വെല്ലുവിളിക്ക് മുന്നില്‍ പ്രതിമ പോലെ നില്‍ക്കാനല്ല ജനം തിരഞ്ഞെടുത്തത്, തുറന്നടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കിഫ്ബിക്ക് എതിരെയുളള നീക്കങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് പിന്നാലെ എജിയും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വെല്ലുവിളിക്ക് മുന്നില്‍ പ്രതിമ പോലെ നില്‍ക്കാനല്ല സര്‍ക്കാരിനെ ജനം തിരഞ്ഞെടുത്തത്. കിഫ്ബിയെ തകര്‍ക്കാന്‍ ഏത് ശക്തി വന്നാലും ചെറുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനചരിത്രത്തില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് കേരളത്തിൽ കിഫ്ബി വഴി നടപ്പാക്കുന്നത്. ഈ നേട്ടങ്ങള്‍ കിഫ്ബിയുടെ സാധ്യത നാടിനുവേണ്ടി ഉപയോഗിച്ചതിന്റെ ഫലമായി ഉണ്ടായതാണ്. ഇതിനെയാണോ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി ചോദിച്ചു. കിഫ്ബിയെക്കുറിച്ച് വ്യാജകഥകളും അപവാദവും പ്രചരിപ്പിക്കുന്നവര്‍ നാടിന്റെയും ജനങ്ങളുടെയും ശത്രുക്കളാണ്. നാട് നശിച്ചുകാണാന്‍ കൊതിക്കുന്നവരാണ്. അത്തരക്കാരുടെ മനോവൈകല്യത്തിന് വഴങ്ങാന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
പ്രതിപക്ഷനേതാവ് എതിര്‍ത്താലും അദ്ദേഹത്തിന്റെ ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ല. ഒരു പ്രതിപക്ഷ എംഎല്‍എയുടെയും മണ്ഡലത്തിലെ ഒരു കിഫ്ബി പദ്ധതിയും ഉപേക്ഷിക്കില്ല. കാരണം ഈ നാടിനുവേണ്ടിയുള്ള പദ്ധതികളാണത്. ഞങ്ങള്‍ ഈ നാടിനെയും ജനങ്ങളെയുമാണ് കാണുന്നത് എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതികൂലാവസ്ഥയുടെയും വെല്ലുവിളിയ്ക്കു മുന്നില്‍ പ്രതിമപോലെ നിസ്സഹായമായി നില്‍ക്കാനല്ല ഈ സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. ഈ നാട് തളര്‍ന്നുപോകരുത്. ഇവിടെ വളര്‍ച്ച മുരടിക്കരുത്. വികസനം സാധ്യമാകണം. അതിനുള്ള ഉപാധിയാണ് കിഫ്ബി. അതിനെ തകര്‍ക്കാന്‍ ഏതു ശക്തിവന്നാലും ചെറുക്കുക തന്നെ ചെയ്യും. അത് ഈ നാടിന്റെ ആവശ്യമാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.