ഹാര്‍ഡ് ഡിസ്‌ക് ആദ്യ പരിശോധന വിഫലം; ഫയലുകള്‍ കണ്ടെത്താന്‍ വീണ്ടും ലാബിലേക്ക്
കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരില്‍ റിട്ട. പ്രധാനാധ്യാപികയെ കഴുത്തറുത്ത് കൊന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ തുമ്പുണ്ടാക്കുമെന്ന് കരുതിയിരുന്ന ഹാര്‍ഡ് ഡിസ്‌ക് പരിശോധന വിഫലമായി. പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപത്തെ മുഖംമൂടി വില്‍ക്കുന്ന കടക്ക് അഭിമുഖമായുള്ള ഒരു ക്യാമറയിലെ ദൃശ്യങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ഹാര്‍ഡ് ഡിസ്‌ക് പരിശോധിക്കുന്നത്.
നവംബര്‍ അവസാനവാരം രണ്ട് പേര്‍ വന്ന് മുഖം മൂടി വാങ്ങിയെന്നായിരുന്നു കടയുടമ പൊലീസിനോട് പറഞ്ഞത്. നവംബറിലെ ഫയലുകള്‍ക്ക് വേണ്ടി ചെന്നൈയിലെ ലാബില്‍ കൊണ്ടുപോയി ഡിലീറ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ തിരിച്ചെടുത്ത് മറ്റൊരു ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റി കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇന്നലെ കാഞ്ഞങ്ങാട്ട് നടത്തിയ പരിശോധനയില്‍ ഡിസംബര്‍ 11ന് ശേഷമുള്ള ഫയലുകള്‍ മാത്രമെ ഇതിനകത്ത് ഉള്ളു എന്ന് വ്യക്തമായി. ഡിസംബര്‍ ആദ്യവാരത്തെ ഫയലുകള്‍ പോലും ഹാര്‍ഡ് ഡിസ്‌കിനകത്തില്ല. അതിനാല്‍ തന്നെ നവംബറിലെ ഫയലുകള്‍ക്ക് വേണ്ടി മറ്റേതെങ്കിലും ലാബിലേക്ക് അയക്കേണ്ടി വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.
ചീമേനിയിലെ ഒരാളെങ്കിലും കൊലയാളി സംഘത്തിലുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. നേരത്തെ മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. നാലു സംഘങ്ങളായി തിരിഞ്ഞ് എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്.
സിറ്റി സ്വപ്‌നലോകത്ത്.... തുടരെ 18ാം ജയം, റെക്കോര്‍ഡിനരികെ, മിലാന്‍ പോരില്‍ ഇന്റര്‍ വീണു