യുഡിഎഫ് ശക്തികേന്ദ്രങ്ങളിലും എൽഡിഎഫിന്റെ പടയോട്ടം.. ദയനീയ പ്രകടനവുമായി ബിജെപി
ചെങ്ങന്നൂര്‍: യുഡിഎഫിന് സ്വാധീനമുണ്ടായിരുന്ന ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ പിസി വിഷ്ണുനാഥിനെ തോല്‍പ്പിച്ചാണ് എല്‍ഡിഎഫിന്റെ കെകെ രാമചന്ദ്രന്‍ നായര്‍ വിജയിച്ചത്. ഇത്തവണ മണ്ഡലം തിരിച്ച് പിടിക്കുക എന്ന യുഡിഎഫിന്റെ മോഹം ലക്ഷ്യം കാണില്ലെന്ന സൂചനകളാണ് ചെങ്ങന്നൂരില്‍ നിന്ന് പുറത്ത് വരുന്നത്.
ആദ്യ റൗണ്ടിലെ 14 ബൂത്തുകളില്‍ 13ലും സജി ചെറിയാന്‍ മുന്നിട്ട് നിന്നു. ഒരു ബൂത്തില്‍ മാത്രമാണ് യുഡിഎഫിന്റെ വിജയകുമാറിന് ലീഡുള്ളത്. യുഡിഎഫ് ഭരിക്കുന്ന മാന്നാറിലും സജി ചെറിയാനാണ് ലീഡ്. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ എല്‍ഡിഎഫിന്റെ പടയോട്ടമാണ് ചെങ്ങന്നൂരില്‍ കാണുന്നത്.
ആദ്യ ബൂത്ത് മുതല്‍ സജി ചെറിയാന്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലീഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 5022 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന് 3633 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് 2553 വോട്ടുകളുമാണ് ലഭിച്ചത്.
ഏകപക്ഷീയമായ വിജയത്തിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് അടുക്കുന്നതിന്റെ സൂചനകളാണ് ആദ്യഫലങ്ങളിലൂടെ വ്യക്തമാകുന്നത്. ചെങ്ങന്നൂരിലെ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ദുര്‍ബലമാണ് എന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത് ഉറപ്പിക്കുന്ന ഫലങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
നേതൃത്വത്തില്‍ നിന്നും താഴെത്തട്ടിലേക്ക് ഊര്‍ജം എത്തിയില്ലെന്നും സ്ലിപ്പ് കൊടുക്കാന്‍ പോലും ആളുകള്‍ ഇല്ലാത്ത അവസ്ഥയിരുന്നുവെന്നും വിജയകുമാര്‍ ആരോപിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ളയ്ക്കും മുന്നേറ്റം നടത്താനായിട്ടില്ല. ദയനീയ ചിത്രമാണ് ചെങ്ങന്നൂരില്‍ ബിജെപിയുടേത്. ശ്രീധരൻ പിള്ള മൂന്നാം സ്ഥാനത്ത് തന്നെ തുടക്കം മുതൽ തുടരുകയാണ്.