കാറുകൾക്ക് പോണ്ടിച്ചേരി രജിസ്ട്രേഷൻ; അമലാ പോളിനും സുരേഷ് ഗോപിക്കുമെതിരെ കുറ്റപത്രം ഉടൻ
തിരുവനന്തപുരം: ആഡംബരക്കാറുകൾ പുതുച്ചേരിയിൽ വ്യാജവിലാസത്തിൽ രജിസ്റ്റർ ചെയ്ത് നികുതി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ നടനും ബിജെപി എം പിയുമായ സുരേഷ് ഗോപിക്കും നടി അമലാപോളിനുമെതിരെയുള്ള കുറ്റപത്രം ഒരുമാസത്തിനകം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത വഴി സുരേഷ് ഗോപി 30 ലക്ഷവും അമലാ പോൾ 20 ലക്ഷവും രൂപ വെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
രജിസ്ട്രേഷന് വേണ്ടി ഇരുവരും നൽകിയ തെളിവുകൾ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കൽ, നികുതി വെട്ടിപ്പ് എന്നികുറ്റങ്ങൾ ചുമത്തി കുറ്റപത്രം സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. നികുതി വെട്ടിപ്പിന് കൂട്ട് നിന്ന ഷോറൂം ഏജൻസികൾക്കെതിരെയും കുറ്റപത്രം സമർപ്പിക്കും.
അറസ്റ്റ് ചെയ്ത് വിട്ടയച്ചു
നടൻ സുരേഷ് ഗോപിയെ നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. 2010ലും എം പി ആയതിനുശേഷവുമായി വാങ്ങിയ 2 കാറുകൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത വഴി 30 ലക്ഷത്തിന്റെ നികുതിവെട്ടിപ്പാണ് സുരേഷ് ഗോപി നടത്തിയത്. പോണ്ടിച്ചേരിയിൽ സ്വന്തമായി സ്ഥലമുണ്ടെന്നും വാടക വീട്ടിലെ മേൽവിലാസത്തിലാണ് കാർ രജിസ്ട്രർ ചെയ്തതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.എന്നാൽ അത് കളവാണെന്ന് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു.
അമലയുടെ ബെൻസ് എസ് ക്ലാസ്സ്
ആഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാൻസ് കാർ ഡീലറിൽ നിന്നാണ് അമലാ പോൾ ഒരു കോടി 12 ലക്ഷം രൂപ വിലമതിക്കുന്ന ബെൻസ് എസ് ക്ലാസ് സ്വന്തമാക്കിയത്. കേരളത്തിൽ രജിസ്റ്റർ ചെയ്താൽ അടയ്ക്കേണ്ട വൻ നികുതി ഒഴിവാക്കാൻ വ്യാജ മേൽവിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. 20 ലക്ഷം രൂപയുടെ വെട്ടിപ്പാണ് അമല നടത്തിയിരിക്കുന്നത്. ഷൂട്ടിംഗിന് പോകുമ്പോൾ താമസിക്കാനായി സ്ഥിരമായി വാടക വീടുണ്ടെന്നും ഇൗ വിലാസമാണ് രജിസ്ട്രേഷന് ഉപയോഗിച്ചതെന്നുമാണ് അമലയുടെ മൊഴി. എന്നാൽ ഇൗ വിലാസം ഉപയോഗിച്ച് നിരവധി കാറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അമലയുടെ വാദങ്ങൾ തെറ്റാണെന്നും കണ്ടെത്തുകയായിരുന്നു.
ഫഹദിനെതിരെ നടപടി?
നടൻ ഫഹദ് ഫാസിലും പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള വാഹനമാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഫഹദ് പിന്നീട് പിഴയടച്ചു. വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് 17.68 ലക്ഷം രൂപയാണ് ഫഹദ് ഫാസിൽ പിഴയടച്ചത് . പിഴയൊടുക്കിയെങ്കിലും ഫഹദിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. നികുതിവെട്ടിപ്പു നടത്തിയ വാഹന ഉടമകള്‍ക്ക് പിഴ അടച്ച് കേരള റജിസ്ട്രേഷനിലേക്ക് മാറ്റാനുള്ള അവസരം ഗതാഗത വകുപ്പ് നൽകിയിരുന്നു. ഇത് ചെയ്യാതിരിക്കുന്ന വാഹന ഉടമകൾക്കേ നേരെയും ഉടൻ നടപടി ഉണ്ടാകുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.