ചക്കിട്ടപ്പാറയില്‍ ഖനനം നടത്താനുറച്ച് കന്പനി, സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ കോടതിയെന്ന്
കോഴിക്കോട്: ചക്കിട്ടപ്പാറയിലെ ഇരുമ്പയിർ ഖനന കാര്യത്തിൽ സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എംഎസ്പിഎല്‍ ലിമിറ്റഡ് അധികൃതര്‍ വ്യക്തമാക്കി. കേന്ദ്രം നൽകിയ അനുമതി റദ്ദാക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നാണ് ഇവരുടെ വാദം. എന്നാല്‍ സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിന് കന്പനിക്ക് താത്പര്യമില്ല. അതുകൊണ്ടാണ് കോടതിയെ സമീപിക്കുന്നതെന്നും കമ്പനി അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ചക്കിട്ടപ്പാറയിൽ ഇരുന്പയിർ ഖനനത്തിനുള്ള നിയമാനുസൃത അംഗീകാരങ്ങളെല്ലാം നേരത്തെ ലഭിച്ചതാണെന്ന് കർണാടക ആസ്ഥാനമായ എംഎസ്പിഎല്‍ ലിമിറ്റഡ് കഅറിയിച്ചു. 2004ൽ ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച പഠനം ആരംഭിച്ചത്.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, നടുവണ്ണൂർ, മാവൂർ, മലപ്പുറത്തെ നിലമ്പൂർ എന്നിവിടങ്ങളിൽ വലിയ തോതിൽ ഇരുമ്പയിർ ശേഖരം ഉള്ളതായി ജിഎസ്ഐ കണ്ടെത്തി. തുടർന്ന് കേന്ദ്രസർക്കാർ ഖനനാനുമതിക്കായി അപേക്ഷ ക്ഷണിച്ചു. മറ്റിടങ്ങളിൽ ജനവാസം കൂടുതൽ ആയതിനാൽ ചക്കിട്ടപ്പാറയ്ക്കു വേണ്ടി വിവിധ കമ്പനികൾ അപേക്ഷ നൽകി. 2009 ൽ എംഎസ്പിഎല്ലിന് ഖനനത്തിനുള്ള സ്ഥലം ലീസിന് ലഭിച്ചു. തുടർന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസും കിട്ടി.
എന്നാൽ, മുൻസർക്കാരിന്റെ ഇക്കാര്യത്തിലുള്ള ഇടപെടൽ ശരിയായ രീതിയിൽ ആയിരുന്നില്ലെന്നാണ് കന്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മേഡ വെങ്കടേശ് ആരോപിക്കുന്നത്. കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ക്ലിയറൻസുകൾ ലഭിച്ചിരിക്കെ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടേണ്ടിയിരുന്നില്ലെന്നാണ് ഇവരുടെ വാദം.
അതേസമയം, കമ്പനിക്ക് 2017 ജനുവരിക്കു മുൻപായി ലീസ് പുതുക്കിക്കിട്ടേണ്ടതുമുണ്ട്. സംസ്ഥാനത്തിന്റെ എതിർപ്പ് ഇക്കാര്യത്തിൽ വിഷയമല്ലെങ്കിലും ഒരു ഏറ്റുമുട്ടലിന് കമ്പനി ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടാണ് കോടതിയെ സമീപിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നത്. തുടക്കത്തിൽ, നാട്ടിൽ വരാനിരിക്കുന്ന അഭിവൃദ്ധി മുന്നിൽക്കണ്ട് നാട്ടുകാർ പദ്ധതിക്ക് വലിയ പിന്തുണയാണ് നൽകിയത്. അവർക്ക് എതിർപ്പുണ്ടെങ്കിൽ കമ്പനി അക്കാര്യവും പരിശോധിക്കുമെന്നും മേഡ വെങ്കടേശ് പറഞ്ഞു. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ പ്രകാരമുള്ള പാരിസ്ഥിതി ലോല മേഖലയ്ക്ക് പുറത്താണ് ഖനന മേഖലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.