പിണറായി വലുത് പണം; ചെമ്പുച്ചിറ സ്‌കൂള്‍ വിവാദത്തില്‍ സർക്കാരിനെതിരെ സുധാകരൻ
തൃശ്ശൂർ; നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ് ഒന്നര വർഷം മുൻപ് പണിത ചെമ്പൂച്ചിറ ഗവ ഹയർ സെക്കന്റി സ്കൂളിന്റെ രണ്ടാം നിലയിലെ അഞ്ച് ക്ലാസ് മുറികളുടെ മേൽക്കുര പൊളിച്ച് നീക്കിയത്. കിഫ്ബി ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ചതായിരുന്നു കെട്ടിടം. കഴിഞ്ഞ വർഷം ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാഗവും ക്വാളിറ്റി വിഭാഗവും നടത്തിയ പരിശോധനയിൽ അപാകതകൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു പൊളിച്ച് മാറ്റൽ നടപടി.

അതേസമയം വിഷയത്തിൽ സർക്കാരിനെതി രംഗത്തെത്തിയിരിക്കുകയാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.പിഞ്ചു കുട്ടികൾ സുരക്ഷിതമായി ഇരിക്കേണ്ട സ്കൂൾ കെട്ടിട നിർമാണത്തിൽ വരെ സിപിഎം സർക്കാർ അഴിമതി നടത്തിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പണത്തിനോടുള്ള അത്യാർത്തിയുടെ പേരിൽ പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ വെച്ച് പന്താടരുത് എന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. പുട്ടുപൊടി കൊണ്ട് പോലും കെട്ടിടം നിർമിച്ച് കമ്മീഷൻ അടിക്കാൻ മടിയില്ലാത്ത പിണറായി വിജയനാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിയെന്ന് മാതാപിതാക്കൾ മറന്നു പോകരുത്. സ്വന്തം കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ സന്ദർശിച്ച് പിണറായി ഭരണത്തിൽ നിർമിച്ച കെട്ടിടങ്ങളാണെങ്കിൽ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. പോസ്റ്റ് വായിക്കാം
നാലു കോടിയോളം രൂപ മുടക്കി പിണറായി വിജയൻ്റെ സർക്കാർ പണിത തൃശൂർ ചെമ്പൂച്ചിറ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റുന്നു. പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത സ്കൂളിനാണ് ഈ ദുർഗതി വന്നിരിക്കുന്നത്.പിഞ്ചു കുട്ടികൾ സുരക്ഷിതമായി ഇരിക്കേണ്ട സ്കൂൾ കെട്ടിട നിർമാണത്തിൽ വരെ സിപിഎം സർക്കാർ അഴിമതി നടത്തിയിരിക്കുന്നു. കഴിഞ്ഞ എൽഡിഎഫ് ഭരണ കാലത്ത് നിർമാണത്തിലിരിക്കേ തകർന്നുവീണ ആശുപത്രി കെട്ടിടങ്ങളും പുതിയ റോഡുകളും ഒക്കെ ഈ അഴിമതിയുമായി കൂട്ടിച്ചേർത്ത് വായിക്കണം. വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതിയിൽ കോടികൾ അഴിമതി നടത്തി പാവപ്പെട്ടവരുടെ കിടപ്പാടം ഇല്ലാതാക്കിയ അഴിമതി വീരനാണ് കേരളം ഭരിക്കുന്നത്. സകല മേഖലകളിലും അഴിമതി കൊടികുത്തിവാഴുകയാണ്.
പണത്തിനോടുള്ള അത്യാർത്തിയുടെ പേരിൽ പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ വെച്ച് പന്താടരുത് എന്നാണ് എനിക്ക് ശ്രീ. പിണറായി വിജയനോട് പറയാനുള്ളത്. ചെമ്പൂച്ചിറ സ്കൂളിൻ്റെ പുതിയ കെട്ടിടം, തൊട്ടാൽ പൊടിയുന്നുവെന്ന് മാതാപിതാക്കൾ പരാതി പറഞ്ഞപ്പോൾ "യാതൊരു അപാകതയുമില്ല, മികച്ച കെട്ടിടമാണ് നിർമിച്ചത് " എന്ന് കള്ളം പറഞ്ഞവരാണ് കേരളത്തിലെ ഭരണക്കാർ.
പുട്ടുപൊടി കൊണ്ട് പോലും കെട്ടിടം നിർമിച്ച് കമ്മീഷൻ അടിക്കാൻ മടിയില്ലാത്ത പിണറായി വിജയനാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിയെന്ന് മാതാപിതാക്കൾ മറന്നു പോകരുത്. സ്വന്തം കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ സന്ദർശിച്ച് പിണറായി ഭരണത്തിൽ നിർമിച്ച കെട്ടിടങ്ങളാണെങ്കിൽ പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തുക.
പിണറായിക്ക് പണമാണ് വലുത്. നമുക്ക് നമ്മുടെ കുട്ടികളുടെ ജീവനും.
സൂക്ഷിക്കുക, പോസ്റ്റിൽ സുധാകരൻ പറഞഅഞു.
ഒന്നാം പിണറായി സർക്കാർ നടത്തിയ അഴിമതിയുടെ ഒരു ഉദാഹരണം മാത്രം- ചെന്നിത്തല
തൃശൂർ ജില്ലാ ചെമ്പൂച്ചിറ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റുന്നു എന്ന വാർത്ത കേട്ട ഞാൻ ഒട്ടും ഞെട്ടിയില്ല. ഈ കെട്ടിട നിർമാണ സമയത്തു നിലവാരമില്ലാത്ത രീതിയിൽ ഈ കെട്ടിടം പണിയുന്നു എന്ന ആരോപണം ലഭിച്ചിരുന്നു, അന്ന് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഈ കെട്ടിട നിർമാണം നേരിൽ കാണുകയും, ഞാൻ നിരീക്ഷിച്ച പാളിച്ചകൾ ചൂണ്ടി കാണിക്കുകയും ചെയ്തിരുന്നു. അന്ന് ഞാൻ ആരോപിച്ചത് പോലെ തന്നെ KIIFB മുഖേന ഒന്നാം പിണറായി സർക്കാർ നടത്തിയ അഴിമതിയുടെ ഒരു ഉദാഹരണം മാത്രമാണ് ഈ സ്കൂൾ കെട്ടിടമെന്ന് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി മോഡൽ സ്കൂൾ എന്ന് പ്രഖ്യാപിച്ച വിദ്യാലയം ആണിത്. പക്ഷെ ഇത് ഇടതു സർക്കാരിന്റെ അഴിമതി മോഡൽ ആയി മാറി ഇരിക്കുന്നു. പിഞ്ചു കുട്ടികളുടെ ജീവൻ പണയപ്പെടുത്തി ഇത്തരത്തിൽ ഉള്ള അഴിമതികൾ ചെയ്യുന്ന സർക്കാർ തങ്ങളുടെ അഴിമതി മാതൃക തിരുത്തണമെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications