ദിലീപിന് പോലീസ് ഒരുക്കുന്നത് ജീവപര്യന്തം! നടിയുടെ ദൃശ്യങ്ങൾ കയ്യിലുള്ളവരെ വിടില്ല..വിഐപി പെടുമോ?
കൊച്ചി: ദിലീപിന് മുന്നില്‍ പ്രതീക്ഷയുടെ വാതിലുകളെല്ലാം അടയുകയാണ്. നാല് തവണ ജാമ്യം നിഷേധിക്കപ്പെട്ട ദിലീപിന് മുന്നില്‍ പുറത്തിറങ്ങാനുള്ള വഴികൾ വളരെ വിരളമാണ്. ഹൈക്കോടതിയിലും ദിലീപിന് വലിയ പ്രതീക്ഷയില്ല. 90 ദിവസത്തിനകം കേസിലെ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ജാമ്യത്തിന് അവകാശമുണ്ട്. എന്നാലിതും ദിലീപിന് ലഭിക്കില്ല. കാരണം പോലീസിന്റെ നീക്കം കൃത്യമാണ്. ഒക്ടോബര്‍ 7ന് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റപത്രം പോലീസ് സമര്‍പ്പിക്കും.

ദിലീപിനെ പൂട്ടുന്ന കുറ്റപത്രം
ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത തരത്തിലാണ് ദിലീപിനെതിരെ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഢാലോചന, കൂട്ടബലാത്സംഗം തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തുക.

ജീവപര്യന്തം ലഭിക്കാം
ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്നത്. അങ്കമാലി കോടതിയിലാണ് 90 ദിവസം പൂര്‍ത്തിയാകുന്നതിനിടെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്.

മൊബൈലിന് കാക്കുന്നില്ല
കേസിലെ ഏറ്റവും പ്രധാനപ്പെട്ട തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ മൊബൈല്‍ കിട്ടുന്നത് വരെ കാക്കാതെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്.

അന്വേഷണം തുടരും
നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചുവെന്ന പ്രതീഷ് ചാക്കോയുടെ മൊഴി പോലീസ് വിശ്വസിക്കുന്നില്ല. അവ എത്തേണ്ട ഇടത്ത് എത്തിയിട്ടുണ്ട് എന്നാണ് സംശയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഐപികൾ കുടുങ്ങുമോ എന്നത് കാത്തിരുന്ന് കാണണം.

കൂടുതൽ പ്രതികൾ
മൊബൈലിനായുള്ള അന്വേഷണം തുടരുമെന്ന വിവരം ദിലീപിനെതിരായ കുറ്റപത്രത്തില്‍ പോലീസ് പ്രത്യേകം സൂചിപ്പിക്കും.ദിലീപിനേയും പള്‍സര്‍ സുനി അടക്കമുള്ള പ്രതികളേയും കൂടാതെ അഡ്വക്കേറ്റുമാരായ പ്രതീഷ് ചാക്കോ, രാജു ജോസ്, പോലീസുകാരന്‍ സിപി അനീഷ് എന്നിവരും പ്രതികളാവും.

തീരുമാനത്തിന് പിന്നിൽ
പുറത്തിറങ്ങാനുള്ള ശ്രമങ്ങളുടെ ഭാഗമായിദിലീപ് തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കുന്നതാണ് പോലീസ് കുറ്റപത്രം വേഗത്തിലാക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ എന്നാണ് സൂചന. ദിലീപ് പുറത്തിറങ്ങിയാല്‍ അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യത പോലീസ് കാണുന്നു.

വിചാരണത്തടവുകാരൻ
അതുകൊണ്ട് തന്നെ കുറ്റപത്രം എത്രയും പെട്ടെന്ന് സമര്‍പ്പിക്കാനാണ് പോലീസിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ ദിലീപിന് വിചാരണത്തടവുകാരനായി തുടരേണ്ടി വരും.

കാവ്യയും നാദിർഷയും
ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, സുഹൃത്ത് കൂടിയായ സംവിധായകന്‍ നാദിര്‍ഷ എന്നിവര്‍ക്ക് നടിക്കെതിരായ ആക്രമണവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ് എന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഇരുവരുടേയും കാര്യത്തില്‍ പോലീസ് എന്ത് നീക്കമാവും നടത്തുകയെന്നത് വ്യക്തമല്ല.

ഹൈക്കോടതിക്ക് അതൃപ്തി
ദിലീപിന്റെ അഞ്ചാം ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി പറഞ്ഞ കാര്യങ്ങള്‍ ദിലീപിന് ഒട്ടും തന്നെ ആശ്വാസകരമല്ല. തുടര്‍ച്ചയായ ജാമ്യനീക്കത്തില്‍ ഹൈക്കോടതി തികഞ്ഞ അതൃപ്തിയാണ് പ്രകടമാക്കിയത്.

ജാമ്യാപേക്ഷയുമായി എന്തിന് വന്നു
ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിക്കളഞ്ഞ സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അങ്ങനെയിരിക്കേ വീണ്ടും ജാമ്യാപേക്ഷയുമായി എന്തിന് വന്നുവെന്നാണ് കോടതി ദിലീപിനോട് ചോദിച്ചത്. അതിനര്‍ത്ഥം കോടതി ദിലീപിന് ജാമ്യം അനുവദിക്കാന്‍ സാധ്യതയില്ല എന്ന് തന്നെയാണ്.

സുപ്രീം കോടതിയും കനിയില്ല
സുപ്രീം കോടതിയില്‍ പോയാലും ദിലീപിന് ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം ബലാത്സംഗക്കേസുകളില്‍ അടുത്തിടെയായി സുപ്രീം കോടതി കര്‍ശനമായ നിലപാടാണ് എടുത്ത് വരുന്നത്. പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കുറ്റം ചുമത്തപ്പെട്ട ദിലീപിനെ സുപ്രീം കോടതി പുറത്ത് വിടുമെന്ന് കരുതാനാവില്ല.

പുതിയ തെളിവുകൾ
ദിലീപിനെതിരെ പുതിയ തെളിവുകളുമായി പ്രോസിക്യൂഷന്‍ മുന്നോട്ട് വരുന്ന സാഹചര്യത്തില്‍ ജാമ്യം ഇനി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് നിഗമനം. അതീവ ഗുരുതരമായ കുറ്റങ്ങളാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ആരോപിക്കുന്നത് എന്നത് തന്നെയാണ് ജാമ്യസാധ്യതകള്‍ക്ക് വിലങ്ങ് തടിയാവുന്നത്.












Click it and Unblock the Notifications