ഷുഹൈബിനെ കൊന്നതും ടിപിയെ കൊന്ന കൊലയാളി സംഘം? ഗുരുതര ആരോപണവുമായി ചെന്നിത്തല
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാനാവാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. കൊലപാതകത്തിന് നിരവധി സാക്ഷികള്‍ ഉണ്ടായിട്ട് പോലും പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല എന്നാണ് പോലീസ് ഭാഷ്യം എന്നത് ദുരൂഹമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുഖംമൂടി സംഘമെത്തിയത് കാറിൽ.. വെട്ടിയത് മഴുവും വടിവാളും കൊണ്ട്!! ഷുഹൈബിനെ ഇറച്ചി പോലെ അറുത്തു!!
അതിനിടെ ഷൂഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നു. ടിപി ചന്ദ്രശേഖരന് കൊലക്കേസിലെ പ്രതികളായ കൊടി സുനി അടക്കമുള്ളവരുടെ കൈ ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നിലുണ്ടെന്ന സംശയമാണ് ഉന്നയിക്കപ്പെടുന്നത്.
ടിപി മോഡൽ കൊല
ടിപി ചന്ദ്രശേഖരന് കൊലക്കേസിന് സമാനമാണ് ഷുഹൈബിന്റെ കൊലപാതകവും. ടിപിക്ക് 51 വെട്ടുകളാണ് ശരീരത്തിലുണ്ടായിരുന്നതെങ്കില് ഷുഹൈബിന്റെ ശരീരത്തില്‍ 41 വെട്ടുകളാണ് ഉണ്ടായിരുന്നത്. കാലില്‍ മാത്രം 37 വെട്ടുകളേറ്റിരുന്നു ഷുഹൈബിന്. ഷുഹൈബിന്റെ കൊലയ്ക്ക് പിന്നിലും ടിപി കേസ് പ്രതികളാണ് എന്ന ആരോപണമാണ് ഉയരുന്നത്.
ടിപി കേസ് പ്രതികൾ പരോളിൽ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഷുഹൈബിന്റെ കൊലപാതകത്തിന് മുന്‍പ് ടിപി കേസ് പ്രതികള്‍ക്ക് ജയിലില്‍ നിന്നും പരോള്‍ ലഭിച്ചുവെന്നാണ് ആരോപണം. പ്രതികളുടെ പരോള്‍ രേഖകള്‍ സഹിതമാണ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍.
19 പേർക്ക് പരോൾ
ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രതികളായ കൊടി സുനി, അനൂപ്, ടികെ രജീഷ് എന്നിവര്‍ ഉള്‍പ്പെടെ 19 പേര്‍ക്കാണ് പരോള്‍ ലഭിച്ചത്. ജനുവരി 16, 22, 23, 24 തിയ്യതികളില്‍ വിവിധ കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ നീട്ടി ലഭിച്ചതിന്റെ രേഖകളും രമേശ് ചെന്നിത്തല മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറത്ത് വിട്ടു.
പോലീസിന്റെ കള്ളക്കളി
പോലീസ് പ്രതികളെ പിടികൂടാതെ കള്ളക്കളി നടത്തുകയാണ്. സിപിഎം ഡമ്മി പ്രതികളെ നല്‍കുന്നത് വരെ കാത്ത് നില്‍ക്കുകയാണ് പോലീസെന്നും ചെന്നിത്തല ആരോപിച്ചു. ഷുഹൈബിന്റെ കൊലപാതകം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒരാളെ പോലും പിടികൂടാന്‍ സാധിച്ചിട്ടില്ല. കുറ്റവാളികളെ കണ്ടെത്താന്‍ പോലീസ് ഇരുട്ടില്‍ തപ്പേണ്ട കാര്യമില്ല.
നേതൃത്വത്തെ ചോദ്യം ചെയ്യണം
പ്രാദേശിക സിപിഎം നേതൃത്വത്തെ ചോദ്യം ചെയ്താല്‍ പ്രതികളെ കിട്ടുമെന്നും ചെന്നിത്തല പറഞ്ഞു. ഷുഹൈബിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് പറഞ്ഞ് സിപിഎം നടത്തിയ പ്രകടനം അതിന് തെളിവാണ്. കള്ളക്കേസില്‍ ജയിലില്‍ അടച്ച് അവിടെ വെച്ച് ഷുഹൈബിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയതിനും തെളിവുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.
വധഭീഷണി ഉണ്ടായിരുന്നു
നേരത്തെ തന്നെ ഷുഹൈബിന് വധഭീഷണി ഉണ്ടായിരുന്നുവെന്നും വാഹനത്തില്‍ ആളുകള്‍ പിന്തുടര്‍ന്നിരുന്നുവെന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പരിശീലനം ലഭിച്ചിട്ടുള്ള കൊലയാളി സംഘങ്ങളാണ് ഷുഹൈബിനെ കൊലപ്പെടുത്തിയിരിക്കുന്നത്. ആദ്യം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടി വീഴ്ത്തുകയും കൊത്തി നുറുക്കി കൊല്ലുകയുമാണ് ചെയ്തത്.
പങ്ക് അന്വേഷിക്കണം
ഷുഹൈബിന്റെ കൊലപാതകത്തിന് മുന്‍പ് പരോളിലിറങ്ങിയ പ്രതികളുടെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കൊലയാളി പാര്‍ട്ടിയായി കേരളത്തിലെ സിപിഎം മാറിയിരിക്കുകയാണ്. വാടകക്കൊലയാളികളെ സംരക്ഷിക്കുന്ന സമീപനത്തില്‍ നിന്നും സിപിഎം പിന്മാറണമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മൌനം
മുഖ്യമന്ത്രിയുടെ നാടായ പിണറായിക്ക് അടുത്ത് നടന്ന കൊലപാതകമായിട്ട് കൂടി സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്താത്തത് കൊലയാളികള്‍ക്കുള്ള പ്രോത്സാഹനമാണ്. പിണറായി വിജയന്റെ വീട്ടില്‍ നിന്നും വെറും പത്ത് കിലോമീറ്റര്‍ അകലത്തിലാണ് ഷുഹൈബിന്റെ വീട്. എന്നാല്‍ അവിടേക്ക് പോവുകയോ അനുശോചനം രേഖപ്പെടുത്തുകയോ പോലും മുഖ്യമന്ത്രി ചെയ്തിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കൊലയാളികൾക്ക് പിന്തുണ
ഉത്തരേന്ത്യയില്‍ പശുവിന്റെ പേരില്‍ കൊല നടത്തുന്നവരെ സംഘപരിവാര്‍ സംരക്ഷിക്കുന്നത് പോലെ തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. ദാദ്രിയില്‍ പശുവിറച്ചി ഫ്രിഡ്ജില്‍ വച്ചിരുന്നു എന്നാരോപിച്ച് കൊലചെയ്യപ്പെട്ട മുഹമ്മദ് അഖിലാഖിന്റെ കൊലയാളികള്‍ക്ക് യു.പി സര്‍ക്കാര്‍ എന്‍.ടി.പി.സി പ്ളാന്റില്‍ ഉദ്യോഗം നല്‍കിയത് പോലെയാണിവിടെയും കൊലയാളികള്‍ക്ക് സി.പി.എം ജോലി നല്‍കുന്നത്. ഇവിടെ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ സി.പി.എം ജോലി നല്‍കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്