പ്രകാശ് കാരാട്ട് ബിജെപിയിലേക്കെന്ന് ചന്ദ്രിക, തങ്ങളും ബിജെപിയിലേക്കെന്ന് സൈബർ സഖാക്കൾ, വാർത്ത മുക്കി
കോഴിക്കോട്: സിപിഎം മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്ത പിന്‍വലിച്ച് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രിക. ചന്ദ്രികയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ ആണ് പ്രകാശ് കാരാട്ട് ബിജെപിയില്‍ ചേര്‍ന്നേക്കും എന്നുളള വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. സിപിഎം വേദികളില്‍ നിന്ന് പ്രകാശ് കാരാട്ട് അപ്രത്യക്ഷനായിട്ട് വര്‍ഷങ്ങള്‍, ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട് എന്ന തലക്കെട്ടിലാണ് വാര്‍ത്ത വന്നത്. വര്‍ഷങ്ങളായി പ്രകാശ് കാരാട്ട് സിപിഎം വേദികളില്‍ നിന്ന് അപ്രത്യക്ഷനാണ് എന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
''സീതാറം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായതിന് ശേഷം നിശ്ബ്ദനായി തുടങ്ങിയ പ്രകാശ് കാരാട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി പൂര്‍ണമായും പൊതുവേദികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. പ്രകാശ് കാരാട്ടിനെ പിന്തുണച്ചിരുന്ന പാര്‍ട്ടി കേരള ഘടകവും അദ്ദേഹത്തെ കൈയൊഴിഞ്ഞതോടെയാണ് കാരാട്ട് പൂര്‍ണമായും പാര്‍ട്ടി വേദികളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടത്'' എന്നും വാർത്തയിൽ പറയുന്നു.
'' യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതടക്കം കാരാട്ടിന്റെ പിടിവാശിയായിരുന്നു. സംഘപരിവാറിന് വഴിയൊരുക്കാന്‍ കാരാട്ട് നടത്തിയ ആസൂത്രിത നീക്കമാണ് ഇതെന്നും ആരോപണമുണ്ട്'' എന്നും ചന്ദ്രകയിൽ പ്രസിദ്ധീകരിച്ച വാർത്തയിലുണ്ട്. '' അതിനിടെ കാരാട്ട് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് നടക്കുന്ന സംഘപരിവാര്‍ തേര്‍വാഴ്ചക്കെതിരെ മുതിര്‍ന്ന സിപിഎം നേതാവായ കാരാട്ട് ഇതുവരെ ഒരുവാക്ക് പറഞ്ഞിട്ടില്ല. പൗരത്വസമരം, കര്‍ഷക പ്രക്ഷോഭം, ഷഹീന് ബാഗ് സമരം തുടങ്ങിയ സമരവേദികളിലൊന്നും കാരാട്ടിനെ കണ്ടിട്ടില്ല. കേരളത്തിന് പുറത്ത് കോണ്‍ഗ്രസുമായി സഖ്യം ചേരാനുള്ള സിപിഎം തീരുമാനവും കാരാട്ടിനെ ചൊടിപ്പിച്ചിട്ടുണ്ട്'' എന്നും ചന്ദ്രിക വാർത്തയിലുണ്ട്.
വാര്‍ത്തയ്ക്ക് പിന്നാലെ സിപിഎം സൈബര്‍ സഖാക്കള്‍ ചന്ദ്രികയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തി. പിന്നാലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കുടുംബവും ബിജെപിയില്‍ ചേരുമെന്ന് സൂചന എന്ന തരത്തില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും ആരംഭിച്ചു. വര്‍ഷങ്ങളായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നില്ലെന്ന് ചന്ദ്രിക പറയുന്ന പ്രകാശ് കാരാട്ട് ഡിസംബര്‍ 30ന് എസ്എഫ്ഐ പരിപാടി ഉദ്ഘാടനം ചെയ്ത കാര്യം അടക്കം ചൂണ്ടിക്കാട്ടിയാണ് ഇടത് അനുകൂലികള്‍ മറുപടി നല്‍കിയത്. പിന്നാലെ ചന്ദ്രിക ഈ വാര്‍ത്ത പിന്‍വലിക്കുകയായിരുന്നു.