ചാനലിൽ കോട്ടിട്ടിരിക്കുന്നവരല്ല, ജനങ്ങളാണ് വിധി കർത്താക്കളെന്ന് മുഖ്യമന്ത്രി! ഈ വിജയം മറുപടി...
എൽഡിഫിന്റെ വികസന പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാനായിരുന്നു യുഡിഎഫ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ചാനലിൽ കോട്ടിട്ടിരുന്ന് വിധി പ്രസ്താവിക്കുന്നവരല്ല, ജനങ്ങൾ തന്നെയാണ് വിധികർത്താക്കളെന്ന് തെളിയിക്കുന്നതാണ് ചെങ്ങന്നൂരിലെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസത്യ പ്രചരണങ്ങൾക്കിടയിലും സത്യത്തിന് വോട്ട് ചെയ്ത എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ചെങ്ങന്നൂരിൽ എൽഡിഎഫ് ഉജ്ജ്വലവിജയം നേടിയതിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പതിനായിരത്തിലധികം വോട്ടുകളാണ് എൽഡിഎഫിന് ലഭിച്ചത്. എൽഡിഎഫിന്റെ നയങ്ങൾക്കുള്ള അംഗീകാരമാണിത്. പ്രത്യേകിച്ചു എൽഡിഎഫ് സർക്കാരിന്റെ വികസനനയങ്ങൾ ജനങ്ങൾ അംഗീകരിച്ചു. വികസനകാര്യങ്ങളിൽ ജാതിയും മതവും നോക്കാതെ ജനങ്ങൾ ഒന്നിക്കുമെന്നതിന്റെ തെളിവാണിത്. വിവാദങ്ങളല്ല, മറിച്ച് വികസനകാര്യങ്ങളാണ് ജനങ്ങൾ ശ്രദ്ധിക്കുന്നതെന്നും, എൽഡിഫിന്റെ വികസന പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാനായിരുന്നു യുഡിഎഫ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Recommended Video
ചാനലിൽ കോട്ടിട്ടിരുന്ന് വിധി പ്രസ്താവിക്കുന്നവരല്ല, മറിച്ച് ജനങ്ങൾ തന്നെയാണ് അന്തിമ വിധികർത്താക്കളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൃശ്യമാധ്യമങ്ങളിലിരുന്ന് സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നവർക്കുള്ള വിധി കൂടിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും രൂക്ഷ വിമർശനമുയർന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. പോലീസിന്റെ വീഴ്ചയ്ക്ക് മാധ്യമങ്ങൾക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.