ചീമേനിയിലെ കൊല: ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൊലീസും പതറുന്നു
കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരിലെ കൊലക്കേസില്‍ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ പോലീസിനെ കുഴക്കുന്നു. സിഡംബര്‍ 13ന് രാത്രി 9 മണിക്കാണ് നാടിനെ നടുക്കിയ കൊലയും കൊള്ളയും നടന്നത്. അഞ്ചു ദിവസം പിന്നിട്ടിട്ടും കൊലയാളിയാരെന്ന് കണ്ടെത്താനുള്ള ഒരു തുമ്പും പൊലീസിന് ലഭിച്ചില്ല. പല വഴിക്ക് അന്വേഷണം നടക്കുന്നുണ്ടെങ്കിലും നാടിനെ നടുക്കിയ കൊലക്ക് ഉത്തരവാദികളാരെന്ന് കണ്ടെത്താന്‍ പൊലീസ് നന്നേ വിയര്‍ക്കേണ്ടി വരും.
പുലിയന്നൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപികയും ഇതേ സ്‌കൂളിന് സമീപത്തെ താമസക്കാരിയുമായ ജാനകി(70)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവും റിട്ട. പ്രധാനാധ്യാപകനുമായ കളപ്പേര കൃഷ്ണ(80)നെയാണ് ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്. 50,000 രൂപയും ഒരു മോതിരവും ജാനകി ധരിച്ച സ്വര്‍ണമാലയും നഷ്ടപ്പെട്ടിരുന്നു.
സംഘത്തിന്റെ ലക്ഷ്യം കൊള്ളയായിരുന്നോ?
വീട് കൊള്ളയടിക്കാനാണ് ജാനകിയെ കൊല്ലുകയും കൃഷ്ണനെ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍, വീടിന്റെ ഒരു മുറിയില്‍ സൂക്ഷിച്ചിരുന്ന 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. രാത്രി 9 മണിക്ക് വീടിനകത്ത് കയറിയ മൂന്നംഗ സംഘത്തിന് വീട്ടില്‍ തിരച്ചില്‍ നടത്താന്‍ ഇഷ്ടം പോലെ സമയമുണ്ടായിട്ടും അലമാരകളൊന്നും തുറന്ന് നോക്കാതെ പണവും ആഭരണവും ഉണ്ടോയെന്ന് പരിശോധിക്കാതെയാണ് തിരിച്ചുപോയത്. കൊലയുടെ ലക്ഷ്യം കൊള്ളയായിരുന്നില്ല എന്ന സംശയമാണ് ഇതുണ്ടാക്കുന്നത്.
കൃഷ്ണന്‍മാസ്റ്ററെയും കൊല്ലാന്‍ പദ്ധതിയിട്ടു
ജാനകിയുടെയും കൃഷ്ണന്‍ മാസ്റ്ററുടെയും കഴുത്തിലുണ്ടാക്കിയ മുറിവുകള്‍ ഒരേ തരത്തിലുള്ളതാണ്. പരിക്കേല്‍പ്പിക്കുക മാത്രമാണ് ലക്ഷ്യമെങ്കില്‍ കഴുത്തില്‍ കുത്താനുള്ള സാധ്യതയില്ലെന്നാണ് സംശയിക്കുന്നത്. കയ്യിലോ കാലിലോ വയറ്റത്തോ കുത്താമെന്നിരിക്കെ കഴുത്ത് മാത്രം ലക്ഷ്യം വെച്ച് കുത്തിയത് കൊല്ലാന്‍ തന്നെയാകാമെന്നാണ് കരുതുന്നത്. പ്രൊഫഷണല്‍ കൊലയാളികളുടെ രീതിയാണിത്. അധികം മുറിവേല്‍പ്പിക്കാതെ ഒന്നോ രണ്ടോ മാരകമായ മുറിവുകളിലൂടെ കൊല്ലുകയാണ് പ്രൊഫഷണല്‍ കൊലയാളികളുടെ രീതി. ജാനകിയുടെ കഴുത്തില്‍ രണ്ട് മുറിവുകളാണുണ്ടായിരുന്നത്. കൈയ്യും കാലും കെട്ടി ഒരു മുറിയിലെ കിടക്കയില്‍ കിടത്തിയാണ് കൃഷ്ണന്‍ മാസ്റ്ററുടെ കഴുത്ത് മുറിച്ചത്. കഴുത്തിന് ആഴത്തില്‍ കത്തി വീശിയെന്നാണ് പൊലീസിന്റെ നിഗമനം. തലയണ കത്തി കൊണ്ട് കീറിയിട്ടുണ്ട്. കൊല്ലാന്‍ തന്നെയായിരുന്നു വെട്ടെന്നാണ് നിഗമനം. എന്നാല്‍ തലയണയില്‍ തട്ടി കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടായില്ലെന്നാണ് സംശയിക്കുന്നത്.
പണവും ആഭരണവും കവര്‍ന്നത് കൊള്ളയാണെന്ന് വരുത്തിത്തീര്‍ക്കാന്‍
ജാനകിയെ കൊന്ന ശേഷം സ്വര്‍ണമാല കവര്‍ന്നിരുന്നു. കൂടാതെ വീട്ടില്‍ നിന്ന് 50,000 രൂപയും സംഘം എടുത്തിട്ടുണ്ട്. എന്നാല്‍ ജാനകി അണിഞ്ഞിരുന്ന കമ്മല്‍ കൊണ്ടുപോയിട്ടില്ല. ഇത് ഊരിയെടുക്കാന്‍ സമയമുണ്ടായിരുന്നിട്ടും അത് ചെയ്യാതിരുന്നത് കൊള്ളയായിരുന്നില്ല സംഘത്തിന്റെ ലക്ഷ്യമെന്ന സംശയത്തിനിട നല്‍കുന്നു.
കൊന്നത് രാത്രി 9 മണിക്ക്; നാട്ടില്‍ ഭജനയുണ്ടെന്ന് അറിയുന്നയാളുകള്‍
കൊള്ളസംഘവും കവര്‍ച്ചക്കാരും കൃത്യം ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന സമയം പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയിലുള്ള സമയമാണ്. അര്‍ധരാത്രിക്ക് ശേഷമാണ് പലപ്പോഴും കവര്‍ച്ച നടക്കുന്നത്. എന്നാല്‍ ചീമേനിയിലെ കൊലയും കൊള്ളയും നടന്നത് രാത്രി 9 മണിക്കാണ്. നാട് ഉറങ്ങും മുമ്പെ കൊല നടത്തി പ്രതികള്‍ രക്ഷപ്പെട്ടു. വീടിന് കുറച്ചകലെയുള്ള ഒരു ക്ഷേത്രത്തില്‍ ഭജനയുണ്ടായിരുന്നു. അയല്‍ക്കാരെല്ലാം ഭജനക്ക് പോയ സമയമാണ് കൊലക്ക് തിരഞ്ഞെടുത്തത്. അതിനാല്‍ ഇക്കാര്യങ്ങള്‍ നന്നായി അറിയാവുന്ന നാട്ടുകാരിലൊരാളുടെ സഹായം കൊലയാളി സംഘത്തിന് കിട്ടി എന്ന് വേണം കരുതാന്‍.
സംശയം ബന്ധുവിലേക്കും; മൊഴിയെടുക്കുന്നു
എല്ലാ സാധ്യതകളും പരിശോധിക്കുന്ന രീതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കി ഒരു സംഘം പൊലീസുകാര്‍ അന്വേഷണം നടത്തുന്നുണ്ട്. മറ്റൊരു സംഘം പൊലീസുകാര്‍ നാട്ടുകാരില്‍ ചിലരെ നിരീക്ഷിക്കുന്നു. നേരത്തെ നടന്ന ചില കൊലക്കേസുകളില്‍ ബന്ധുക്കളുടെ പങ്കാളിത്തം കണ്ടെത്താന്‍ കഴിഞ്ഞതിനാല്‍ ഇതിലും അതിനുള്ള സാധ്യതയുണ്ടയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ബന്ധുവായ ഒരാളെ ചോദ്യം ചെയ്തുവരികയാണ്. അടുത്ത ബന്ധുവാണെങ്കിലും വീടുമായി അടുപ്പം പുലര്‍ത്താറില്ല. ഭാര്യ വീട്ടില്‍ ചെന്നാല്‍ ജാനകിയമ്മ 20,000 മുതല്‍ 30,000 രൂപ വരെ നല്‍കാറുണ്ടത്രെ. എന്നാല്‍ കൃഷ്ണന്‍മാസ്റ്റര്‍ ഇവരുമായി അടുത്തിടപഴകാറില്ല. യാതൊരു തെളിവുകളും ഇല്ലെങ്കിലും മറ്റെല്ലാ ആവശ്യങ്ങളും പരിശോധിക്കുന്നത് കൊണ്ടുമാത്രം ഇക്കാര്യവും അന്വേഷിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഭീതി വിതച്ച കൊലയും കൊള്ളയും; ഉറക്കം വരാതെ നാട്
ചീമേനിയില്‍ നടന്ന കൊല കാസര്‍കോട് ജില്ലയില്‍ മുഴുവന്‍ ഭീതി വിതക്കുകയാണ്. സ്വസ്ഥമായി വീട്ടില്‍ കഴിയുന്നവര്‍ പോലും സുരക്ഷിതരല്ലായെന്ന ചിന്ത പലരെയും അലോസരപ്പെടുത്തുന്നു. പ്രതികളെ കണ്ടെത്താന്‍ വൈകുന്നതും ഭീതി ഇരട്ടിപ്പിക്കുന്നു.