വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാതൃഭൂമി ചാനൽ സംഘത്തിന്റെ വള്ളം മറിഞ്ഞു; 2 പേരെ കാണാനില്ല
Recommended Video
കോട്ടയം: വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാതൃഭൂമി ടിവിയുടെ വാര്‍ത്താ സംഘം സഞ്ചരിച്ച വള്ളം അപകടത്തില്‍ പെട്ടു. രണ്ട് പേരെ കാണാതായതായാണ് റിപ്പോര്‍ട്ടുകള്‍. വൈക്കത്തെ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ സംഘമാണ് അപകടത്തില്‍ പെട്ടത്.
മാതൃഭൂമി ചാനലിന്‌റെ റിപ്പോര്‍ട്ടര്‍ ശ്രീധരന്‍, ക്യാമറ മാന്‍ അഭിലാഷ് എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. എന്നാല്‍ പ്രാദേശിക ലേഖകനായ സജി, ഡ്രൈവര്‍ ബിബിന്‍ എന്നിവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവര്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണ്.
വൈക്കം മുണ്ടാര്‍ വെള്ളപ്പൊക്കം വലിയ തോതില്‍ ബാധിച്ച പ്രദേശമാണ്. ഇവിടത്തെ ജനങ്ങളുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ വാര്‍ത്താ സംഘം ആണ് അപകടത്തില്‍ പെട്ടത്. കടുത്തുരുത്തിയില്‍ നിന്നാണ് ഇവര്‍ വള്ളത്തില്‍ യാത്ര തുടങ്ങിയത് എഴുമാംകായലില്‍ വച്ചാണ് വള്ളം മറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
റിപ്പോര്‍ട്ടറേയും ക്യാമറമാനേയും അടക്കം മൂന്ന് പേരെയാണ് നാട്ടുകാര്‍ക്ക് രക്ഷിക്കാന്‍ സാധിച്ചത്. ഇവരെ മുട്ടുചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.