ചെന്നിത്തല അടിച്ച സെൽഫ് ഗോൾ, കോൺഗ്രസുകാരെ തേച്ചൊട്ടിച്ച് പിവി അൻവർ എംഎൽഎ
തൃശൂർ: തൃശൂർ ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തി സംഭവത്തിൽ എസ്ഡിപിഐ ആണ് പ്രതിസ്ഥാനത്തുളളത്. എന്നാൽ സംഭവത്തിൽ സിപിഎമ്മിന് എതിരെ തിരിഞ്ഞിരിക്കുകയാണ് ചില കോൺഗ്രസ് നേതാക്കൾ.
''നൗഷാദിക്കയുടെ കൊലപാതകം സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണം. ഇവരുടെ അറിവില്ലാതെ ഇവർക്ക് പങ്കില്ലാതെ നൗഷാദിക്കയെ ആർക്കും കൊല്ലാനാകില്ല'' എന്നാണ് വടക്കാഞ്ചേരിയിലെ അനിൽ അക്കര എംഎൽഎ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. അനിൽ അക്കരയെ തേച്ചൊട്ടിച്ചിരിക്കുകയാണ് നിലമ്പൂർ എംഎൽഎ പിവി അൻവർ.
ആരും ഉന്നയിക്കാത്ത ആരോപണം
പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ''ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ എസ്ഡിപിഐ ക്രമിനൽ സംഘം കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകരും, ഉന്നത കോൺഗ്രസ് നേതാക്കളും നവമാധ്യമങ്ങളിൽ കൂടി ഉൾപ്പെടെ എസ്ഡിപിഐയാണ് സംഭവത്തിന്റെ പിന്നിലെന്ന് വ്യക്തമാക്കുന്നുണ്ട്. കടുത്ത ഇടത് വിരുദ്ധരായ കെ.സുധാകരൻ, ഷാഫി പറമ്പിൽ, അടൂർ പ്രകാശ് എന്നിവരും ഇക്കൂട്ടത്തിൽ ഉണ്ട്. ഇവരാരും ഉന്നയിക്കാത്ത ആരോപണമാണ് തൃശൂർ ജില്ലയിലെ ഒരു ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധി ഉന്നയിക്കുന്നത്.
നിലപാടിൽ ദുരൂഹത
"നൗഷാദിക്ക" എന്ന് വിളിക്കാൻ മാത്രം ബന്ധമുള്ള ഈ എംഎൽഎയ്ക്ക് അടുത്ത സുഹൃത്തിനെ കൊലപ്പെടുത്തിയ ആളുകളെ സംരക്ഷിക്കണം എന്ന് എന്തിനാണിത്ര വാശി? എംഎൽഎയുടെ ഈ നിലപാടിൽ ദുരൂഹതയുണ്ട്. ആരെയാണ് അദ്ദേഹം രക്ഷിക്കാൻ ശ്രമിക്കുന്നത്? ചാവക്കാട്ടെ ഹനീഫയെ കൊന്ന് തള്ളിയത് പോലെ കോൺഗ്രസ് ഗ്രൂപ്പ് വഴക്കും, അതിന്റെ ഭാഗമായുള്ള കൊട്ടേഷനും സംഭവത്തിന്റെ പിന്നിലുണ്ടോ? അദ്ദേഹത്തിന്റെ അടുപ്പക്കാർ ആരെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ? ഇതിനെല്ലാം മറുപടി പറയേണ്ടത് അദ്ദേഹമാണ്. വർഗ്ഗീയതയ്ക്കെതിരെയുള്ള പോരാട്ടം കോൺഗ്രസ് പ്രവർത്തകർ ശക്തമാക്കേണ്ടത്, ഇത്തരം ആളുകളെ നിങ്ങളുടെ ഇടയിൽ നിന്ന് അക്കരേയ്ക്ക്"തുരത്തി കൊണ്ടാണ്''.
എന്താടാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്?
ഇതേ വിഷയത്തിലെ മറ്റൊരു പോസ്റ്റ് ഇങ്ങനെ: '' ദാസൻ: "വിജയാ.. എന്താടാ നമ്മൾക്ക് ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്? ചാവക്കാട്ട് കോൺഗ്രസുകാർ ഗ്രൂപ്പിന്റെ പേരിൽ കൊലപ്പെടുത്തിയ ഹനീഫയുടെയും, തൃശൂരിലെ ലാൽജിയുടെയും, മധു ഈച്ചരത്തിന്റെയും, നിലമ്പൂരിലെ കോൺഗ്രസ് ബ്ലോക്ക് ഓഫീസിൽ ബലാത്സംഗം ചെയ്ത് കൊന്ന് കുളത്തിൽ താഴ്ത്തിയ രാധയുടെയും, പണ്ട് നമ്മുടെ നേതാവ് തന്തൂരി അടുപ്പിലിട്ട് ചുട്ടു കൊന്ന നയ്നാ സാഹ്നിയുടെയും, എന്തിനധികം!
സിപിഐഎമ്മിന്റെ തലയിൽ വെച്ച് കെട്ടാമായിരുന്നു!
സിഖ് വിരുദ്ധ കലാപത്തിൽ കൊല്ലപ്പെട്ട നൂറുകണക്കിന് ആളുകളുടെയും കൊലപാതകം.. എല്ലാം.. നമ്മക്ക് ഇങ്ങനെ സിപിഐഎമ്മിന്റെ തലയിൽ വെച്ച് കെട്ടാമായിരുന്നു!!!" വിജയൻ: "ദാസാ.. എല്ലാത്തിനും, അതിന്റേതായ സമയമുണ്ടെടാ..!!" അക്കരെ ഒരിടത്ത് നിന്ന് ഇന്ന് മുഴങ്ങി കേട്ട ഡയലോഗ്!!! മലയാളത്തിലെ ഹിറ്റ് ചിത്രമായ നാടോടിക്കാറ്റിലെ ദാസന്റെയും വിജയന്റെയും ഡയലോഗുകൾ ഉപയോഗിച്ചാണ് പിവി അൻവറിന്റെ ഈ ട്രോൾ.
അന്ന് ആഭ്യന്തരം ചെന്നിത്തലയ്ക്ക്
മറ്റൊരു പോസ്റ്റ് ഇങ്ങനെയാണ്: ''2014 ഫെബ്രുവരിയിലാണ് നിലമ്പൂർ സ്വദേശിനിയായ ചിറയ്ക്കൽ രാധ കൊല്ലപ്പെടുന്നത്. 2016 ഏപ്രിലിലാണ് പെരുമ്പാവൂർ സ്വദേശിനിയായ ജിഷ കൊല്ലപ്പെടുന്നത്. ഈ രണ്ട് സംഭവങ്ങൾ നടക്കുമ്പോഴും, കേരളത്തിന്റെ ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയാണ്. ആദ്യത്തെ സംഭവത്തിൽ, ഇര കൊല്ലപ്പെടുന്നത്,അന്നത്തെ ആഭ്യന്തരവകുപ്പ് മന്ത്രിയുടെ സ്വന്തം പാർട്ടിയുടെ ബ്ലോക്ക് കമ്മറ്റി ഓഫീസിൽ വച്ചാണ്.
പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ചില്ല
ശിക്ഷിക്കപ്പെട്ടത് അന്നത്തെ ഒരു മന്ത്രിസഭാ അംഗത്തിന്റെ പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടെയുള്ളവർ! കോൺഗ്രസ് നേതൃത്വത്തിലെ പല ഉന്നതരും ആരോപണവിധേയരുമായി. രണ്ടാമത്തെ സംഭവം, ഏറെ കോളിളക്കമുണ്ടാക്കിയ ഒന്നാണ്. ഉന്നത യുഡിഎഫ് നേതാവടക്കം ആരോപണ വിധേയനായിരുന്നു. പ്രതികളെ നിയമത്തിനു മുൻപിൽ എത്തിക്കാൻ യുഡിഎഫ് സർക്കാരിനും ആഭ്യന്തരമന്ത്രിയായ ശ്രീ ചെന്നിത്തലയ്ക്കും, അവരുടെ കാലയളവിൽ കഴിഞ്ഞിരുന്നില്ല.
അത് സെൽഫ് ഗോൾ
പ്രതിപക്ഷ നേതാവേ, അങ്ങയുടെ പുതിയ തിയറി പ്രകാരം,അങ്ങയുടെ കാലത്ത് നടന്ന ഈ സംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നോ? ഇനിയും സമയമുണ്ട്!! താങ്കൾ അടിച്ചിരിക്കുന്ന സെൽഫ് ഗോൾ അനുസരിച്ച്,ഈ സംഭവങ്ങൾക്ക് സാഹചര്യമൊരുക്കിയത് അങ്ങാണെന്ന് വിനയപൂർവ്വം അറിയിച്ചുകൊള്ളട്ടെ'' എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പിവി അൻവർ എംഎൽഎയുടെ പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റ്
പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം