പരിയാരത്തെ ബ്രോക്കറെ കൊന്നത് പ്രമുഖന്റെ നീലച്ചിത്ര സിഡിക്ക് വേണ്ടി? ഗൂഢാലോചന നടത്തിയ ആ മൂന്നാമൻ?
ചാലക്കുടി: പരിയാരത്ത് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതകള്‍ വര്‍ധിക്കുകയാണ്. മുഖ്യപ്രതി ചക്കര ജോണിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല എന്നാണ് അറിയുന്നത്.
അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് നീലച്ചിത്ര വിവാദവും തലപൊക്കിയിരിക്കുന്നു. പ്രമുഖരുടെ കൈകള്‍ രാജീവിന്റെ കൊലപാതകത്തിന് പിന്നിലുണ്ട് എന്ന ആരോപണത്തിന് ബലം കൂട്ടുന്നതാണ് പുതിയ വിവാദം.

പുതിയ വിവാദം
റിയല്‍ എസ്റ്റേറ്റ് ബ്രോക്കറാണ് കൊല്ലപ്പെട്ട രാജീവ്. റിയല്‍ എസ്റ്റേറ്റ് ബിസ്സിനസ്സുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ അതിനിടയിലേക്കാണ് പുതിയ വാദം കടന്നു വരുന്നത്.

നീലച്ചിത്ര വീഡിയോ
ഒരു പ്രമുഖന്റെ നീലച്ചിത്ര വീഡിയോയ്ക്ക് വേണ്ടിയാണ് രാജീവിന്റെ കൊലപാതകം നടന്നത് എന്ന് പോലീസ് പറയുന്നതായാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രമുഖന്റെ നീലച്ചിത്രം രാജീവ് പകര്‍ത്തിയിരുന്നുവത്രേ.

സിഡി വീണ്ടെടുക്കാൻ കൊല
പ്രമുഖന്റെ നീലച്ചിത്ര സിഡി വീണ്ടെടുക്കാന്‍ വേണ്ടി രാജീവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നതായാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസിലെ പ്രതികള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്.

അഭിഭാഷകന് എതിരെ പരാതി
പ്രമുഖ അഭിഭാഷകന്‍ ഉദയഭാനുവിന് എതിരെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് രാജീവിന്റെ മകന്‍ പരാതിയും നല്‍കിയിരുന്നു. അഭിഭാഷകനും ജോണിയും രാജീവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി.

സഹകരിക്കാതെ പ്രതികൾ
അതേസമയം മുഖ്യപ്രതി ചക്കര ജോണി അടക്കമുള്ളവര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല നടന്ന ദിവസം അഡ്വ. ഉദയഭാനുവിനെ നിരവധി തവണ വിളിച്ചത് എന്തിനെന്ന ചോദ്യത്തിന് പ്രതികള്‍ക്ക് ഉത്തരമില്ലെന്നും വാർത്തകളുണ്ട്

ഉദയഭാനുവിന് പങ്കില്ല
കൊലപാതകത്തില്‍ ഉദയഭാനുവിന് പങ്കില്ല എന്ന് പ്രതികള്‍ ആവര്‍ത്തിച്ച് പറയുകയാണ്. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് ചോദ്യം ചെയ്യലിന് മുന്‍പേ തന്നെ പ്രതികള്‍ പോലീസിനോട് പറഞ്ഞിരുന്നു എന്നാണ് അറിയുന്നത്.

ഗൂഢാലോചനയിൽ മൂന്നാമൻ
മറ്റാരെങ്കിലും പറഞ്ഞ് പഠിപ്പിച്ച ഉത്തരങ്ങളാണോ പ്രതികള്‍ ആവര്‍ത്തിക്കുന്നത് എന്നാണ് പോലീസ് സംശയിക്കുന്നത്. ചക്കര ജോണിയും കൂട്ടാളി രഞ്ജിത്തും കൂടാതെ മൂന്നാമതൊരാള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്.

മൂന്നാമൻ ഇല്ലെന്ന്
എന്നാല്‍ അങ്ങനെ മൂന്നാമതൊരാള്‍ ഇല്ലെന്ന് പ്രതികള്‍ ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരിയാരത്ത് ആളൊഴിഞ്ഞ കെട്ടിടത്തില്‍ രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു കൊലപാതകം.

തർക്കത്തിന് ശേഷം കൊലപാതകം
കൊലപാതകത്തിന് മുന്‍പ് പ്രതികളും രാജീവുമായി തര്‍ക്കം നടന്നിരുന്നു. ശേഷം നടന്ന കയ്യാങ്കളിക്കും പിടിവലിക്കും ഇടയില്‍ ശ്വാസം മുട്ടിയാണ് മരണം നടന്നത്. രാജീവിനെ തല്ലിച്ചതച്ച ശേഷം കൈകാലുകളും വായും കെട്ടിയാണ് വാടകക്കെട്ടിടത്തിലേക്ക് കൊണ്ടു പോയത്.

മരണം ശ്വാസം മുട്ടി
രാജീവിന്റെ തലയ്ക്ക് മുറിവേറ്റിരുന്നു. മരണകാരണം മുറിവല്ലെന്നും ശ്വാസം മുട്ടിയാണ് മരണം നടന്നതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലയ്ക്ക് മുന്‍പ് രാജീവിനെക്കൊണ്ട് വസ്തു ഇടപാട് രേഖകളില്‍ ബലമായി ഒപ്പ് വെയ്പ്പിക്കാന്‍ ശ്രമം നടന്നിരുന്നു എന്നാണ് കരുതുന്നത്.












Click it and Unblock the Notifications