ഐഎസ്ആര്‍ഒ അറിഞ്ഞില്ല, മനോരമയും മാതൃഭൂമിയും ചന്ദ്രയാന്‍ വിക്ഷേപിച്ചു!!! ഞെട്ടിത്തരിച്ച് വായനക്കാർ!!!
തിരുവനന്തപുരം: ഇന്ത്യയുടെ ചന്ദ്രയാന്‍-2 വിക്ഷേപണം മാറ്റിവച്ചു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 2.51 ന് ആയിരുന്നു ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ വിക്ഷേപിക്കാന്‍ നിശ്ചയിച്ചിരുന്നത്. കൗണ്ട് ഡൗണ്‍ എല്ലാം നേരത്തേ തുടങ്ങിയതും ആയിരുന്നു. എന്നാല്‍ വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ശേഷിക്കേ വിക്ഷേപണം ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ കേരളത്തിലെ പല പത്രമാധ്യമങ്ങളും നല്‍കിയ വാര്‍ത്ത കണ്ടാല്‍ ഐഎസ്ആര്‍ഒയുടെ കണ്ണ് തന്നെ തള്ളിപ്പോകും. ചന്ദ്രയാന്‍-2 വിജയകരമായി വിക്ഷേപിച്ചു എന്നായിരുന്നു വാര്‍ത്ത.
ഏതെങ്കിലും ചെറിയ പത്രങ്ങള്‍ക്ക് പറ്റിയ ഒരു അബദ്ധം ആണ് ഇത് എന്ന് കരുതരുത്. മലയാള മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങളില്‍ ആണ് ഇങ്ങനെ ഒരു വാര്‍ത്ത വന്നത്. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ ബഹളവും ആണ്. എന്താണ് ശരിക്കും സംഭവിച്ചത്.
പുലര്‍ച്ചെ വിക്ഷേപണം
ജൂലായ് 15, തിങ്കളാഴ്ച പുലര്‍ച്ചെ 2.51 ന് ആയിരുന്നു ചന്ദ്രയാന്‍-2 വിക്ഷേപിക്കേണ്ടിയിരുന്നത്. അതിന് 56 മിനിറ്റ് മുമ്പാണ് സാങ്കേതിക തകരാര്‍ കണ്ടെത്തി വിക്ഷേപണം റദ്ദാക്കിയത്. ഇങ്ങനെ ഒരു ഒരു കാര്യം നടന്നാല്‍ അത് എങ്ങനെ പത്രങ്ങളെ ബാധിക്കും എന്നതാണ് ഇപ്പോഴത്തെ സംഭവം വെളിപ്പെടുത്തുന്നത്.
ഓമനത്തിങ്കളെന്ന് മനോരമ
ഓമനത്തിങ്കള്‍- എന്നായിരുന്നു മലയാള മനോരമ ചന്ദ്രയാന്‍ വിക്ഷേപണ വാര്‍ത്തയ്ക്ക് തൊടുത്ത തലക്കെട്ട്. അതും ഗംഭീര ഡിസൈനോട് കൂടിയ ഒന്നാം പേജ് വാര്‍ത്ത. ചാന്ദ്രയാന്‍- 2 നെ കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങളോട് കൂടിയ ഒരു മനോഹര വാര്‍ത്ത തന്നെ ആയിരുന്നു ഇത് എന്ന് പറയാതെ വയ്യ. പക്ഷേ, ചന്ദ്രയാന്‍-2 വിക്ഷേപിച്ചില്ലെങ്കില്‍ പിന്നെ ഈ വാര്‍ത്തയ്ക്ക് എന്ത് പ്രാധാന്യം!
പുതുയാത്രയെന്ന് മാതൃഭൂമി
ചന്ദ്രയാന്‍-2 ദൗത്യത്തിന് തുടക്കം- പുതുയാത്ര; ഇങ്ങനെ ആയിരുന്നു മാതൃഭൂമിയുടെ ഒന്നാം പേജിലെ പ്രധാന വാര്‍ത്ത. ഈ വാര്‍ത്തയും ചന്ദ്രയാന്റെ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ളത് തന്നെ ആയിരുന്നു. പക്ഷേ, വിക്ഷേപണം റദ്ദാക്കപ്പെട്ട കാര്യം മാത്രം വാര്‍ത്തയില്‍ ഇല്ല.
ചന്ദ്രയാന്‍ കുതിച്ചുയര്‍ന്നെന്ന് കേരള കൗമുദി
മാതൃഭൂമിയും മനോരമയും തലക്കെട്ടില്‍ ഒരല്‍പം ശ്രദ്ധ ചെലുത്തിയിരുന്നു എന്ന് വേണം കരുതാന്‍. എന്നാല്‍ കേരള കൗമുദി പത്രത്തില്‍ വന്ന വാര്‍ത്ത 'ചന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു' എന്നായിരുന്നു. പുലര്‍ച്ചെ 2.51 ആണ് വിക്ഷേപണം നടന്നത് എന്ന് വരെ കൊടുത്തു.
എന്താണ് സംഭവിച്ചത്?
സത്യത്തില്‍ എന്താണ് ഈ പത്രങ്ങള്‍ക്ക് സംഭവിച്ചത് എന്നായിരിക്കും പലരും ചിന്തിക്കുന്നുണ്ടാവുക. ഒരല്‍പം അമിതാവേശവും പിന്നെ ഒരിത്തിരി സാങ്കേതിക പ്രശ്‌നവും ചേര്‍ന്നാല്‍ ഈ മണ്ടത്തരത്തിന്റെ ഉത്തരമായി. രാത്രിയില്‍ ആണല്ലോ ഈ പത്രങ്ങള്‍ എല്ലാം അച്ചടിക്കുന്നത്. പക്ഷേ, വൈകി അച്ചടിച്ച എഡിഷനുകളിലെ വായനക്കാർക്ക് ഒരു പ്രശ്നവും ഉണ്ടായില്ല.
ആദ്യ എഡിഷനുകളില്‍
മാതൃഭൂമിയ്ക്കും മനോരമയ്ക്കും എല്ലാം ഒരുമാതിരി എല്ലാ ജില്ലകളിലും എഡിഷനുകള്‍ ഉള്ളതാണ്. എന്നാല്‍ ദൂരസ്ഥലങ്ങളിലേക്ക് സ്പ്ലിറ്റ് എഡിഷനുകള്‍ നേരത്തേ തന്നെ അച്ചടിക്കും. എന്നാല്‍ മാത്രമേ അവിടങ്ങളില്‍ സമയത്ത് പത്രം എത്തിക്കാന്‍ സാധിക്കൂ. ഇങ്ങനെയുള്ള സ്ഥലങ്ങളിലെ എഡിഷനുകളില്‍ ആണ് ഇങ്ങനെ ഒരു മണ്ടത്തരം അവര്‍ക്ക് പിണഞ്ഞത്.
കൃത്യത കാണിക്കാന്‍
നേര് നേരത്തെ എത്തിക്കുക എന്ന പത്രധര്‍മത്തിന് പിറകേ പോയതായിരുന്നു സത്യത്തില്‍. ഐഎസ്ആര്‍ഒ ഈ ദൗത്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള പരാജയം നേരിടുമെന്ന് ഈ പത്രങ്ങളൊന്നും സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. എന്നാല്‍ വിക്ഷേപണം നടത്താന്‍ ഉദ്ദേശിച്ച സമത്തിന് 56 മിനിട്ട് മുമ്പ് അത് ഉപേക്ഷിച്ചപ്പോഴേക്കും പല എഡിഷനുകളും അച്ചടിച്ച് വാനയക്കാരിലേക്ക് യാത്ര തുടങ്ങിയിരുന്നു. വൈകിയുള്ള വാര്‍ത്തയും ഉള്‍പ്പെടുത്താന്‍ നടത്തിയ ശ്രമം ഇങ്ങനെ ഒരു മണ്ടത്തരത്തിലും അവസാനിച്ചു.
പാവം തന്നെ
ചന്ദ്രയാന്‍ വിക്ഷേപണത്തിന്റെ റിപ്പോര്‍ട്ടിങ് അതി ഗംഭീരമായിരുന്നു. പക്ഷേ, ഐഎസ്ആര്‍ഒ ഇങ്ങനെ ഒരു പണിതരുമെന്ന് ഏതെങ്കിലും റിപ്പോര്‍ട്ടര്‍ പ്രതീക്ഷിക്കുമോ... രാവിലെ ആയപ്പോള്‍ ഇതാണ് കോലം!
രാഷ്ട്രപതിയോ... എപ്പോ!
ചന്ദ്രയാന്‍-2 ന്റെ ചരിത്ര വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വരെ ശ്രീഹരിക്കോട്ടയില്‍ ഉണ്ടായിരുന്നു എന്നൊക്കെ ആണ് എഴുതി വിട്ടിരിക്കുന്നത്. അതെപ്പോ എന്നാണത്രെ ഇപ്പോള്‍ രാഷ്ട്രപതി ആലോചിക്കുന്നത്.
നിങ്ങളിവിടെ നിന്നോ... അവിടെ എത്താറായി
ശരിക്കും
ഉള്ള
ചന്ദ്രയാന്‍-2
സാങ്കേതി
തകരാര്‍
പരിഹരിക്കാന്‍
വേണ്ടി
ശ്രീഹരിക്കോട്ടയില്‍
തന്നെ
നില്‍ക്കുകയാണ്.
പക്ഷേ,
കേരളത്തിലെ
പത്രങ്ങള്‍
വിക്ഷേപിച്ച
ചന്ദ്രയാന്‍-2
ഇപ്പോള്‍
ഏതാണ്ട്
ചന്ദ്രനില്‍
എത്താറായിട്ടുണ്ടെന്ന്!
അറിഞ്ഞില്ലല്ലോ
ചന്ദ്രയാന്‍ -2 കുതിച്ചുയര്‍ന്നു എന്നൊക്കെ വാര്‍ത്ത കൊടുത്താല്‍ പിന്നെ എന്ത് ചെയ്യും. ചന്ദ്രയാന്‍ തന്നെ ഇപ്പോള്‍ ആകെ ആശയക്കുഴപ്പത്തില്‍ ആണെന്നാണ് കേള്‍ക്കുന്നത്.
ഇനിയിപ്പോള്‍...
സാങ്കേതിക പ്രശ്‌നം എന്നാണല്ലോ വിശദീകരണം തന്നിരിക്കുന്നത്. ഇനിയിപ്പോള്‍ പൂജയ്ക്ക് വച്ചിരുന്ന ചെറുനാരങ്ങയും പച്ചമുളകും എങ്ങാനും മിസ്സായി പോയതാകുമോ വിക്ഷേപണം ഉപേക്ഷിക്കാനുള്ള കാരണം എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഫുള്‍ജാര്‍ സോഡയൊക്കെ വൈറല്‍ ആയ കാലം ആണ് എന്ന് മറക്കരുത്!