ചേലക്കര ചെങ്കോട്ട തന്നെ; രമ്യ ഹരിദാസിനും ഇളക്കാനായില്ല, യുആർ പ്രദീപ് വിജയം ഉറപ്പിച്ചു
പാലക്കാട്: ചേലക്കര നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് എല്‍ ഡി എഫ്. വോട്ടെണ്ണല്‍ പകുതി പിന്നിട്ടപ്പോള്‍ തന്നെ നേതാക്കള്‍ വിജയം ഉറപ്പിച്ച് മുന്നിലെത്തി. 'ചെക്കോട്ടയാണ് ഈ ചേലക്കര' എന്നാണ് മുന്‍ എം എല്‍ എയും മന്ത്രിയുമായിരുന്നു കെ രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 'എല്‍ ഡി എഫിന് ഉജ്ജലം വിജയം തുടക്കം മുതല്‍ പ്രതീക്ഷിച്ചിരുന്നു. ആ രീതിയില്‍ തന്നെയാണ് വോട്ടെടുപ്പ് മുന്നോട്ട് പോകുന്നത്. അവസാനം വരെ അത് ആ രീതിയില്‍ മുന്നേറുന്നത്. മൂന്നോളം പഞ്ചായത്തിലെ വോട്ടുകള്‍ ഇനിയും എണ്ണാനുണ്ട്. അതുംകൂടെ കഴിയുന്നതോടെ വ്യക്തമായ ലീഡിലേക്ക് മുന്നോട്ട് പോകും' കെ രാധാകൃഷ്ണന്‍ പറഞ്ഞു.

വലിയ കുപ്രചരണങ്ങള്‍ നേരിട്ടുകൊണ്ടുള്ള ഈ വിജയത്തിന് തിളക്കം ഏറെയാണ്. മണ്ഡലത്തില്‍ വികസന മുരടിപ്പാണെന്ന ഇല്ലാക്കഥകള്‍ പറഞ്ഞ് പരത്തി. എന്നാല്‍ അതെല്ലാം ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതായത് വികസനമുരടിപ്പല്ല, വികസനമാണ് ഉണ്ടായിരിക്കുന്നതെന്ന് അവർക്ക് മനസ്സിലായി. എല്ലാ മേഖലയിലും മാറ്റമുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് എല്ലാ വേർതിരിവുകള്‍ക്കും അതീതമായി ചേലക്കരയില്‍ എല്‍ ഡി എഫ് വിജയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തുടക്കം മുതല്‍ തന്നെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നുവെന്ന് സ്ഥാനാർത്ഥി യുആർ പ്രദീപും അഭിപ്രായപ്പെട്ടു. 'ചേലക്കരയിലെ ജനത എല്‍ ഡി എഫ് സ്ഥാനാർത്ഥികളെ ചേർത്ത് പിടിച്ചിട്ടേയുള്ളു. ഞങ്ങള്‍ നടത്തിയ ഇടപെടലുകള്‍ എല്ലാം അത്രയും സത്യസന്ധമായിട്ടായിരുന്നു. അവരോട് പറഞ്ഞിട്ടുള്ള വാക്കുകള്‍ എല്ലാം അതേ അർത്ഥത്തില്‍ പ്രവാർത്തികമാക്കാന്‍ സാധിച്ചു. അതിനാല്‍ തന്നെ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മികച്ച ആത്മവിശ്വാസത്തിലാണ്. ചേലക്കരയിലെ ജനങ്ങള്‍ ഇടതുപക്ഷത്തെ കൈവിടില്ലെന്ന് ഉറപ്പായിരുന്നു. ഭൂരിപക്ഷം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വ്യക്തമായിരിക്കുകയാണ്' യുആർ പ്രദീപ് പറഞ്ഞു.
നിലവില്‍ 9281 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ ഡി എഫിന് ലഭിച്ചിരിക്കുന്നത്. യു ഡി എഫ് മുന്നേറ്റം പ്രതീക്ഷിച്ച പാഞ്ഞാള്‍, ചേലക്കര പഞ്ചായത്തില്‍ പോലും യു ആർ പ്രദീപിന് മുന്നേറാന്‍ സാധിച്ചു. രമ്യ ഹരിദാസിന് വേണ്ടി മികച്ച പ്രചരണം തന്നെ കാഴ്ചവെച്ചിരുന്നെങ്കിലും അതൊന്നും പോളിങ് ബൂത്തിലേക്ക് എത്തിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 30000 വോട്ടുകള്‍ നേടുമെന്ന ലക്ഷ്യവുമായിട്ടാണ് ബി ജെ പി രംഗത്ത് ഇറങ്ങിയത്. ആ നിലയിലേക്ക് എത്തിയില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ കെ ബാലകൃഷ്ണന് സാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications