ചെങ്ങന്നൂരില്‍ ആരവം നിലച്ചു; നേതാക്കള്‍ മടങ്ങി, ഹോട്ടല്‍ ബുക്ക് ചെയ്ത് പണി കൊടുത്തതും പാളി
ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്ന പശ്ചാത്തലത്തില്‍ ചെങ്ങന്നൂരില്‍ ആരവം അകലുന്നു. പ്രചാരണത്തിന് ചൂടേകി എത്തിയ മുന്നണി നേതാക്കളില്‍ പലരും മണ്ഡലം വിട്ടു. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി രംഗം കൊഴുത്തുവരവെയാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായത്.

നേരത്തെ കര്‍ണാടക തിരഞ്ഞെടുപ്പിന് കൂടെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്ന് കരുതിയാണ് മുന്നണികള്‍ പ്രചാരണത്തിന് വേഗത കൂട്ടിയത്. പക്ഷേ, തിയ്യതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ പ്രചാരണം നടത്തിയ പാര്‍ട്ടികള്‍ ഇപ്പോള്‍ ആശങ്കയിലാണ്. അവര്‍ നിയമോപദേശം തേടി.
ജൂലൈ 14നകം ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ പ്രചാരണം ചൂടു പിടിപ്പിക്കുന്നതില്‍ കാര്യമില്ലെന്ന തോന്നലാണ് പ്രധാന നേതാക്കള്‍ മണ്ഡലം വിടാന്‍ കാരണം.
ഇപ്പോള്‍ എല്ലാ മുന്നണികളും പരസ്യപ്രചാരണം വെട്ടിക്കുറച്ചിട്ടുണ്ട്. മേഖലാ കണ്‍വഷനുകളിലാണ് ശ്രദ്ധകൊടുത്തിട്ടുള്ളത്. നേരത്തെ കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മും പ്രധാന നേതാക്കളെ മണ്ഡലത്തിലെത്തിച്ച് പ്രചാരണം ശക്തമാക്കാന്‍ തുടങ്ങിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ചെങ്ങന്നൂര്‍ നഗരത്തിലെ ഹോട്ടല്‍ മുറികള്‍ പൂര്‍ണമായും ഒരു മുന്നണി മുന്‍കൂടി ബുക്ക് ചെയ്തിരുന്നു. പിന്നാലെയെത്തിയ മറ്റു മുന്നണികള്‍ക്ക് മുറികളുണ്ടായിരുന്നില്ല. തുടര്‍ന്ന് അവര്‍ ഗ്രാമീണ മേഖലകളില്‍ വീടുകള്‍ വാടകക്കെടുത്ത് പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങവെയാണ് തിരഞ്ഞെടുപ്പ് ഉടനെയുണ്ടാകാന്‍ സാധ്യതയില്ലെന്ന വിവരം ലഭിക്കുന്നത്. എല്ലാ പാര്‍ട്ടികളും സ്‌ക്വാഡ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications