ചെര്‍പ്പുളശ്ശേരി പീഡനം' പാര്‍ട്ടിയുമായി ബന്ധമില്ല! തുറന്ന് പറഞ്ഞ് സെല്‍ഫി വീഡിയോയുമായി പ്രതി
ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ചെര്‍പ്പുളശ്ശേരി പീഡന സംഭവം പുറത്തുവന്നത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ച് കുട്ടിയെ ഉപേക്ഷിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു യുവതിയുടെ മൊഴി.
എന്നാല്‍ തനിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കുറ്റാരോപിതനായ പ്രകാശ് എന്ന യുവാവ്. പാര്‍ട്ടി ബന്ധം ആരോപിച്ചത് എന്തിന് വേണ്ടിയാണെന്ന് അറിയില്ലെന്നും യുവാവ് ഫേസ്ബുക്കില്‍ ഇട്ട സെല്‍ഫി വീഡിയോയില്‍ പറയുന്നു. 24 ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.
പീഡന വിവരം
കഴിഞ്ഞ മാസം 16ന് മണ്ണൂരിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചതായി കണ്ടെത്തിയത്. ഉറുമ്പരിച്ച നിലയിലായിരുന്നു കുഞ്ഞ്. നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പ്രസവിച്ച് വെറും 24 മണിക്കൂര്‍ മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം.
പ്രതികരിച്ച് യുവാവ്
പ്രാഥമിക അന്വേഷണത്തില്‍ തന്നെ കുഞ്ഞിന്റെ അമ്മയേയും കുടുംബത്തേയും പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. പോലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ അമ്മയായ യുവതി താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് മൊഴി നൽകുകയായിരുന്നു.
പാര്‍ട്ടി ബന്ധമില്ല
കഴിഞ്ഞ വർഷം മാഗസിൻ തയാറാക്കാനായി എസ്എഫ്ഐ പ്രവര്‍ത്തകനായ യുവാവിനൊപ്പം സിപിഎം ഓഫീസിൽ എത്തിയപ്പോഴാണ് പ്രണയം നടിച്ച് പീഡിപ്പിച്ചതെന്ന് യുവതി ആരോപിക്കുന്നു.ഇരുവരും എസ്എഫ്ഐ പ്രവര്‍ത്തകരാണെന്നും കോളേജില്‍ ഒരുമിച്ച് പഠിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു.
ഇന്നലെ അറസ്റ്റ്
പെണ്‍കുട്ടിയുടെ പരാതിയില്‍ മുഖ്യപ്രതിയായ പ്രകാശനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിലാവുന്നതിന് തൊട്ട് മുന്‍പ് പ്രകാശന് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
എന്തിന് ചെയ്തു
തനിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. താനും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. എന്നാല്‍ കുറച്ചുനാളുകളായി അവള് താനുമായി ബന്ധത്തില്‍ ഇല്ലെന്നും പ്രകാശാന് പറയുന്നുണ്ട്.
ഞെട്ടിപ്പോയി
പാര്‍ട്ടിയുമായി ബന്ധമില്ലാത്ത തനിക്ക് പെണ്‍കുട്ടിയേയും കൂട്ടി പാര്‍ട്ടി ഓഫീസില്‍ പോകേണ്ട ആവശ്യം ഇല്ല. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ താന്‍ ഞെട്ടിപ്പോയി. എന്തിനാണ് അത്തരത്തില്‍ ആരോപണം ഉന്നയിച്ചതെന്ന് അറിയില്ല.
തിരുത്താന്‍ തയ്യാര്‍
തെറ്റ് പറ്റിയെങ്കില്‍ തിരുത്താന്‍ തയ്യാറാണ്. പെണ്‍കുട്ടിയെ ചതിക്കാനോ പറ്റിക്കാനോ ഉദ്ദേശിച്ചിരുന്നില്ല. പാര്‍ട്ടിയുടെ പേര് എങ്ങനെ ഇതില്‍ വലിച്ചിഴക്കപ്പെട്ടുവെന്നത് അറിയില്ലെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ടെന്ന് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.