കാവേരിയില്‍ പ്രതിഷേധം; ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക്!! ചെന്നൈയുടെ മത്സരം തിരുവനന്തപുരത്ത്?
ഐപിഎല്‍ മത്സരങ്ങള്‍ തിരുവനന്തപുരത്ത്
Recommended Video
കൊച്ചി: കാവേരി നദീജല തര്‍ക്കത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യങ്ങളില്‍ ഐപിഎല്‍ മത്സരങ്ങള്‍ പ്രതിസന്ധിയില്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മത്സരങ്ങള്‍ അവിടെ നടത്താനാവില്ലെന്ന് ഇതിനകം തന്നെ ഉറപ്പായിരിക്കുകയാണ്. ഇതോടെ കോളടിച്ചിരിക്കുന്നത് കേരളത്തിനാണ്. സ്വന്തമാക്കി ടീമില്ലാത്തതിനാല്‍ കേരളത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നില്ല. അതിനാല്‍ മത്സരങ്ങള്‍ ഇവിടെവച്ച് നടത്താനാണ് സാധ്യത.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അധികൃതര്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് കളി നടത്താന്‍ തയ്യാറാണെന്ന് കെസിഎ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബിസിസിഐയുടേതായിരിക്കും. അതേസമയം കാവേരി വിഷയത്തില്‍ സിനിമാ താരങ്ങളായ രജനീകാന്തും കമല്‍ഹാസനും പ്രതിഷേധവുമായി രംഗത്തുണ്ട്. ഐപിഎല്‍ കളിക്കാനുള്ള സമയമല്ല ഇതെന്നും ഇനി അഥവാ കളിക്കുകയാണെങ്കില്‍ കറുത്ത ബാഡ്ജ് ധരിച്ച് കളത്തിലിറങ്ങണമെന്നും രജനി പറഞ്ഞിരുന്നു.
ഹോം മത്സരങ്ങള്‍ മാറും
തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിച്ചതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് എന്നീ ടീമുകളുടെ ഹോം മത്സരങ്ങള്‍ മാറുമെന്നാണ് സൂചന. ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ബാംഗ്ലൂരിന്റെ ഹോം മത്സരങ്ങള്‍ നടക്കാറുള്ളത്. ചെന്നൈയുടേത് ചെപ്പോക്ക് സ്‌റ്റേഡിയത്തിലും. ഇത് നടത്താനാവില്ലെന്ന് ഉറപ്പായതോടെ ക്രിക്കറ്റ് ബോര്‍ഡുകള്‍ കെസിഎയുമായി ചര്‍ച്ച നടത്തിയത്. ബിസിസിഐയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാനേജ്‌മെന്റും പ്രത്യേകം കെസിഎയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഐപിഎല്‍ ടീമുകള്‍ ഇല്ലാത്തത് കൊണ്ടാണ് കേരളത്തെ പരിഗണിക്കുന്നതെന്ന് ബിസിസിഐ വ്യക്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം ഗ്രൗണ്ടായി തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റേഡിയം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് കെസിഎ അറിയിച്ചിട്ടുണ്ട്.
ഏപ്രില്‍ 10ന് മത്സരം
ഏത്രയും പെട്ടെന്ന് തന്നെ മത്സരം കേരളത്തില്‍ നടക്കുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ ഇനി ബിസിസിഐ മാത്രം നിലപാട് വ്യക്തമാക്കിയാല്‍ മതി. ഏപ്രില്‍ 10നാണ് ചെന്നൈയുടെ ആദ്യ ഹോം മത്സരം. ഇത് ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കേണ്ടതായിരുന്നു. ഈ മത്സരം ഇനി ഗ്രീന്‍ഫീല്‍ഡില്‍ നടക്കും. അതേസമയം വാതുവെപ്പ് കേസില്‍ രണ്ടുവര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം കളിക്കുന്ന ആദ്യ ഹോം മത്സരം കേരളത്തിലാവും എന്ന പ്രത്യേകതയും ഇതിനുണ്ട്. ഏപ്രില്‍ 10 മുതല്‍ മെയ് 20 വരെ ഏഴു ഹോം മത്സരങ്ങളാണ് ചെന്നൈയ്ക്കുള്ളത്. ഇവ ഗ്രീന്‍ഫീല്‍ഡില്‍ നടക്കും. അതേസമയം ഈ മത്സരം വിജയകരമായി നടത്താനായാല്‍ കൂടുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക് വരുമെന്ന് കെസിഎ പ്രതീക്ഷിക്കുന്നുണ്ട്. നേരത്തെ കെസി മാത്യു ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ആരാധകര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാനുള്ള അവസരം കൂടിയാണ് ഇത് വഴി ലഭിച്ചത്.
ഐപിഎല്‍ വേണ്ട
ഐപിഎല്‍ മത്സരങ്ങള്‍ തമിഴ്‌നാട്ടില്‍ വേണ്ടെന്നാണ് സൂപ്പര്‍ താരങ്ങളടക്കമുള്ളവര്‍ പറയുന്നത്. കാവേരി നദീജല തര്‍ക്കത്തിന്റെ പേരിലുള്ള പ്രക്ഷോഭം നടക്കുമ്പോള്‍ ഐപിഎല്‍ മത്സരങ്ങള്‍ തമിഴ്‌നാട്ടില്‍ നടക്കാന്‍ പാടില്ലെന്ന് രജനീകാന്ത് പറഞ്ഞിരുന്നു. വിഷയത്തില്‍ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടത്തുന്ന ഉപവാസ വേദിയിലാണ് രജനി ഐപിഎല്ലിനെതിരെ രംഗത്തുവന്നത്. അതേസമയം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് പെട്ടെന്ന് തന്നെ രൂപീകരിക്കാനും കേന്ദ്രസര്‍ക്കാരിനോട് രജനി ആവശ്യപ്പെട്ടിരുന്നു. ഐപിഎല്‍ മത്സരങ്ങള്‍ ചെന്നൈയില്‍ വച്ച് നടത്തിയാല്‍ അക്രമം ഉണ്ടാവുമെന്ന ഭയവും ബിസിസിഐക്കുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കര്‍ണാടകയിലും പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ ഇരുവരും തമ്മിലുള്ള മത്സസരവും കേരളത്തില്‍ തന്നെ നടത്താനാണ് സാധ്യത. കര്‍ണാടകയില്‍ ചെന്നൈ ടീമിനെതിരെ അക്രമമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
അടപടലം, അറഞ്ചം പുറഞ്ചം!!! ബ്രാവോ കൊടുത്തതിലും മേലെ... 'ദൈവത്തിന്റെ പോരാളികൾക്ക്' വെടിക്കെട്ട് ട്രോൾ
ചിങ്കാരമാന്‍ കേസ് മുതല്‍ കൃഷ്ണമൃഗ കേസ് വരെ.. സല്‍മാന്‍ ഖാന് അറസ്റ്റും ജാമ്യവും വെറും സാധാരണം!!
ബിജെപിയുടെ സുവര്‍ണകാലം തുടരുമോ? മോദിക്കെതിരെ എതിരാളികള്‍ കരുത്തരാവുന്നു!! ഒപ്പം വെല്ലുവിളികളും!!