കേരളത്തിൽ മത്സരിക്കാൻ തയ്യാറുണ്ടോ.. നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കാന്‍ നരേന്ദ്ര മോദി തയ്യാറുണ്ടോയെന്നാണ് രമേശ് ചെന്നിത്തലയുടെ ചോദ്യം. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കും ചെന്നിത്തല മറുപടി നല്‍കി. കേരളത്തില്‍ ത്രിപുര അല്ല ആവര്‍ത്തിക്കുന്നതെന്നും മറിച്ച് മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡുമാണ് ആവര്‍ത്തിക്കുകയെന്നും ചെന്നിത്തല ദില്ലിയില്‍ പറഞ്ഞു.
കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് നടന്ന എന്‍ഡിഎ മഹാസംഗമത്തിലാണ് കേരളം പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. ത്രിപുരയില്‍ പൂജ്യത്തില്‍ നിന്നാണ് ബിജെപി സര്‍ക്കാരുണ്ടാക്കിയത്. അത് പോലെ കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും എന്നാണ് മോദി വ്യക്തമാക്കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദില്ലിയില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ചെന്നിത്തല പ്രധാനമന്ത്രിക്ക് മറുപടി നല്‍കിയത്. എംഎല്‍എമാര്‍ അടക്കമുളളവരെ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയതിനേയും ചെന്നിത്തല വിമര്‍ശിച്ചു. പ്രോട്ടോകോള്‍ ലംഘനം അപലപനീയമാണെന്ന് ചെന്നിത്തല പറഞ്ഞു.
കൊല്ലം ബൈപ്പസിന് മേല്‍ അവകാശവാദം ഉന്നയിക്കുന്ന പിണറായി സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ആണുങ്ങള്‍ തറക്കല്ലിട്ട പദ്ധതി ഉദ്ഘാടനം ചെയ്യുക മാത്രമാണ് ചെയ്തത് എന്നും ചെന്നിത്തല പറഞ്ഞു. അതേസമയം യുഡിഎഫിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ ഫെബ്രുവരി 20ന് മുന്‍പ് തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.