കരിപ്പൂർ ദുരന്തം കഴിഞ്ഞ് മാസങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധനസഹായം കൈമാറിയില്ലെന്ന് ആക്ഷേപം
കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തം സംഭവിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും അപകടം സംഭവിച്ച യാത്രക്കാര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ധന സഹായത്തുക കൈമാറിയിട്ടില്ലെന്ന് ആക്ഷേപം. അപകടം നടന്ന ഉടന്‍ തന്നെ സര്‍ക്കാരുകള്‍ ധനസഹായം പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും തങ്ങള്‍ക്ക് ഒരു രൂപ പോലും കൈമാറിയിട്ടില്ലെന്ന് അപകടത്തില്‍ മരിച്ച തിരൂര്‍ സ്വദേശി ശാന്താ മരക്കാത്തിന്റെ മകന് സാബു വണ്‍ ഇന്ത്യയോട് പറഞ്ഞു. ഇടക്കാല ആശ്വാസ തുകയായി എയര്‍ ഇന്ത്യ 10 ലക്ഷം രൂപ കൈമാറിയിരുന്നു. നഷ്ടപ്പെട്ട ബാഗേജിന്റെ ഇന്‍ഷൂറസ് നടപടി ക്രമങ്ങളെപ്പറ്റി ഇന്‍ഷൂറന്‍സ് കമ്പനി ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇന്‍ഷൂറന്‍സ് തുക വൈകുന്നതില്‍ ആശങ്കയുണ്ടെന്നും സാബു പ്രതികരിച്ചു. വിമാന ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ 10 ലക്ഷം രൂപ വീതമാണ് ധന സഹായം പ്രഖ്യാപിച്ചിരുന്നത്.
തകര്‍ന്നു വീണ ബോയിങ് 737 എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഇന്‍ഷൂറന്‍സ് തുക ഇന്‍ഷൂറന്‍സ് കമ്പനി ഇന്ത്യന്‍ വ്യോമയാന കമ്പനിക്കു കൈമാറിയിട്ടുണ്ട്. 660 കോടി രൂപയാണ് ഇന്‍ഷൂറന്‍സ് തുക. ഇന്ത്യന്‍ വ്യോമയാന ചരിത്രത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഇന്‍ഷൂറന്‍സ് തുകയാണിത്. മൊത്തം 89 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരത്തുകയില്‍ 51 ബില്യന്‍ ഡോളര്‍ തകര്‍ന്ന വിമാനത്തിന്റെ തുകയും, 38 മില്യന്‍ ഡോളര്‍ വിമാനാപകടത്തില്‍ മരിച്ചതും പരിക്കേറ്റവരുമായവര്ക്കുള്ള നഷ്ടപരിഹാരത്തുകയുമാണെന്ന് ഓള് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി ചെയര്മാന് അതുല്‍ സാഹായി പറഞ്ഞു.
തകര്‍ന്ന വിമാനത്തിന്റെ ഇന്‍ഷൂറന്‍സ് തുകയായ 373.83 കോടി രൂപ കൈമാറിയതിന് പുറമേ വിമാനപകടത്തില്‍ നഷ്ടം സംഭവിച്ച യാത്രക്കാര്‍ക്ക് അടിയന്തിര സഹായത്തിനായി 3.50 കോടി രൂപ കൈമാറിയെന്നും സഹായി അറിയിച്ചു. നടപടിക്രമങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായാല്‍ മാത്രമേ യാത്രക്കാര്‍ക്കുള്ള മുഴുവന്‍ നഷ്ടപരിഹാരത്തുകയും കൈമാറാന്‍ സാധിക്കുവെന്നും സാഹായി കൂട്ടിച്ചേര്‍ത്തു. അതേസമയം പത്ത് ലക്ഷം രൂപ ഇടക്കാല ആശ്വാസമായി എയര്‍ ഇന്ത്യ കൈമാറിയിട്ടുണ്ടെന്നും ഇന്‍ഷൂറസ് കമ്പനി മൊത്തം ഇന്‍ഷൂറന്‍സ് തുക ലഭിക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങള്‍ക്കായി ബന്ധപ്പെട്ടിരുന്നെന്നും വിമാനാപകടത്തില്‍ മരിച്ച മുക്കം സ്വദേശി സാഹിറ ബാനുവിന്റെ സഹോദരന് സജാദ് പറഞ്ഞു.
Recommended Video
വിമാനാപകടത്തില്‍ നഷ്ടം സംഭവിച്ച യാത്രക്കാര്‍ക്ക് ഇടക്കാല ആശ്വാസ തുക എയര്‍ ഇന്ത്യ നേരത്തെ നല്‍കിയിരുന്നു . മരിച്ചവര്‍ക്ക് 10 ലക്ഷം, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം, സാരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപ എന്നിങ്ങനെയാണ് എയര്‍ ഇന്ത്യ അടിയന്തിര സഹായമായി നല്‍കിയത്. കഴിഞ്ഞ ആഗസ്റ്റ് മാസം 7നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി അപകടമുണ്ടായത്. വിമാനാപകടത്തില്‍ പ്രധാന പൈലറ്റടക്കം 21 പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ നഷ്ടം സംഭവിച്ച യാത്രക്കാര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ധനസഹായം വൈകുന്നതില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്.