ചങ്ങനാശ്ശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് പോലീസ് ചോദ്യം ചെയ്ത ദമ്പതികൾ ആത്മഹത്യ ചെയ്തു!!
Recommended Video
ചങ്ങനാശ്ശേരി: സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട പോലീസ് ചോദ്യം ചെയ്ത ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോട്ടയം ചങ്ങനാശ്ശേരി വാകത്താനത്താണ് സംഭവം. സുനിൽ, രേഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്. സുനിലിനെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. ഇതേത്തുടർന്നുള്ള മാനസിക വിഷമമാണ് ദമ്പതികളുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചനകൾ.
സ്വർണാഭരണ നിർമാണ തൊഴിലാളിയാണ് മരിച്ച സുനിൽ. സുനിൽ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും സ്വർണം മോഷണം പോയി എന്നാരോപിച്ചാണ് പോലീസ് ഇയാളെയും ഭാര്യയെയും ചോദ്യം ചെയ്തത്. ചങ്ങനാശ്ശേരി നഗരസഭാംഗവും സി പി എം നേതാവുമായ സജികുമാറിന്റെ പരാതിയിലായിരുന്നു ഇത്. 12 മണിക്കൂറോളം പോലീസ് ഇരുവരെയും ചോദ്യം ചെയ്തു എന്നാണ് റിപ്പോർട്ട്.
പോലീസ് തങ്ങളെ ഉപദ്രവിച്ചതായി ഇവർ പറഞ്ഞിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. മോഷണക്കുറ്റം ആരോപിച്ച് പോലീസ് പീഡിപ്പതിന്റെ മാനസിക വിഷമം കൊണ്ടാണ് സുനിലും രേഷ്മയും ജീവനൊടുക്കിയത് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ പോലീസ് നിഷേധിച്ചു. പരാതി കിട്ടിയാൽ എടുക്കേണ്ട സ്വാഭാവിക നടപടിക്രമങ്ങൾ മാത്രമാണ് ഉണ്ടായത് എന്നാണ് പോലീസ് പറയുന്നത്.
പൊലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരിയില്‍ വ്യാഴാഴ്ച ഹർത്താൽ. യു ഡി എഫും ബി ജെ പിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ദമ്പതികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി എസ്ഐയെ സ്ഥലം മാറ്റി. എസ്ഐ ഷമീർഖാനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്