കാന്‍സറില്ലാത്ത രോഗിക്ക് കീമോ; ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബുകള്‍ക്കുമെതിരെ പോലീസ് കേസെടുത്തു
കോട്ടയം: തെറ്റായ ലാബ് പരിശോധനയുടെ അടിസ്ഥാനത്തില്‍ കാന്‍സറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേയും കോട്ടയത്തെ രണ്ട് സ്വകാര്യലാബുകള്ക്കുമെതിരെ ആലപ്പുഴ സ്വദേശിയായ രജനി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം ഗാന്ധി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സിഎംസി ക്യാന്‍സര്‍ സെന്ററില്‍ നടത്തിയ മാമോഗ്രാമിലും ഡയനോവ ലാബിലെ ബയോപ്സിയിലും കാന്‍സറുണ്ടെന്ന റിപ്പോര്‍ട്ടായിരുന്നു ലഭിച്ചത്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡോ. സുരേഷ് കുമാര്‍ കീമോ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. ഡോ രഞ്ജനാണ് സ്വകാര്യലാബിൽ പരിശോധനക്ക് നിർദ്ദേശിച്ചതെന്നും പോലീസിന് നല്കിയ പരാതിയില്‍ രജനി വ്യക്തമാക്കുന്നു.
ഒരാളുടെ പ്രവൃത്തിമൂലം മറ്റൊരാളുടെ ജീവന് അപായമുണ്ടാകുന്ന തരത്തിൽ പ്രവർത്തിച്ചുവെന്ന വകുപ്പ് പ്രകാരമാണ് നിലവില്‍ കേസ് എടുത്തിരിക്കുന്നത്. അന്വേഷണത്തിൽ ചികിത്സാപിഴവ് കണ്ടെത്തിയാൽ ആ വകുപ്പും ചുമത്തും.
ഫെബ്രുവരി ആദ്യമാണ് മാറിടത്തിലെ മുഴയുമായി രജനി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്നത്. സര്‍ജറി വിഭാഗം ബയോസ്പിക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജിലെ റിപ്പോര്‍ട്ട് വൈകുമെന്നതിനാല്‍ സ്വകാര്യ ലാബില്‍ കൂടി പരിശോധന നടത്തി. സ്വകാര്യ ലാബില്‍ നിന്നും നല്കിയ പരിശോധന റിപ്പോര്‍ട്ടില്‍ കാന്‍സറാണെന്ന് വ്യക്തമാക്കിയതോടെ ഉടന്‍തന്നെ ചികിത്സയും ആരംഭിക്കുകയായിരുന്നു.
ആദ്യഘട്ട കീമോ തെറാപ്പിക്ക് ശേഷമാണ് മെഡിക്കല്‍ കോളേജ് പാതോളജി ലാബില്‍നിന്നുള്ള ഫലം ലഭിച്ചത്. മുഴ കാന്‍സറിനെ തുടര്ന്നല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ തിരുവനന്തപുരം ആര്‍സിസിയിലും പരിശോധന നടത്തി. അവിടെ നിന്നും കാന്‍സര്‍ ഇല്ലെന്ന ഫലം പുറത്തുവന്നതോടെ ആരോഗ്യമന്ത്രി ഉള്‍പ്പടേയുള്ളവര്‍ക്ക് പരാതി നല്‍കുകയായിരുന്നു.