പോലീസുകാർക്ക് മുഖ്യമന്ത്രിയുടെ താക്കീത്; ഒറ്റയാൻ കളി വേണ്ട, ഒത്തൊരുമയുള്ള പ്രവർത്തനമാണ് വേണ്ടത്...
തിരുവനന്തപുരം: പോലീസുകാർക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത്. സിഐമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ആക്കിയതിന് ശേഷം അധികാര തർക്കത്തെ തുടർന്ന് സ്റ്റേഷൻ ജോലികൾ കാര്യക്ഷമമായി നടക്കുന്നില്ലെന്ന പരാതികളെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചത്.
സിഐയാണോ എസ്ഐയാണോ വലുതെന്ന കാര്യത്തിൽ തർക്കമൊന്നും ആവശ്യമില്ലെന്നും ഒത്തരുമയോടെയുള്ള പ്രവർത്തനമാണ് സർക്കാരിന് ആവശ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂർ അക്കാദമിയിൽ വിളിച്ച യോഗത്തിലാണ് തർക്കം അവസാനിപ്പിക്കമെന്ന് മുഖ്യമന്ത്രി അന്ത്യശാസനം നൽകിയത്. ഡിജിപി ലോകനാഥ് ബെഹ്റ, ക്രൈം ബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പോലീസ് ദുർബലമായാൽ സംസ്ഥാനത്ത് ഇടത് തീവ്രവാദംപോലെ രാജ്യത്തിന് തിരിച്ചടിയുണ്ടാകുന്ന സംഭവങ്ങൾ വർദ്ധിക്കും. അതിനാൽ സേന ശക്തമാകണം. മണൽമഫിയെ സഹായിക്കുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരുണ്ടെന്ന റിപ്പോർട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വീട്ടിനുള്ളിൽ കുട്ടികൾ ലൈഗിംകമായി ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ ജനമൈത്രി സംവിധാനം പോലീസ് കാര്യക്ഷമായി ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.