പൂന്തുറയില്‍ ജനങ്ങള്‍ക്കിടയില്‍ മഴ നനഞ്ഞ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും .. പിണറായി എവിടെ?
തിരുവനന്തപുരം: കേരളത്തില്‍ ഇത്ര വലിയ ഒരു പ്രകൃതി ദുരന്തം നടന്നിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇതൊന്നും കണ്ടില്ലെന്ന ഭാവത്തിലാണ് മുഖ്യമന്ത്രി. ഇത്തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമായിരിക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഓഖി ചുഴലിക്കാറ്റ് ഭീതി വിതച്ച പൂന്തുറ ഭാഗത്ത് ജനങ്ങള്‍ക്കൊപ്പമുണ്ട്. പൂന്തുറ പള്ളിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ നേതാക്കള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന പരാതിയുമായെത്തിയ ജനങ്ങളെ ആശ്വസിപ്പിച്ചു.
കോഴിക്കോടും മലപ്പറത്തും കടല്‍ ഉള്‍വലിയുന്നു... കനത്ത മഴ, ജാഗ്രതാ നിര്‍ദ്ദേശം
രമേശ് ചെന്നിത്തല മഴയത്ത് സംഭവ സ്ഥലം സന്ദര്‍ശിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. എന്നാല്‍ തലസ്ഥാനത്തുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവം നടന്ന സ്ഥലത്ത് എത്താതിരുന്നതും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുകയാണ്. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മാത്രമാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തിൽ പറഞ്ഞത്.
എന്നാൽ ദേശീയ സമുദ്ര വിവര കേന്ദ്രത്തില്‍ നിന്നും ബുധനാഴ്ച ഉച്ചയോടെ തന്നെ ദുരന്ത നിവാരണ അതോറിറ്റിക്കു ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 29ന് ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് ഫാക്‌സ് വഴിയാണ് വിവരം ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചത്. എന്നാല്‍ ഈ വിവരം ഫിഷറീസിനെയോ പോലീസിനേയോ അറിയിക്കുന്നതിൽ വീഴ്ച്ച വന്നതാണ് ദുരന്തം ഇത്ര ഭീകരമാക്കിയതെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം.. ഓഖി മുന്നറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ചയല്ല, ബുധനാഴ്ച ഉച്ചയ്ക്ക്!!
ഇൗ സാഹചര്യത്തില്‍ മുഖ്യമന്ത്രി ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിക്കാത്തത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും, തിരുവനന്തപുരം എംപി ശശി തരൂരും, എം എല്‍ എ വിഎസ് ശിവകുമാറും സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.