തലസ്ഥാന നഗരിയിൽ "ചീറ്റ' ഇറങ്ങി; ഇനി ഗതാഗത കുരുക്കില്ല, പുതിയ പദ്ധതിയുമായി കേരള പോലീസ്!
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ "ചീറ്റ" ഇറങ്ങി. തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പോലീസ് ആവിഷ്ക്കരിച്ച പട്രോൾ സംവിധാനമാണ് "ചീറ്റ". തമ്പാനൂർ പോലീസ് സ്റ്റേഷനു മുൻപിൽ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു. 10 ചീറ്റ പട്രോൾ ജീപ്പുകളും 30 ബൈക്ക് പട്രോൾ സംഘങ്ങളുമാണ് സേവനനിരതരാകുന്നത്.
നഗരത്തിൽ വർധിച്ചുവരുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ് ചീറ്റ പട്രോൾ സംഘത്തിന് രൂപം നൽകിയതെന്ന് കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. സിറ്റിയിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നവംബർ 24 ന് വിളിച്ചുചേർത്ത യോഗത്തിലാണ് ചീറ്റ പട്രോൾ സംഘം രൂപീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രഖ്യാപിച്ചത്.
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുക, ഗതാഗതക്കുരുക്ക് ഒഴിവാക്കുക, അപകടങ്ങൾ കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, റോഡിലെ കുഴികളും റോഡിലേയ്ക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളും വൈദ്യുത തൂണുകളുമൊക്കെ കണ്ടെത്തി മേൽ നടപടികൾക്കായി റിപ്പോർട്ട് ചെയ്യുക എന്നിവ ചീറ്റ പട്രോൾ സംഘത്തിന്റെ ചുമതലയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.