മുരളീധരന്റെ പ്രോട്ടോകള്‍ ലംഘനം: കേന്ദ്ര വിജിലൻസ് അന്വേഷിക്കുന്നു; സലീം മടവൂരിന്റെ പരാതിയില്‍ നടപടി
ദില്ലി/കോഴിക്കോട്: കേന്ദ്ര വിദേശ കാര്യമന്ത്രി വി മുരളീധരനെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അന്വേഷണം. ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ അധ്യക്ഷന്‍ സലീം മടൂരിന്റെ പരാതിയില്‍ ആണ് നടപടി.
മുരളീധരനെ ഞെട്ടിച്ച ആ പരാതി തീരുന്നില്ല, ഇനി വിജിലൻസ് കമ്മീഷനും രാഷ്ട്രപതിയും: അഭിമുഖം- സലീം മടവൂർ
അന്വേഷണ ഘട്ടത്തിൽ പ്രതിയുടെ മൊഴി പരസ്യമാക്കിയത് സത്യപ്രതിജ്ഞാ ലംഘനം; മുരളീധരനെതിരെ സിപിഎം
അബുദാബിയില്‍ മന്ത്രിതല പരിപാടിയില്‍ പിആര്‍ കമ്പനി മാനേജറെ പങ്കെടുപ്പിച്ചത് സംബന്ധിച്ചാണ് പരാതി. നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിന് നല്കിയ പരാതിയില്‍ വിദേശകാര്യ വകുപ്പ് വി മുരളീധരന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് സലീം മടവൂര്‍ പരാതി നല്‍കിയത്. വിശദാംശങ്ങള്‍...
പരാതി
കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യ ന് റിം അസോസിയേഷന് മിനിസ്റ്റീരിയല്‍ യോഗം ആണ് വിവാദ വിഷയം. ഈ പരിപാടിയില്‍ പിആര്‍ കമ്പനി മാനേജര്‍ ആയ സ്മിത മേനോനും പങ്കെടുത്തിരുന്നു. ഇതില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടെന്നാണ് സലീം മടവൂരിന്റെ പരാതിയില്‍ പറയുന്നത്.
സ്മിത മേനോന്
പിആര്‍ കമ്പനി മാനേജര്‍ എന്ന നിലയില്‍ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ ആണ് പോയത് എന്നാണ് സ്മിത മേനോന്റെ വിശദീകരണം. ഇതിന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്റെ അനുമതിയും ഉണ്ടായിരുന്നു എന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മഹിള മോര്‍ച്ച
അബുദാബായിലെ പരിപാടിയ്ക്ക് ശേഷം ആണ് സ്മിത മേനോന് മഹിള മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയായി നിമയമിതയാകുന്നത്. സ്മിതയെ ദേശീയ വനിത കമ്മീഷന് അംഗമാക്കാനും നീക്കം നടന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആദ്യം പ്രധാനമന്ത്രിയ്ക്ക്
വി മുരളീധരന്റെ പ്രോട്ടോകോള്‍ ലംഘനം സംബന്ധിച്ച് ആദ്യം പ്രധാനമന്ത്രിയുടെ ഓഫീസിനാണ് സലീം മടവൂര്‍ പരാതി നല്‍കിയത്. വിദേശകാര്യ മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നിട്ടില്ല എന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്ന് സലീം മടവൂരിന്റെ അടക്കം എല്ലാ പരാതികളും തള്ളുകയും ചെയ്തിരുന്നു.
സ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റ് അടക്കം
ഇത്തവണ സ്മിത മേനോന്റെ വിശദീകരണ ഫേസ്ബുക്ക് പോസ്റ്റ് അടക്കമാണ് സലീം മടവൂര്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. വി മുരളീധരന്റെ അനുമതിയോടെയാണ് പരിപാടിയില്‍ പങ്കെടുത്തത് എന്ന് ആ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
ചീഫ് വിജിലന്‍സ് ഓഫീസര്‍
കേന്ദ്ര വിജിലന്‍സ് കമ്മീഷന് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാന്‍ ആണ് നിര്‍ദ്ദേശം. വിദേശകാര്യ മന്ത്രാലയത്തിലെ ചീഫ് വിജിലന്‍സ് ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല. ഒരുമാസത്തിനകം അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആണ് നിര്‍ദ്ദേശം.
സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം
സ്മിത മേനോനെ യുഎഇയിലെ മന്ത്രിതല പരിപാടിയില്‍ പങ്കെടുപ്പിച്ചത് സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും അഴിമതിയും പ്രോട്ടോകള്‍ ലംഘനവും ആണെന്നാണ് സലീം മടവൂരിന്റെ ആരോപണം. ഇന്ത്യക്ക് തന്നെ നാണക്കേടുണ്ടാക്കിയ നടപടിയായിരുന്നു വി മുരളീധരന്റേത് എന്നും സലീം മടവൂര്‍ ആരോപിച്ചിരുന്നു.