തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേക്ക് 4 മണിക്കൂർ, സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് അംഗീകാരം
തിരുവനന്തപുരം: തിരുവനന്തപുരം- കാസർഗോഡ് യാത്രാസമയം 12 മണിക്കൂറിൽ നിന്നും നാല് മണിക്കൂറിലേക്ക് ചുരുക്കുന്ന അർധ അതിവേഗ റെയിൽപാത പദ്ധതി സിൽവർ ലൈനിന് കേന്ദ്ര റെയിൽവേ മന്ത്രാലയം തത്വത്തിൽ അനുമതി നൽകി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. റെയിൽ ഇടനാഴി നിർമാണത്തിലൂടെ അരലക്ഷത്തോളം തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചുവേളിയിൽ നിന്നും കാസർഗോഡ് വരെ 532 കിലോമീറററാണ് റെയിൽ പാത നിർമിക്കുക. തിരുവനന്തപുരം മുതൽ തൃശൂർ വരെ നിലവിലുള്ള പാതയിൽ നിന്നും മാറിയാണ് നിരദ്ദിഷ്ട റെയിൽ ഇടനാഴി നിർമിക്കുന്നത്. ഓരോ 500 മീറ്ററിലും പുതിയ പാതയ്ക്ക് അടിയിലൂടെ ക്രോസിംഗ് സൗകര്യം ഉണ്ടായിരിക്കും.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്രം തത്വത്തിൽ അനുമതി നല്‍കിയത് നമ്മുടെ വികസനക്കുതിപ്പിന് കരുത്തേകുന്ന വാർത്തയാണ്.
ഇന്ത്യന്‍ റെയില്‍വെയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രൂപീകരിച്ച കെആര്‍ഡിസിഎല്‍ ആണ് പദ്ധതി നടപ്പാക്കുന്നത്. 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന രണ്ട് റെയില്‍ലൈനുകളാണ് നിര്‍മിക്കുന്നത്.
പദ്ധതി വിജയകരമായി നടപ്പാക്കാനാവുമെന്ന് പ്രാഥമിക സാധ്യതാപഠനത്തില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാന മന്ത്രിസഭ പദ്ധതി അംഗീകരിച്ച ശേഷമാണ് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിനയിച്ചത്. നിക്ഷേപ സമാഹരണത്തിനുള്ള ആസൂത്രണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്.
നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടു വരെ യാത്ര ചെയ്യാവുന്ന സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴി പരിസ്ഥിതി സൗഹൃദ പദ്ധതിയായാണ് വിഭാവനം ചെയ്തിട്ടുള്ളത്.
കൊച്ചുവേളിയില്‍ നിന്ന് കാസര്‍കോടു വരെ 532 കിലോമീറ്ററിലാണ് റെയില്‍പാത നിര്‍മിക്കുക. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള പാതയില്‍നിന്ന് മാറിയാണ് നിര്‍ദ്ദിഷ്ട റെയില്‍ഇടനാഴി നിര്‍മിക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോടു വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും. ഓരോ 500 മീറ്ററിലും പുതിയ പാതയ്ക്കടിയിലൂടെ ക്രോസിംഗ് സൗകര്യമുണ്ടായിരിക്കും. റെയില്‍ ഇടനാഴി നിര്‍മാണത്തിലൂടെ അര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ലഭിക്കുക. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 11,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.












Click it and Unblock the Notifications