ചെങ്ങന്നൂരിലെ ആഘോഷത്തിൽ ചെങ്കൊടിയേന്തി ശോഭനാ ജോർജ്.. അപമാനിച്ചവർക്കുള്ള മറുപടി
ചെങ്ങന്നൂര്‍: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 52,880 വോട്ടുകള്‍ നേടിയാണ് കെകെ രാമചന്ദ്രന്‍ നായര്‍ കോണ്‍ഗ്രസിന്റെ പിസി വിഷ്ണുനാഥിനെ തോല്‍പ്പിച്ചത്. അത്തവണ ഏറെക്കാലം ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ചിരുന്ന കോണ്‍ഗ്രസിന്റെ ശോഭനാ ജോര്‍ജ് പാര്‍ട്ടി വിട്ട് സ്വതന്ത്രയായി മത്സരിച്ചത് വിഷ്ണുനാഥിന് തിരിച്ചടിയായിരുന്നു. നാലായിരത്തില്‍ അധികം വോട്ടുകള്‍ ശോഭനാ ജോര്‍ജ് മണ്ഡലത്തില്‍ നിന്ന് പിടിച്ചു. ഇത്തവണ ശോഭനാ ജോര്‍ജ് ഇടതുപക്ഷത്തേക്ക് കളം മാറി.
ചെങ്ങന്നൂരില്‍ സജി ചെറിയാന് വേണ്ടിയായിരുന്നു ശോഭനാ ജോര്‍ജിന്റെ വോട്ട് പിടുത്തം. ഇടത് തരംഗത്തിന്റെ ആഘോഷത്തിനൊപ്പം ചെങ്ങന്നൂരില്‍ ശോഭനാ ജോര്‍ജുമുണ്ട്. തന്നെ അപമാനിച്ചവര്‍ക്കുള്ള മറുപടിയാണ് ചെങ്ങന്നൂരില്‍ ലഭിച്ചിരിക്കുന്നതെന്ന് ശോഭനാ ജോര്‍ജ് പറയുന്നു. രമേശ് ചെന്നിത്തല തന്നെ വേട്ടയാടിയിരുന്നുവെന്നും കോൺഗ്രസിൽ മടങ്ങിയെത്തിയ ശേഷം അർഹിക്കുന്ന പരിഗണന നൽകിയില്ലെന്നും ശോഭനാ ജോർജ് ആരോപിച്ചിരുന്നു.
വോട്ടെണ്ണല്‍ നടക്കുന്ന ക്രിസ്ത്യന്‍ കോളേജിന് മുന്നില്‍ രാവിലെ മുതല്‍ ശോഭനാ ജോര്‍ജ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ട്. സജി ചെറിയാന്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുമെന്ന് നേരത്തെ ശോഭനാ ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. യുഡിഎഫിന് മേല്‍ക്കൈയുള്ള പഞ്ചായത്തുകളില്‍ അടക്കം ലീഡ് നേടിയുള്ള സജി ചെറിയാന്റെ മുന്നേറ്റം കോണ്‍ഗ്രസിന്റെ കണ്ണ് തുറപ്പിക്കണമെന്നും ശോഭനാ ജോര്‍ജ് പറയുന്നു.
Recommended Video
തെരഞ്ഞെടുപ്പിലെ കുപ്രചാരണങ്ങളേയും പ്രതിസന്ധികളേയും മറികടക്കാന്‍ സജി ചെറിയാന് സാധിച്ചു. അതിന് ചെങ്ങന്നൂരിലെ ജനങ്ങളുടെ പിന്തുണ സജി ചെറിയാന് ലഭിച്ചു. കോണ്‍ഗ്രസിന് വേണ്ടി രക്തവും ജീവനും നല്‍കിയ തന്നെ പോലുള്ളവരെ പുറത്ത് കളയുകയും അപമാനിക്കുകയും ചെയ്തവര്‍ക്ക് ചെങ്ങന്നൂരിലെ ജനങ്ങള്‍ കൊടുത്ത മറുപടിയാണ് ഈ തോല്‍വി. പാര്‍ട്ടിക്ക് വേണ്ടി ജീവിക്കുന്നവരെ ഇനിയെങ്കിലും ബഹുമാനിക്കാന്‍ പഠിക്കട്ടെ എന്നും ശോഭനാ ജോര്‍ജ് പ്രതികരിച്ചു.