ചിക്കൻ പ്രിയരുടെ മനസിൽ ഇനി ലഡുപൊട്ടും; മുട്ട വില ഉയർന്നു... പക്ഷെ കോഴി വില കുത്തനെ ഇടിഞ്ഞു!
തിരുവനന്തപുരം: ചിക്കൻ പ്രേമികൾക്ക് സന്തോഷ വാർത്ത. കേരള്തതിൽ കോഴിവില കുത്തനെ ഇടിഞ്ഞു. മുട്ടയുടെ വില കുത്തനെ ഉയർന്നപ്പോൾ കോഴിയിറച്ചി വില കൂപ്പു കുത്തുകയായിരുന്നു. മുട്ട ഒന്നിന് കേരളത്തിൽ ഇപ്പോൾ വിപണിയിൽ ഏഴ് രൂപയാണ്. ശബരിമല സീസൺ സജീവമായതാണ് കോഴി ഡിമാൻഡ് കുറച്ചത്. തമിഴ്നാട്, കേരളം, കർണാടകം എന്നവിടങ്ങളിൽ പൊതുവെ ഡിമാൻഡ് പ്രകടമായി കുറഞ്ഞരിക്കുകയാണ്. തമിഴ്നാട്ടിൽ ചില്ലറ വില്പന വില 64 രൂപയിലേക്ക് താഴ്ന്നതായാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ നിന്ന് വൻ തോതി കോഴി കേരളം മാർക്കറ്റിലേക്ക് ഒഴുകുകയാണെന്നു ചിക്കൻ വ്യാപരികൾ പറഞ്ഞു. വരവിനനുസരിച്ച് ചെലവില്ലാതായതാണ് വില തകരാൻ കാരണമായതെന്നും റിപ്പോർട്ടുണ്ട്.
കോഴി കൊണ്ടുള്ള വിഭവങ്ങളുടെ വിലയിലും ഇപ്പോൾ വിലകുറവ് പ്രകടമാണ്. പ്രധാന വിഭവമായ ചിക്കൻ ബിരിയാണി 100 രൂപയ്ക്കു സുലഭമാണ്. 90 രൂപക്കും, എന്തിനു 60 രൂപയ്ക്കു വരെ ബിരിയാണി വില്പനക്കുണ്ട്. കോഴി വില ഇതിലും ഇടിയാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ്നാട്ടിൽ ഇത് കാർത്തിക മാസമാണ്. പൊതുവെ മത്സ്യമാംസാദികൾ വർജ്ജിക്കുന്ന മാസമായതു ആവശ്യക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ മാർക്കറ്റുകളിലാണ് കച്ചവടം പൊടി പൊടിക്കുന്നത്. മഞ്ഞു കാലമായതിനാൽ അവിടെ ആവശ്യക്കാർ കൂടുതലാണ്. എന്നാൽ അവിടെയും വില കാര്യമായി ഉയർന്നിട്ടില്ലെന്നതാണ് ശ്രദ്ധേയം.
ജിഎസ്ടി വന്നപ്പോഴും വില കുറഞ്ഞില്ല
ജിഎസ്ടി നിലവിൽ വരുന്നതോടെ കോഴിക്ക് വില കുറയുമെന്നായിരുന്നു റിപ്പോർട്ടുകൾ എന്നാൽ വിലകുറയ്ക്കാൻ വ്യാപാരികൾ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ വില താഴ്ന്നത് ആശ്വസത്തിന് വകയുള്ളതാണ്. കേരളത്തിൽ ഇപ്പോൾ 80 രൂപയാണ് വില. അതേസമയം പൂന, നാസിക് മാർക്കറ്റുകളിൽ 90 നും നൂറിനും ഇടയ്ക്കാണ് വിലനിലവാരം. പഞ്ചാബിലും 100 രൂപയ്ക്കു ചിക്കൻ ലഭ്യമാണ്. അടുത്ത മാസം ക്രിസ്തിയാനികളുടെ ചെറിയ നോമ്പ് ആരംഭിക്കുകയാണ്. ഇത് വില്പന വീണ്ടും കുറയ്കാകനാണ് സാധ്യത. എന്നാൽ ക്രിസ്ത്മസ് ന്യൂ ഇയർ സീസണിൽ വ്യാപാരികൾക്ക് പ്രതീക്ഷയുണ്ട്.
87 രൂപയാക്കണമെന്ന് സർക്കാർ
ജിഎസ്ടി നിലവിൽ വരുന്നതോടെ കോഴി വില 87 രൂപയാകുമെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ ആ സമയത്തും കിലോയ്ക്ക് 120 രൂപ തോതിലായിരുന്നു കച്ചവടക്കാർ വിൽപ്പന നടത്തിയിരുന്നത്. കോഴി വില ഏകീകരിക്കുന്നതിന് വേണ്ടിയാണ് ധനമന്ത്രി തോമസ് ഐസക്കുമായി ഓള് കേരള പൗള്‍ട്രി ഫെഡറേഷന് ഭാരവാഹികൾ ആലപ്പുഴയിൽ വെച്ച് ചർച്ച നടത്തിയിരുന്നു. ഇരുവരും തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നതോടെ തീരുമാനമാകാതെ ചർച്ച അലസി പിരിപിരിയുകയായിരുന്നു. കോഴി വില കുറക്കണമെന്ന് സർക്കാർ വാദത്തെ തുടർന്ന് കടകൾ അടച്ച് സമരം ചെയ്യാൻ പോലും കച്ചവടക്കാർ മുതിർന്നിരുന്നു.
കോഴിമുട്ടയ്ക്ക് റെക്കോർഡ് വില
ജിഎസ്ടി നിലവിൽ വന്നതിനു ശേഷവും വില കുറച്ചാൽ മുതൽ മുടക്കുപോലും ലബിക്കില്ലെന്നായിരുന്നു വ്യാപാരികളുടെ വാദം. അതേസമയം കോഴിമുട്ട വില റെക്കോര്‍ഡിലേക്ക് നീങ്ങുന്നു. മൂന്നാഴ്ച മുമ്പ് മുട്ട ഒന്നിന് നാല് രൂപ അറുപത് പൈസ ഉണ്ടായിരുന്നത് കഴിഞ്ഞദിവസം ഏഴ് രൂപയായി ഉയര്‍ന്നു. ഈ വില സര്‍വകാല റെക്കോര്‍ഡാണെന്ന് വ്യാപാരികള്‍ പറഞ്ഞു. തണുപ്പുകാലം ആരംഭിച്ചതോടെ ഉത്തരേന്ത്യ പോലുള്ള സംസ്ഥാനങ്ങളില്‍ ഉപയോഗം കൂടുകയും ഉല്പാദനം കുറഞ്ഞതുമാണ് മുട്ടയുടെ വില ഉയരാനുള്ള പ്രധാന കാരണമെന്നാണ് വിവരം. തമിഴ്നാട്ടിലെ നാമക്കല്ല്, ആന്ധ്രയിലെ വിജയവാഡ എന്നീ സ്ഥലങ്ങളാണ് ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട വിപണി. ഇവിടെനിന്നും കേരളത്തിലേക്ക് മുട്ട ലോഡുകളുടെ വരവ് കുറഞ്ഞതാണ് വില വര്‍ധനവിന് കാരണം.
താറാവു മുട്ടയ്ക്കും വില കൂടി
പ്രതിദിനം മൂന്നുകോടിയോളം മുട്ടകളാണ് നാമക്കലില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വില്പനയ്ക്കായി കൊണ്ടു പോകുന്നത്. ഇതില്‍ 40 ലക്ഷത്തിലധികം മുട്ടകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുമാണ്. താറാവ് മുട്ടയുടെ വിലയിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് എട്ട് രൂപക്ക് വില്‍പ്പന നടന്നിരുന്ന മുട്ട ഇപ്പോള്‍ 10 രൂപയ്ക്കാണ് വില്‍ക്കുന്നത്. നിലവിലെ വിലയില്‍ ഇനിയും വര്‍ധനവുണ്ടായേക്കുമെന്നും അമ്പത് ദിവസത്തോളം ഈ വിലയില്‍ വലിയ തരത്തിലുള്ള മാറ്റങ്ങളൊന്നും ഉണ്ടാങ്കാന്‍ സാധ്യതയില്ലെന്നും വ്യാപാരികള്‍ പറയുന്നു.