ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; ജില്ലാ കളക്ടർമാരുമായി യോഗം
തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ശുചീകരണത്തിന് മുൻഗണന നൽകുന്നതിനോടൊപ്പം ക്യാമ്പുകളിൽ ആവശ്യത്തിന് ശൗചാലയങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വീഡിയോ കോൺഫറൻസിംഗ് വഴി ജില്ലാ കളക്ടർമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
'ഏതെങ്കിലും മത-ജാതി-രാഷ്ട്രീയക്കാരെ മാത്രം സഹായിക്കലാണ് ഉദ്ദേശമെങ്കിൽ അവർക്കു മറ്റു വഴികൾ തേടാം''
കനത്ത മഴ ഓരോ ജില്ലയേയും എങ്ങനെ ബാധിച്ചുവെന്ന് ജില്ലാ കളക്ടർമാർ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. രണ്ട് ദിവസമായി മഴയ്ക്ക് ശമനമുള്ളതിനാൽ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ആളുകൾ വീടുകളിലേക്ക് തിരികെ പോയി തുടങ്ങിയെന്നും കളക്ടർമാർ മുഖ്യമന്ത്രിയെ അറിയിച്ചു.
മലബാറിലെ മലയോര മേഖലകളിൽ നിന്നും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ കണക്കിലെടുത്ത് ജനങ്ങളെ ഒഴിപ്പിച്ചതായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കളക്ടർമാർ വ്യക്തമാക്കി. ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായ കവളപ്പാറ അടക്കമുള്ള പ്രദേശങ്ങളിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഇതിനായി സേനാവിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്ന് കളക്ടർമാർ വ്യക്തമാക്കി. പലയിടത്തും തകർന്ന വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്.
ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യമൊരുക്കാനായി ചില നിർദ്ദേശങ്ങളും മുഖ്യമന്ത്രി മുന്നോട്ട് വെച്ചു. മരുന്ന്, ഭക്ഷണം തുടങ്ങിയ അവശ്യസാധനങ്ങൾ ഉറപ്പ് വരുത്തണം. വെള്ളം ഇറങ്ങിത്തുടങ്ങിയ പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും സന്നദ്ധ പ്രവർത്തകരെയും ഏകോപിപ്പിച്ച് വേണം ഇവ നടപ്പിലാക്കാനെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.