അനുനയ ചര്‍ച്ചയ്‌ക്കെത്തി നാണംകെട്ട് ചെന്നിത്തല, പൊട്ടിത്തെറിച്ച് കെവി തോമസ്!
Recommended Video
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ അത്യന്തം നാടകീയമായ നീക്കങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ടോം വടക്കന് ശേഷം കെവി തോമസാകുമോ ബിജെപിയിലെത്തുന്ന അടുത്ത കോണ്‍ഗ്രസ് നേതാവ് എന്നതാണിപ്പോള്‍ ഏറ്റവും വലിയ ആകാംഷ.
കെവി തോമസിനെ പിടിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസും ചാടിക്കാന്‍ ബിജെപിയും ശ്രമം നടത്തുന്നു. അനുനയ ചര്‍ച്ചയുമായി എത്തിയ രമേശ് ചെന്നിത്തലയുടെ നീക്കം പാളിപ്പോയി എന്നതാണ് ഏറ്റവും പുതിയ വിവരം. മാത്രമല്ല കെവി തോമസ് ചെന്നിത്തലയോട് പൊട്ടിത്തെറിക്കുകയുമുണ്ടായി. വിശദാംശങ്ങൾ ഇങ്ങനെ..
ഞെട്ടലിൽ കെവി തോമസ്
എറണാകുളത്തെ സിറ്റിംഗ് എംപിയായ കെവി തോമസിന് ഇത്തവണ സീറ്റ് ലഭിച്ചേക്കില്ല എന്നുളള അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. എങ്കിലും സീറ്റ് ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കെവി തോമസ്. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ സീറ്റ് ഹൈബി ഈഡന്‍ കൊണ്ടുപോയി.
അപകടം മണത്ത് കോൺഗ്രസ്
സീറ്റില്ലെന്ന വിവരം തന്നെ അറിയിക്കുക പോലും ചെയ്യാതിരുന്നത് കെവി തോമസിനെ ക്ഷുഭിതനാക്കി. ബിജെപിയിലേക്ക് പോയേക്കും എന്നുളള സൂചന തരുന്ന വിധത്തില്‍ വരെ അദ്ദേഹം പ്രതികരിച്ചു. ഇതോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് അപകടം മണത്തത്.
ഇടപെട്ട് സോണിയ
ടോം വടക്കന്‍ പോയതിന്റെ ക്ഷീണം മാറാതിരിക്കുന്ന കോണ്‍ഗ്രസിന് കെവി തോമസ് കൂടി ബിജെപിയിലേക്ക് പോയാല്‍ നാണക്കേട് കൊണ്ട് തല ഉയര്‍ത്താനാവില്ല. ഇതോടെ സോണിയാ ഗാന്ധി ഇടപെട്ടു. കെവി തോമസിനെ അനുനയിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധിക്ക് പ്രത്യേക നിര്‍ദേശം തന്നെ നല്‍കി.
അനുനയത്തിന് ചെന്നിത്തല
മുകുള്‍ വാസ്‌നികിനെ കെവി തോമസുമായി ചര്‍ച്ച നടത്താന്‍ രാഹുല്‍ ഗാന്ധി ചുമതലപ്പെടുത്തി. പിന്നാലെ അഹമ്മദ് പട്ടേലും മന്‍മോഹന്‍ സിംഗും കെവി തോമസുമായി ഫോണില്‍ സംസാരിച്ചു. തൊട്ട് പിറകെ അനുനയ നീക്കവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെവി തോമസിന്റെ ദില്ലിയിലെ വസതിയിലെത്തി.
'എന്തിനാണീ നാടകം'
മാധ്യമങ്ങളെ പുറത്ത് നിര്‍ത്തി അടച്ചിട്ട മുറിയില്‍ ചര്‍ച്ച. അരമണിക്കൂര്‍ പോലും കെവി തോമസും ചെന്നിത്തലയും തമ്മിലുളള കൂടിക്കാഴ്ച നീണ്ടില്ല. അതിനുളളില്‍ തന്നെ കെവി തോമസ് ചെന്നിത്തലയോട് പൊട്ടിത്തെറിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 'എന്തിനാണീ നാടകം' എന്നാണ് ചെന്നിത്തലയോട് കെവി തോമസ് ചോദിച്ചത്.
ഹൈക്കമാൻഡിന്റെ ഓഫറുകള്‍
ഒരു തരത്തിലുളള അനുനയത്തിനും വഴങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല എന്ന തരത്തിലാണ് ചെന്നിത്തലയോട് കെവി തോമസ് പെരുമാറിയത് എന്നാണ് സൂചന. തനിക്ക് സീറ്റില്ല എന്നുളള എന്തുകൊണ്ട് പാര്‍ട്ടി തന്നെ അറിയിച്ചില്ല എന്നും കെവി തോമസ് ചെന്നിത്തലയോട് ചോദിച്ചു. അതിനിടെ ചെന്നിത്തല ഹൈക്കമാൻഡിന്റെ ചില ഓഫറുകള്‍ മുന്നോട്ട് വെച്ചു.
നിയമസഭാ സീറ്റ് നല്‍കാം
കെവി തോമസിന് പാര്‍ട്ടിയില്‍ ഉന്നത പദിവകള്‍ നല്‍കുന്ന കാര്യം ഹൈക്കമാന്‍ഡ് ആലോചിക്കുന്നുണ്ടെന്ന് ചെന്നിത്തല അറിയിച്ചു. എറണാകുളം ലോക്‌സഭാ സീറ്റില്‍ ഹൈബി ഈഡന്‍ വിജയിക്കുകയാണ് എങ്കില്‍ അദ്ദേഹത്തിന്റെ നിയമസഭാ സീറ്റ് കെവി തോമസിന് നല്‍കാം എന്നതായിരുന്നു ഒരു വാഗ്ദാനം.
യുഡിഎഫ് കണ്‍വീനര്‍, എഐസിസി പദവി
ഇതൊടൊപ്പം യുഡിഎഫ് കണ്‍വീനര്‍, അല്ലെങ്കില്‍ എഐസിസി പദവി എന്നിവയും നല്‍കാന്‍ തയ്യാറാണ് എന്നുളള ഹൈക്കമാന്‍ഡ് നിര്‍ദേശവും രമേശ് ചെന്നിത്തല കെവി തോമസിന് മുന്നിലേക്ക് വെച്ചു. എന്നാല്‍ അമ്പിനും തുമ്പിനും അടുക്കാതെ നില്‍ക്കുകയായിരുന്നു കൂടിക്കാഴ്ചയില്‍ ഉടനീളം കെവി തോമസ്.
ഒരു ഓഫറുമായും ഇവിടേക്ക് വരേണ്ട
ഈ നാടകങ്ങളൊക്കെ തനിക്ക് അറിയാമെന്നും ഒരു ഓഫറുമായും ഇവിടേക്ക് വരേണ്ടെന്നും കെവി തോമസ് ചെന്നിത്തലയോട് തുറന്നടിച്ചു. ഇതോടെ അനുനയത്തിന് എത്തിയ ചെന്നിത്തലയുടെ നീക്കം അപ്പാടെ പാളുകയും ചെയ്തു. ഹൈബി ഈഡന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെവി തോമസ് ഇറങ്ങിയേക്കില്ലെന്നും സൂചനകളുണ്ട്.
പ്രചാരണത്തിന് ഇറങ്ങില്ല
നാളെത്തന്നെ കൊച്ചിയില്‍ എത്തണമെന്നും ഹൈബിക്ക് വേണ്ടി എറണാകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങണമെന്നും കെവി തോമസിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ പ്രചാരണത്തിനിറങ്ങില്ലെന്നും തല്‍ക്കാലം ദില്ലിയില്‍ തുടരാനാണ് തീരുമാനമെന്നും കെവി തോമസ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപിയിലേക്ക് പോകില്ല
ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ രമേശ് ചെന്നിത്തല, കെവി തോമസ് ബിജെപിയിലേക്ക് പോകും എന്ന തരത്തിലുളള വാര്‍ത്തകളെ തളളിക്കളഞ്ഞു. അദ്ദേഹം എങ്ങോട്ടും പോകില്ലെന്ന് ചെന്നിത്തല പറഞ്ഞു. കെവി തോമസിനെ പോലുളള പരിചയ സമ്പന്നരുടെ സേവനം പാര്‍ട്ടിക്ക് ഇനിയും വേണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
നേരിട്ട് കാണാൻ സോണിയ
അതിനിടെ സോണിയ ഗാന്ധി നേരിട്ട് കെവി തോമസിനെ കാണാന്‍ സാധ്യതയുണ്ട്. മറ്റൊരു സീറ്റ് എറണാകുളത്തിന് പകരം നല്‍കി കെവി തോമസിനെ ഇനി കോണ്‍ഗ്രസ് അനുനയിപ്പിക്കാന്‍ സാധ്യത ഇല്ല. തീരുമാനമാകാനുളള് ഇനി നാല് സീറ്റുകള്‍ മാത്രമമാണ്. ഈ സാഹചര്യത്തില്‍ സോണിയയെ കാണാന്‍ കെവി തോമസ് തയ്യാറാകുമോ എന്നത് സംശയമാണ്.
കോൺഗ്രസിന് അടുത്ത ഷോക്ക്! കെവി തോമസിനെ എറണാകുളത്ത് മത്സരിപ്പിക്കാൻ ബിജെപി ശ്രമം!