ദേശീയ പൗരത്വ ഭേദഗതി ഭരണഘടനാ വിരുദ്ധം; കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Recommended Video
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റേത് കരി നിയമമാണ്. ഭരണ ഘടനാ വിരുദ്ധമായ ഈ നിയമത്തിനെതിരായ വിയോജിപ്പ് കേന്ദ്ര സർക്കാരിനെ അറിയിക്കും. ലോകത്തിന് മുമ്പിൽ ഇന്ത്യയെ നാണം കെടുത്തുന്നതാണ് ഈ നിയമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.
പൗരത്വ ബില് ഇന്ത്യയുടെ ആഭ്യന്തര കാര്യം; ബംഗ്ലാദേശിന് ആശങ്ക വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയേയും മതേതരത്വത്തേയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. സാധ്യമായ വേദികളിലെല്ലാം ഈ കരിനിയമത്തെ സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാകിസ്താനിലേത് പോലെ ഇന്ത്യയിലും നടക്കണമെന്നാണ് ആ്എസ്എസ് പറയുന്നത്. ഇത് അംഗീകരിക്കാനാകില്ല.
ഭരണഘടനാ വിരുദ്ധമായ ഇത്തരമൊരു നിയമം കേരളത്തിൽ നടപ്പിലാക്കാനാകില്ല. ഇതിനെിരെ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കും. ജനാധിപത്യ അവകാശങ്ങൾ അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും നടക്കുന്നത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്നടക്കം ശ്രദ്ധ തിരിക്കാനുള്ള ശ്രമം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാജ്യമായി വിഭജിക്കാനുള്ള സവർക്കറുടെയും ഗോൾവാൾക്കറുടെയും കേന്ദ്ര സർക്കാർ പൗരത്വ നിയമ ഭേദഗതിയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇതിലൂടെ മതത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള വേർതിരിവാണ് സൃഷ്ടിക്കുന്നത്. ഹിറ്റ്ലർ ജർമനിയിൽ പയറ്റിയ തന്ത്രമാണിത്, ഇതിന് അധികം ആയുസുണ്ടാകില്ലെന്ന് ചരിത്രം വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമം ജുഡീഷ്യൽ പരിശോധനയിൽ നില നിൽക്കില്ലെന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.