ഫോണുകൾ ലക്കി ഡ്രോ വഴി സമ്മാനം; പക്ഷെ ക്യാപ്സ്യൂളുകൾ പരക്കുന്നത് കണ്ടില്ലേയെന്ന് വിടി ബൽറാം
തിരുവനന്തപുരം; സ്വർണക്കടത്ത് കേസ് സ്വപ്ന സുരേഷ് ആവശ്യപ്പെട്ട പ്രകാരം 5 ഐഫോണുകൾ വാങ്ങയെന്നും യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർക്ക് ഈ ഫോൺ നൽകയെന്നും യൂണിടാക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ ചെന്നിത്തലയ്ക്കെതിരെ ഭരണ പക്ഷം രംഗത്തെത്തി. അതേസമയം ഫോൺ സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിക്കുകയാണ് വിടി ബൽറാം എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം
ഹർജിയിൽ പറയുന്നത്
2019 ഡിസംബർ രണ്ടിന് യു.എ.ഇ. കോൺസുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർക്ക് ഫോൺ സമ്മാനമായി നൽകിയെന്നായിരുന്നു യുണീടാക് വ്യക്തമാക്കിയത്. സിബിഐ അന്വേഷണത്തിനെതിരെ യൂണിടാക് നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചെന്നിത്തല പറഞ്ഞത്
എന്നാൽ ആരോപണങ്ങളെ തള്ളി ചെന്നിത്തല രംഗത്തെത്തിയിരുന്നു. തനിക്ക് ആരും മൊബൈൽ ഫോൺ സമ്മാനിച്ചിട്ടില്ലെന്നായിരുന്നു ചെന്നിതല പറഞ്ഞത്. കോൺസുലേറ്റ് ചടങ്ങിലെ നറുക്കെടുപ്പിലടെ വിജയികളായവർക്കാണ് സമ്മാനം നൽകിയതെന്നും കോൺസുലേറ്റൽ നിന്ന് താനൊരു സമ്മാനവും സ്വീകരിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
5 ഐഫോൺ സംഘടിപ്പിച്ചത്
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച് വിശദീകരിക്കുകയാണ് വിടി ബൽറാം എംഎൽഎ. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ-യുഎഇ നാഷണൽ ഡേയ്ക്കു വരുന്ന അതിഥികൾക്ക് സമ്മാനമായി നൽകാൻ അവിടത്തെ എല്ലാമെല്ലാമായ സ്വപ്ന സുരേഷ് 5 ഐഫോൺ സംഘടിപ്പിച്ചത് യൂണിടാക് ഉടമയിൽ നിന്ന്. ആ ഫോണുകൾ ഒരു ലക്കി ഡ്രോ വഴി പരിപാടിക്ക് വന്ന അതിഥികളിൽ 5 പേർക്ക് സമ്മാനമായി നൽകുകയും ചെയ്തു.
പിണറായിക്ക് പകരം
യുഎഇ നാഷണൽ ഡേ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് നേരത്തെ സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയന് പെട്ടെന്നുണ്ടായ തിരക്കുകളാൽ എത്താൻ കഴിയാതിരുന്നപ്പോൾ അദ്ദേഹത്തിനു പകരം ഈ സമ്മാനം വിജയികൾക്ക് എടുത്തു കൊടുത്തത് ചടങ്ങിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്.
കാപ്സ്യൂളുകൾ പരക്കുന്നത് നോക്കൂ
ഇതാണ് സംഭവം. പക്ഷെ ക്യാപ്സ്യൂളുകൾ പരക്കുന്നത് എങ്ങനെയൊക്കെയാണെന്ന് കാണുന്നുണ്ടല്ലോ!ഭരണകൂടത്തിൻ്റെ ഒത്താശയിലും മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പിന്തുണയിലും നടന്നു പോന്ന സ്വർണ്ണ കളളക്കടത്തിലും മറ്റ് മാഫിയ പ്രവർത്തനങ്ങളിലും പ്രതിപക്ഷമടക്കം എല്ലാവർക്കും പങ്കുണ്ട് എന്ന് സ്ഥാപിച്ചെടുക്കാൻ നോക്കുന്നവരുടെ ഓരോ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ?
സുദര്‍ശന്‍ ടിവിയുടെ 'യുപിഎസ്‌സി ജിഹാദ്'; കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചിൽ മാറ്റം