ടും അറിയാതെ കെട്ടിടത്തിൽ അറ്റകുറ്റപണി പോലും നടത്തരുതെന്ന കരാർ വ്യവസ്ഥലംഘിച്ച് റാമ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സെൻട്രൽ ലാബ് അധികൃതർ സ്വന്തം നിലയ്ക്ക് നിർമ്മിക്കുകയും ലാബും പരിസര പ്രദേശങ്ങളും വിപുലീകരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നേരെത്ത ഒരുകൂട്ടം വികസന സമിതി അംഗങ്ങളും രംഗത്തെത്തിയിരുന്നു.