'അടുപ്പില്‍ കത്തിക്കരിഞ്ഞ ലേഡീസ് വാച്ച്, ചുമരിലും രക്തക്കറ: അസ്ഥികള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി'
ചേർത്തല: ആലപ്പുഴ ചേർത്തലയില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്ന് സ്ത്രീകളെ കാണാതായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേസിലെ പ്രതി സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ അസ്ഥികള്‍ അടക്കമുള്ള തെളിവുകള്‍ക്ക് പുറമെ വീട്ടിലെ അടുപ്പിൽനിന്ന് ജെയ്നമ്മയുടേതെന്ന് സംശയിക്കുന്ന വാച്ചിന്റെ ഭാഗങ്ങൾ കത്തിച്ചനിലയിൽ കണ്ടെത്തിയിട്ടുമുണ്ട്.
ബിന്ദു പദ്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പൊലീസിന്റെ സംശയ നിഴലിലുള്ള വ്യക്തിയാണ് സെബാസ്റ്റ്യനെന്നാണ് വാർഡ് മെമ്പർ ധന്യ ഗോപിനാഥ് പറയുന്നത്. അന്വേഷണത്തിനായി പൊലീസ് പലപ്പോഴും ഇവിടെ വരാറുണ്ടായിരുന്നു. ഒരു ദിവസം പഞ്ചായത്തില്‍ ഇരിക്കുമ്പോഴാണ് കുറേയധികം പൊലീസ് വാഹനങ്ങള്‍ ഇങ്ങോട്ട് വരുന്നുണ്ടെന്ന് അറിഞ്ഞത്. സാധാരണ വരാറുള്ളത് പോലുള്ള വരവ് എന്നാണ് അപ്പോള്‍ ഞാന്‍ കരുതിയത്. എന്നാല്‍ ഇവിടെ വന്ന് നോക്കിയപ്പോള്‍ ഫോറന്‍സിക് ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് ഇവിടെ എത്തിയതെന്നും ധന്യ ഗോപിനാഥ് വണ്‍ഇന്ത്യ മലയാളത്തോടായി പറഞ്ഞു.

പഞ്ചായത്തില്‍ കുറച്ച് ജോലി ഉണ്ടായിരുന്നതിനാല്‍ തിരികെ പോയെങ്കിലും തിരികെ വരണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം വിളിച്ചു. അങ്ങനെ വന്ന് നോക്കുമ്പോഴാണ് വീടിന്റെ തെക്ക് വശത്തായി ചില തെളിവുകള്‍ അവർ കണ്ടെത്തിയത്. എന്തോ കത്തിച്ചെന്ന് വ്യക്തമാണ്. അസ്ഥികള്‍ മുകളില്‍ തന്നേയുണ്ട്. ആ സ്ഥലം പഴയ ഓലയിട്ട് മൂടിയ നിലയിലായിരുന്നു.
ഫോറന്‍സിക് ഉദ്യോഗസ്ഥർ അപ്പോള്‍ തന്നെ പരിശോധന നടത്തി ഇത് മനുഷ്യ അസ്ഥികളാണെന്ന് വ്യക്തമാക്കി. ഇവർ ക്രിസ്ത്യന്‍ കുടുംബങ്ങളായതിനാല്‍ തന്നെ പള്ളികളിലാണ് ആരെങ്കിലും മരിച്ചാല്‍ അടക്കം ചെയ്യുക. മാത്രവുമല്ല കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ വീട്ടില്‍ ഒരു മരണം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ അസ്ഥി കണ്ടെത്തിയെന്ന വിവരം വളരെ നടുക്കം ഉണ്ടാക്കുന്നതായിരുന്നുവെന്നും മെമ്പർ പറയുന്നു.
2.24 ഏക്കറുള്ള ഈ പറമ്പിലേക്ക് പുറത്ത് നിന്നും ആരും അങ്ങനെ എത്താറില്ല. സെബാസ്റ്റ്യന്റെ അനിയനും ഇവിടെയായിരുന്നു താമസം. എന്നാല്‍ അദ്ദേഹം അടുത്തിടെ ന്യൂസിലന്‍ഡിലേക്ക് പോയി. കുടുംബം അവിടെ ആയതിനാല്‍ പുള്ളി അധികവും അവിടെയായിരിക്കും. കഴിഞ്ഞ നവംബർ നാലിനാണ് അദ്ദേഹം അവസാനമായി പോയത്. അത് കഴിഞ്ഞ് സെബാസ്റ്റ്യന്‍ ഇടക്കൊക്കെ വീട്ടില്‍ വരും. ചിലപ്പോഴൊക്കെ ഞാനും കാണാറുണ്ട്. പുള്ളിയുടെ ഭാര്യ വീട് ഏറ്റുമാനൂർ ആണ്. അധികവും അവിടെയായിരിക്കും താമസം. അധികവും മദ്യപിക്കാനായിട്ടാണ് ഇവിടെ വരുന്നത് എന്നാണ് അറിയുന്നത്.
സ്വീകരണ മുറിയിലെ ഭിത്തിയില്‍ രക്തത്തിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അത് എത്ര വർഷം പഴക്കം ഉള്ളതാണെന്ന് അറിയണമെങ്കില്‍ പരിശോധന കഴിഞ്ഞ് റിപ്പോർട്ട് വരും. അടുപ്പില്‍ നിന്നും കത്തിക്കരിഞ്ഞ ലേഡീസ് വാച്ചും കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു സംഭവം നടന്നു എന്നുള്ളത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. ബാക്കിയെല്ലാം പൊലീസാണ് അന്വേഷിച്ച് കണ്ടെത്തേണ്ടതെന്നും മെമ്പർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications