ഒടുവിൽ പിസി ജോർജ്ജിനെതിരെ കുറ്റപത്രം... തെറിവിളി, മർദ്ദനം; അന്ന് എംഎൽഎ ഹോസ്റ്റലിൽ സംഭവിച്ചത്...
തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും അധികം വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ജനപ്രതിനിധി ആരെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആളുകള്‍ ഉത്തരം പറഞ്ഞേക്കും. പിസി ജോര്‍ജ്ജ് എന്നായിരിക്കും ആ ഉത്തരം. എല്‍ഡിഎഫിനൊപ്പവും യുഡിഎഫിനൊപ്പവും മാറിമാറി നിന്നിട്ടുള്ള ആളാണ് ജോര്‍ജ്ജ്. ഇപ്പോള്‍ ഒരു മുന്നണിയിലും ഇല്ലെങ്കിലും പൂഞ്ഞാറില്‍ ഒറ്റയ്ക്ക് മത്സരിച്ച് നിയമസഭയില്‍ എത്തി ജോര്‍ജ്ജ്.
പലപ്പോഴായി, പിസി ജോര്‍ജ്ജിനെതിരെ പല പരാതികളും ഉയര്‍ന്നിട്ടുണ്ട്. ചിലത് പോലീസ് കേസും ആയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പിസി ജോര്‍ജ്ജിനെതിരെ ഒരു കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്.
എംഎല്‍എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ആണ് ഇപ്പോള്‍ പിസി ജോര്‍ജ്ജ് പെട്ടിരിക്കുന്നത്. പാലിയേക്കര ടോള്‍ ബൂത്തില്‍ അക്രമം അഴിച്ചുവിട്ട് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇപ്പോള്‍ പിസി ജോര്‍ജ്ജ്.
തെറിവിളി പുത്തരിയല്ല
പിസി ജോര്‍ജ്ജിന്റെ തെറിവിളി മലയാളികള്‍ക്ക് ഒരു പുതിയ സംഭവമേ അല്ല. ചാനല്‍ ചര്‍ച്ചകളില്‍ പോലും ലൈവ് ആയി തെറി വിളിച്ചിട്ടുള്ള ആളാണ് പിസി ജോര്‍ജ്ജ്. അടുത്തിടെ പിസി ജോര്‍ജ്ജിന്റെ മറ്റൊരു തെറിവിളിയും വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നുണ്ട്.
പോലീസ് കേസ്
എംഎല്‍എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ആണ് ഇപ്പോള്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. കേസില്‍ ജോര്‍ജ്ജ് കോടതിയില്‍ ഹാജരാകേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഊണ് വൈകിയതിന്
ഉച്ചഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത്, അത് കിട്ടാന്‍ വൈകിയതിന് പിസി ജോര്‍ജ്ജ് തെറിവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് കുടുംബശ്രീ കഫേയിലെ ജീവനക്കാരന്‍ ആയ മനു പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
20 മിനിട്ട് വൈകി
എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ നിന്ന് പിസി ജോര്‍ജ്ജ് ഉച്ചഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. ഭക്ഷണം എത്തിക്കാന്‍ 20 മിനിട്ട് താമസിച്ചു. ഇതാണ് പിസി ജോര്‍ജ്ജിനെ പ്രകോപിപ്പിച്ചത് എന്നാണ് പരാതിക്കാരന്‍ പറയുന്നത്.
ഫോണില്‍ തെറി, പിന്നെ
ഭക്ഷണം വൈകിയതോടെ പിസി ജോര്‍ജ്ജ് കാന്റീനിലേക്ക് ഫോണില്‍ വിളിച്ച് ശകാരിക്കുകയായിരുന്നു. ആ സമയത്താണ് ഭക്ഷണവും ആയി മനു മുറിയിലേക്ക് കടന്നുചെന്നത്. ഇതോടെ ദേഷ്യം മുഴുവനും മനുവിന് നേര്‍ക്കായി.
ജോര്‍ജ്ജ് മാത്രമല്ല
മുറിയിലേക്ക് കടന്നുചെന്ന മനുവിനെ പിസി ജോര്‍ജ്ജ് ആദ്യം ചീത്ത വിളിച്ചു. പിന്നീട് മുഖത്തടിക്കുകയും ചെയ്തു എന്നാണ് പരാതി. ജോര്‍ജ്ജിന്റെ സഹായിയായ സണ്ണി എന്ന തോമസ് ജോര്‍ജ്ജും തന്നെ മര്‍ദ്ദിച്ചു എന്നാണ് മനു പോലീസില്‍ പരാതിപ്പെട്ടിട്ടുള്ളത്.
പരിക്കേറ്റു
പിസി ജോര്‍ജ്ജിന്റെ മര്‍ദ്ദനത്തില്‍ ചുണ്ടിനും കണ്ണിനും പരിക്കേറ്റ മനു പിന്നീട് വൈകുന്നേരം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പോലീസില്‍ പരാതി നല്‍കി. കാന്റീന്‍ ജീവനക്കാരോടുള്ള എംഎല്‍എയുടെ അതിക്രമങ്ങള്‍ ആദ്യമായിട്ടല്ലെന്നാണ് മനു പരാതിയില്‍ പറഞ്ഞിരുന്നത.
40 മിനിട്ട് വൈകിയെന്ന്
20 മിനിട്ടല്ല, 40 മിനിട്ട് വൈകിയാണ് തനിക്ക് ഊണ് ലഭിച്ചത് എന്നായിരുന്നു അന്ന് ജോര്‍ജ്ജ് പ്രതികരിച്ചത്. അതിന്റെ പേരില്‍ നന്നായി ചീത്തപറഞ്ഞു എന്നത് ശരിയാണ്. എന്നാല്‍ ആരേയും താന്‍ മര്‍ദ്ദിച്ചിട്ടില്ല എന്നായിരുന്നു ജോര്‍ജ്ജിന്റെ പക്ഷം. കാന്റീന്‍ ജീവനക്കാരന്റെ മുറിവിനെ പറ്റി അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.
സഹകരിക്കാതെ ജോര്‍ജ്ജ്
മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ ആയിരുന്നു മനു പരാതി നല്‍കിയത്. പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യാന്‍ നിയമസഭ സെക്രട്ടറിയുടെ അനുമതിയുമായി ചെന്നപ്പോള്‍ ആദ്യം അദ്ദേഹം സഹകരിക്കാന്‍ തന്നെ തയ്യാറായില്ല. ഒടുവില്‍ അനുമതി പത്രം കാണിച്ചപ്പോള്‍ മാത്രം ആയിരുന്നു ചോദ്യം ചെയ്യാന്‍ സമ്മതിച്ചത്.
ജോര്‍ജ്ജ് അകത്താകുമോ?
ഈ കേസില്‍ എന്തായാലും പിസി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യാനൊന്നും പോലീസിന് കഴിയില്ലെന്നാണ് സൂചന. കുറ്റപത്രത്തിലും അത്ര ഗൗരവമായ വകുപ്പുകള്‍ ഒന്നും ചുമത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.