പ്രളയഭീതി ഒഴിയുന്നു.. ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു, ചെറുതോണി വെള്ളത്തിൽ തന്നെ
ചെറുതോണി: ഇടുക്കി അണക്കെട്ട് തുറന്നിട്ട് ഇന്നേക്ക് മൂന്നാം ദിവസമാണ്. അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നിട്ടും, കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടിട്ടും ജലനിരപ്പ് കുറയാത്തത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടര്‍ന്നതും ആശങ്ക വര്‍ധിപ്പിച്ചു.
എന്നാല്‍ ശനിയാഴ്ച രാവിലെയോടെ ഇടുക്കിക്കാര്‍ക്ക് ചെറിയ ആശ്വാസത്തിനുള്ള വാര്‍ത്ത പുറത്ത് വന്നിട്ടുണ്ട്. ഷട്ടറുകള്‍ നാലും തുറന്ന ശേഷം ഡാമിലെ ജലനിരപ്പ് ആദ്യമായി കുറഞ്ഞിരിക്കുന്നു. എന്നാല്‍ ജാഗ്രത തുടരുക തന്നെ വേണം.
ജലനിരപ്പ് കുറഞ്ഞു
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 2401 അടിയായിട്ടാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇടുക്കിക്കാര്‍ക്കും സമീപത്തുള്ള എറണാകുളംകാര്‍ക്കും പ്രളയപ്പേടി ഒഴിഞ്ഞ് പോവുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. എന്നാല്‍ അഞ്ച് ഷട്ടറുകളിലൂടെയും പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവില്‍ തല്‍ക്കാലം കുറയ്ക്കുന്നില്ല.
നീരൊഴുക്കും മഴയും കുറഞ്ഞു
ഡാമിന്റെ വൃഷ്ടിപ്രദേശത്തെ നീരൊഴുക്കും മഴയും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 16 മണിക്കൂറിനുള്ളില്‍ 0.76 അടിവെള്ളമാണ് ഡാമില്‍ നിന്നും കുറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ സെക്കന്‍ഡില്‍ 750 ക്യൂമെക്‌സ് വെള്ളം മാത്രമാണ് പുറത്തേക്ക് വിടുന്നത്. ഇടമലയാറിലും ഭൂതത്താന്‍ കെട്ടിലും ജലനിരപ്പ് കുറയുന്നു. പമ്പ ഡാമിന്റെ 2 ഷട്ടറുകളും അടച്ചു.
വൻ നാശനഷ്ടങ്ങളില്ല
കക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ അരയടിയായി താഴ്ത്തുകയും ഒഴുക്കി വിടുന്ന ജലത്തിന്റെ അളവും കുറയ്ക്കുകയും ചെയ്തു. ഇടുക്കി ഡാമില്‍ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടും ആലുവയിലും കാലടിയിലുമടക്കം വന്‍ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. മുന്‍കരുതലെന്ന നിലയ്ക്ക് നേരത്തെ തന്നെ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുകയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പെരിയാറിലും അപകടമൊഴിയുന്നു
പെരിയാറില്‍ പലയിടത്തും രണ്ടടിയോളം വെള്ളം ഉയര്‍ന്നിരുന്നു. അതേസമയം ആലുവ ഭാഗത്ത് ഒരടി മാത്രമാണ് ജലനിരപ്പ് ഉയര്‍ന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ ഡാമില്‍ നിന്നും തുറന്ന് വിട്ട വെള്ളത്തിന്റെ അളവ് എട്ട് ലക്ഷം ലിറ്ററാക്കി ഉയര്‍ത്തിയിരുന്നു. എങ്കിലും പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാത്തത് ആശ്വാസകരമാണ്.
ചെറുതോണി വെള്ളത്തിൽ
അതേസമയം ചെറുതോണി പാലമടക്കം ഇപ്പോഴും വെള്ളത്തിന് അടിയിലാണ്. പാലം അപകടാവസ്ഥയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ചെറുതോണി ബസ് സ്റ്റാന്‍ഡ് വെള്ളത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നിട്ടുണ്ട്. മാത്രമല്ല ബസ് സ്റ്റാന്‍ഡില്‍ ആറടി താഴ്ചയില്‍ വലിയ ഗര്‍ത്തവും രൂപപ്പെട്ടിട്ടുണ്ട്. അതീവ ജാഗ്രത തന്നെ തുടരണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു
എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ 2809 കുടുബങ്ങളില്‍ നിന്നായി 9597 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പെരിയാര്‍ തീരപ്രദേശങ്ങളില്‍ ജാഗ്രത തുടരുകയാണ്. ദുരന്ത നിവാരണ സേനയുടെ മുന്നൂറംഗ സംഘമാണ് ആലുവയിലുള്ളത്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ കരസേനയും കോസ്റ്റ് ഗാര്‍ഡ് യൂണിറ്റുകളും സജീവമാണ്.
ഷട്ടറുകൾ അടയ്ക്കില്ല
വെള്ളപ്പൊക്കം കൊച്ചി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല. അതിനിടെ ഇടുക്കിയില്‍ മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് ദുരന്തം വിലയിരുത്തി.ഷട്ടറുകള്‍ താഴ്‌ത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മഴ പലയിടത്തും തുടരുന്നതിനാല്‍ ഷട്ടറുകള്‍ അടയ്ക്കാനാകില്ലെന്നും മന്ത്രി എംഎം മണി വ്യക്തമാക്കി. അതേസമയം പ്രതികൂല കാലാവസ്ഥ മൂലം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇടുക്കിയില്‍ ഇറക്കാനായില്ല.
മഴ തുടരും
ഇടുക്കി ഡാമിന്റെ സംഭരണ ശേഷി 2403 അടിയാണെന്നാണ് പറയുന്നത് എങ്കിലും 2408.5 അടി വരെ ജലം സംഭരിക്കാനാകുമെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു. അതേസമയം അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരി്കുന്നത്. ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണം ഒറീസ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ്.
മരണം 29
കോട്ടയം, എറണാകുളം, മലപ്പുറം, തൃശൂര്‍, കൊല്ലം, കാസര്‍കോഡ് ജില്ലകളില്‍ മഴ തുടരുമെങ്കിലും കനത്ത മഴ ആയിരിക്കില്ലെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. മഴക്കെടുതിയില്‍ ഇതുവരെ സംസ്ഥാനത്ത് 29 പേരാണ് മരണപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം അഞ്ച് തെങ്ങില്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു.
സുരക്ഷയിൽ ബലിതർപ്പണം
അതേസമയം മഴക്കെടുതിക്കിടയിലും കര്‍ക്കിടക വാവ് ദിവസമായ ഇന്ന് ആയിരങ്ങളാണ് ബലിതര്‍പ്പണം നടത്തുന്നത്. കനത്ത സുരക്ഷയിലാണ് വിവിധ ഇടങ്ങളിലായി ബലി തര്‍പ്പണം നടക്കുന്നത്. തിരുനാവായയിലും ശിവരാത്രി മണപ്പുറത്തുമെല്ലാം വെള്ളം കയറിയതിനാല്‍ പലരും മറ്റ് ജില്ലകളിലെത്തിയാണ് ബലിയിടുന്നത്. പോലീസും ദുരന്ത നിവാരണ സേനയും അടക്കമുള്ളവര്‍ സുരക്ഷയൊരുക്കാന്‍ രംഗത്തുണ്ട്.
പാർവ്വതിയും രേവതിയും പത്മപ്രിയയും അമ്മയ്‌ക്കൊപ്പം ചേർന്നോ? നടിമാരുടെ മറുപടി
തൊടുപുഴ കൂട്ടക്കൊലയുടെ പിന്നാമ്പുറ കഥകൾ ഞെട്ടിക്കും.. ദുർമന്ത്രവാദത്തിന് കൃഷ്ണനൊപ്പം ഭാര്യയും