കൊവിഡ് പ്രതിരോധം പൊലീസിനെ എല്‍പ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ എല്‍പ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തയച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രധാന ചുമതലകൾ ആരോഗ്യവകുപ്പില്‍ നിന്നെടുത്ത് പോലീസിന് നല്കിയ നടപടി അമ്പരപ്പിക്കുന്നതാണ്. കണ്ടെയിന്മെന്റ് സോണുകള്‍ നിശ്ചയിക്കുക, ക്വാറന്റയിനില്‍ കഴിയുന്നവരെ മോണിറ്റര്‍ ചെയ്യുക, പോസിറ്റീവാകുന്ന രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക തുടങ്ങിയ ജോലികളെല്ലാം പോലീസിനെയാണ് ഏല്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ കത്തിന്റെ പൂര്‍ണ്ണ രൂപ ഇങ്ങനെ..
ബഹു. മുഖ്യമന്ത്രി,
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രധാന ചുമതലകൾ ആരോഗ്യവകുപ്പില്‍ നിന്നെടുത്ത് പോലീസിന് നല്കിയ നടപടി അമ്പരപ്പിക്കുന്നതാണ്. കണ്ടെയിന്മെന്റ് സോണുകള്‍ നിശ്ചയിക്കുക, ക്വാറന്റയിനില്‍ കഴിയുന്നവരെ മോണിറ്റര്‍ ചെയ്യുക, പോസിറ്റീവാകുന്ന രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക തുടങ്ങിയ ജോലികളെല്ലാം പോലീസിനെയാണ് ഏല്പിച്ചിരിക്കുന്നത്. ഇത് ക്രമസമാധാനപ്രശ്നങ്ങള്‍ക്കും പോലീസ് അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും കാരണമാകുമെന്നതില്‍ സംശയമില്ല.
കോവിഡ് രോഗികളെ വളരെ കാരുണ്യത്തോടെയും അനുകമ്പയോടെയുമാണ് കൈകാര്യം ചെയ്യേണ്ടത്. പോലീസിന്റെ ഉരുക്കുമുഷ്ടി പ്രയോഗം സ്ഥിതി വഷളാക്കുകയേ ഉള്ളൂ. തോക്കേന്തിയ കമാന്റോകളെ വിന്യസിച്ച് ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ച പൂന്തുറയില്‍ എന്താണ് സംഭവിച്ചതെന്നു മുഖ്യമന്ത്രി ഓര്‍ക്കുമല്ലോ? തിരുവനന്തപുരത്തു ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അവശ്യസാധനങ്ങള്‍ പോലീസ് വീട്ടിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. അന്ന് ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ ചെറുതായിരുന്നില്ല. വീണ്ടും അത് തന്നെ അവർത്തിക്കുമെന്നാണ് പറയുന്നത്.
ഇത് ഒരു ആരോഗ്യപ്രശ്നമാണ്, ക്രമസമാധാന പ്രശ്നമല്ല എന്ന് നേരത്തെ തന്നെ ഞാന്‍ ഓർമ്മിപ്പിച്ചിട്ടുള്ളതാണ്. This is a Health Crisis and not a law and order crisis. ആരോഗ്യ പ്രവര്‍ത്തകര്‍ ആണ് കോവിഡ് പ്രതിരോധത്തിനു നേതൃത്വം കൊടുക്കേണ്ടത്. ആരോഗ്യ വകുപ്പിനെ അപമാനിക്കുകയാണ് ഈ തീരുമാനത്തിലൂടെ അങ്ങ് ചെയ്തിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഏകോപന ചുമതല പോലീസിനെ ഏൽപ്പിച്ചത് പിൻവലിക്കണം
ഇപ്പോള്‍ നമ്മുടെ Test Positivity Ratio (TPR) 4.9 ആണ്. മൊത്തം ടെസ്റ്റുകളുടെ കാര്യത്തിലും, Test per Million കണക്കിലും നമ്മള് ഇപ്പോഴും പത്താം സ്ഥാനത്തു മാത്രമാണ് എന്ന കാര്യം അങ്ങ് ഓര്‍ക്കണം. Recovery Rate കണക്കിലാവട്ടെ 25 സംസ്ഥാനങ്ങള്‍ എടുത്താല്‍ നമ്മള് 21-ാം സ്ഥാനത്താണ്.
രോഗം വല്ലാതെ പടരുന്ന സാഹചര്യത്തില്‍ ടെസ്റ്റിംഗ് അടിയന്തിരമായി വര്‍ദ്ധിപ്പിക്കണം. ടെസ്റ്റിംഗ് വികേന്ദ്രീകൃതമാക്കണം. ജനങ്ങള്‍ക്ക് സ്വമേധയാ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം വേണം. അതിനായി സ്വകാര്യ ലാബുകളെ കൂടി സജ്ജരാക്കണം. ആവശ്യമായ ഗൈഡ് ലൈന്‍ ഇതിനായി ഇറക്കണം.
ടെസ്റ്റ് റിസല്‍ട്ട് വൈകുന്നത് മറ്റൊരു പ്രശ്നമാണ്. 24 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് റിസള്‍ട്ട് കിട്ടാനുള്ള സംവിധാനം വേണം. ഇത് ലൈവ് ആയി അപ് ലോഡ് ചെയ്യാനുള്ള ഒരു പോര്‍ട്ടല്‍ അടിയന്തിരമായി സജ്ജമാക്കണം. ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടു വേണം ഇത് തയ്യാറാക്കാൻ.
സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ ഭയാനകമാണ്. നാണയം വിഴുങ്ങിയ ഒരു കുട്ടിക്ക് രണ്ട് ജില്ലകളിലായി മൂന്ന് സർക്കാർ ആശുപത്രികളില്‍ കൊണ്ടുപോയിട്ടും ചികിത്സ കിട്ടിയില്ല. ആ കുട്ടി മരിച്ചു. ഇതൊരു സൂചന മാത്രമാണ്. കോവിഡ് അല്ലാത്ത രോഗങ്ങള്‍ക്ക് ചികിത്സ കിട്ടാത്ത അവസ്ഥയാണിപ്പോള്‍.
ഇപ്പോഴത്തെ സാഹചര്യത്തില്‍, സര്‍ക്കാര്‍ ആശുപത്രികളൊടൊപ്പം, സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തി നമ്മളുടെ Resource Base വര്‍ദ്ധിപ്പിക്കണം. കേരളത്തിലെ 70% ഹോസ്പിറ്റല്‍ കിടക്കകളും സ്വകാര്യ ആശുപത്രികളില്‍ ആണെന്ന് നാം ഓര്‍ക്കണം. സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നു എന്നും അമിത ഫീസ് ഈടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.
ഇനിയെങ്കിലും മുഖ്യമന്ത്രി ഇരട്ടവേഷം അവസാനിപ്പിച്ച് ആത്മാര്‍ത്ഥമായി കോവിഡ് പ്രതിരോധത്തിനിറങ്ങണം എന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. ദിവസവും പത്രസമ്മേളനം മാത്രം നടത്തിയാല്‍ തീരുന്നതല്ല കോവിഡ് വ്യാപനമെന്ന് മുഖ്യമന്ത്രി മനസിലാക്കണം.
രാമക്ഷേത്രത്തില്‍ മൗനം വെടിഞ്ഞ് അഖിലേഷ് യാദവും; പ്രതികരണം ഇങ്ങനെ