മലയാളികളുടെ ശരാശരി പ്രായം 39; കേന്ദ്ര ജനസംഖ്യ കമ്മീഷൻ റിപ്പോർട്ട് !
തിരുവനന്തപുരം: കേരളത്തിൽ പ്രായമായവരുടെ എണ്ണം കൂടുന്നതായി റിപോർട്ട്. കേന്ദ്ര ജനസംഖ്യ കമ്മീഷൻ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം കേരളത്തിലെ ജനസംഖ്യ 2036 ആകുമ്പോഴേക്കും 3.69 കോടിയിലെത്തുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടികളുടെയും യുവാക്കളുടെയും മധ്യവയസ്ക്കരുടെയും എണ്ണം ഓരോ വർഷവും കുറയുകയാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
പുരുഷന്മാരുടെ ശാശരി ആയുസ് നിലവിൽ 72.99 എന്നാണ്. അത് 74.49 ആകുമെന്നും റപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്ത്രീകളുടെ ആയുർദൈർഘ്യം നിലവിലുള്ള 78.65ൽ നിന്ന് 80.15ആയും കൂടും. ജനസംഖ്യ വർധനയുടെ തോത് നിലവിലെ 5.2 ൽ നിന്ന് 1.4 അയി കുറയും. എന്നാൽ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 951ആയി ഉയരും. ജനന നിരക്ക് കുറയുകയും ആയുസ് വർധിക്കുകയും ചെയ്യുന്നതിനാൽ മലയാളികളുടെ ശരാശരി പ്രായം നിലവിലെ 33.51ൽ നിന്ന് 39.5 അകും.
വയോധികരുടെ എണ്ണം ഇപ്പോൾ ജനസംഖ്യയുടെ 14.5ശതമാനം എന്നതിൽ നിന്ന് 22.8 ശതമാനം ആകും. അതായത് കേരളത്തിലെ അഞ്ചിലൊരാൾ 60 വയസ്സിന് മുകളിൽ ഉള്ളവരായിരിക്കും. കുട്ടികളും വയോധികരും ഉൾപ്പെടുന്ന ആശ്രിത വിഭാഗത്തിന്റെ തോത് നിലവിൽ 569 ആണെങ്കിൽ 16 വർഷത്തിനകം 681ആയി വർധിക്കും.
2016ലെ കണക്കനുസരിച്ച് 3.45 കോടിയായിരുന്നു കേരളത്തിലെ ജനസംഖ്യ. പുരുഷന്മാർ 1.65 കോടിയും സ്ത്രീകൾ 1.79 കോടിയുമാണ്. എന്നാൽ 2036ലെ സാധ്യത ജനസംഖ്യ 3.69 കോടിയാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അതേസമയം രാജ്യത്തെ ജനസംഖ്യ 25 വർഷം കൊണ്ട് 25 ശതമാനം വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ ജനസംഖ്യ 2036ൽ 151.8 കോടിയാകുമെന്ന് റിപ്പോർട്ട് കണക്കു കൂട്ടുന്നു.