ശ്രീധരൻപിള്ള ബലിമൃഗമെന്ന് വെള്ളാപ്പള്ളി, വർഗീയ കാർഡിറക്കി നേടിയ വിജയമെന്ന് ചെന്നിത്തല
ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് പാർട്ടിക്ക് വിലയില്ലാതായെന്നും വെള്ളാപ്പള്ളി പറഞ്ഞു
ചെങ്ങന്നൂർ: ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് അവരുടെ അഹങ്കാരം കാരണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിഎസ് ശ്രീധരൻ പിള്ള മികച്ച സ്ഥാനാർത്ഥിയായിരുന്നെങ്കിലും ബിജെപിയുടെ അഹങ്കാരത്തിന് അദ്ദേഹം ബലിമൃഗമായെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സജി ചെറിയാനെ വെള്ളാപ്പള്ളി അഭിനന്ദനമറിയിച്ചു.
എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾക്കാണ് ചെങ്ങന്നൂരിൽ ജനം വോട്ട് നൽകിയതെന്നും, ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് പാർട്ടിക്ക് വിലയില്ലാതായെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം, ചെങ്ങന്നൂരിലെ എൽഡിഎഫ് വിജയം വർഗീയ കാർഡിറക്കി നേടിയതാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ചെങ്ങന്നൂരിലെ തോൽവിയെക്കുറിച്ച് പരിശോധിക്കും. തെറ്റ് തിരുത്തി മുന്നോട്ടുപോകും, വളരെ ഐക്യത്തോടെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണ്.
Recommended Video
ചെങ്ങന്നൂരിൽ പരാജയപ്പെട്ടെങ്കിൽ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്നും ചെന്നിത്തല പറഞ്ഞു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായിരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചു. യുഡിഎഫിന്റെ പരാജയം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.