ചേകന്നൂര്‍ മൗലവി മരിച്ചതിന് തെളിവില്ല; കേസിലെ ഒന്നാം പ്രതിയെ വെറുതെവിട്ടു, ഇരട്ടജീവപര്യന്തം ഒഴിഞ്ഞു
കൊച്ചി: ചേകന്നൂര്‍ മൗലവി തിരോധാന കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. സിബിഐ കോടതി ശിക്ഷിച്ച പിവി ഹംസയെയാണ് കോടതി വെറുതെവിട്ടത്. ചേകന്നൂര്‍ മൗലവി മരിച്ചുവെന്നതിന് ഇതുവരെ വ്യക്തമായ തെളിവ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
മൗലവി വധിച്ചുവെന്ന് പറയുന്നത് അനുമാനം മാത്രമാണ്. മരിച്ചുവെന്നതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. കേസിലെ മറ്റു പ്രതികളെ സിബിഐ കോടതി വിചാരണ വേളയില്‍ വെറുതെവിട്ടിരുന്നു. ഒന്നാം പ്രതിയായ ഹംസയെ മാത്രമാണ് ശിക്ഷിച്ചത്. 2011ലാണ് ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.
പികെ മുഹമ്മദ് അബുല്‍ ഹസന്‍ എന്നാണ് ചേകന്നൂര്‍ മൗലവിയുടെ പേര്. അറിയപ്പെട്ട മതപ്രഭാഷകനായിരുന്നു ഇദ്ദേഹം. 1993 ജൂലൈ 29ന് മതപ്രഭാഷണത്തിനെന്ന പേരില്‍ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് കണ്ടിട്ടില്ല.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും എവിടെയുമെത്തിയില്ല. പിന്നീടാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഒമ്പത് പ്രതികളെ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണക്ക് ശേഷം എട്ട് പ്രതികളെ വെറുതെവിട്ടു. ഹംസയെ മാത്രം ശിക്ഷിച്ചു. കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. കാന്തപുരത്തെ പിന്നീട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
മൗലവി കൊല്ലപ്പെട്ടെന്നാണ് പോലീസും സിബിഐയും കണ്ടെത്തിയത്. എന്നാല്‍ കൊല്ലപ്പെട്ടുവെന്നതിന് പര്യാപ്തമായ തെളിവുകള്‍ ലഭ്യമായില്ല. ഇക്കാര്യം തന്നെയാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടിയതും. ഹൈക്കോടതി ഇക്കാര്യം പരിഗണിച്ചാണ് ശിക്ഷിക്കപ്പെട്ട പ്രതിയെ വെറുതെവിട്ടത്. കോടതി വിധിയില്‍ നിരാശയുണ്ടെന്നും അന്വേഷണ സംഘം മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ചേകന്നൂരിന്റെ അമ്മാവന്‍ സലീം ഹാജി കുറ്റപ്പെടുത്തി.