ചെങ്ങന്നൂരിലെ വോട്ട് ചെറിയ കാര്യമല്ലെന്ന് സുരേന്ദ്രൻ; ബിജെപി അവഗണിക്കാനാവാത്ത ശക്തിയെന്ന് തെളിഞ്ഞു!!
കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപ തിരഞ്ഞെടുപ്പ് ബിജെപി ദേശീയ നേതൃത്വം പോലും ഉറ്റുനോക്കിക്കൊണ്ടിരുന്ന ഒരു തിരഞ്ഞെടുപ്പായിരുന്നു. കര്‍ണാടകത്തില്‍ മികച്ച വിജയം നേടിയതിന് പിറകേ കേരളത്തില്‍ ഒരു സീറ്റ് കൂടി നേടാം എന്ന പ്രതീക്ഷയില്‍ ആയിരുന്നു അവര്‍. ത്രിപുരയില്‍ ബിജെപി നേടിയ വലിയ വിജയവും ചെങ്ങന്നൂരില്‍ പ്രതിഫലിക്കും എന്നായിരുന്നു പ്രതീക്ഷ.
ആദ്യം ത്രിപുര, പിന്നെ കര്‍ണാടകം, അടുത്തത് കേരളം- ഇങ്ങനെ ആയിരുന്നു ഒരിക്കല്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. എന്നാല്‍ ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിക്ക് കിട്ടിയത് കനത്ത തിരിച്ചടിയും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ ഏഴായിരത്തോളം വോട്ടുകള്‍ കുറയുകയാണ് ചെയ്തത്.
എന്നാലും ആ തോല്‍വി അങ്ങനെ അങ്ങ് അംഗീകരിക്കാന്‍ കെ സുരേന്ദ്രന്‍ തയ്യാറല്ല. വാശിയേറിയ ഒരു ഉപ തിരഞ്ഞെടുപ്പില്‍ മുപ്പത്തി അയ്യായിരത്തിലേറെ വോട്ടുകള്‍ നേടുക എന്നത് ഒരു ചെറിയ കാര്യം അല്ലെന്നാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ശക്തമായ വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കിയാണ് ഇടതുമുന്നണി വിജയിച്ചത് എന്നും സുരേന്ദ്രന്‍ ആരോപിക്കുന്നുണ്ട്.
Recommended Video
അത് മാത്രമല്ല, കേരളത്തില്‍ ആര്‍ക്കും അവഗണിക്കാന്‍ ആവാത്ത ശക്തിയാണ് ബിജെപി എന്നത് ചെങ്ങന്നൂര്‍ തെളിയിക്കുന്നു എന്നു കൂടി അദ്ദേഹം അവകാശപ്പെടുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ദുരുപയോഗം ചെയ്തിട്ടും ബിജെപി പ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ലെന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ അത്യധ്വാനം ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ടാണ് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.