കേന്ദ്ര നേതൃത്വം പിണറായിയെ ഉപദേശിക്കണം, കൊടിയേരിയുടെ വഴി മുഖ്യമന്ത്രിയും സ്വീകരിക്കണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മണിക്കൂറുകള്‍ക്ക് മുമ്പാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ച വാര്‍ത്ത പുറത്തുവന്നത്. പകരം എ വിജയരാഘവനാണ് ചുമതല നല്‍കിയിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്നും അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു.
സെക്രട്ടറിയുടെ ചുമതല എ.വിജയരാഘവന്‍ നിര്‍വ്വഹിക്കുന്നതാണ്' എന്നാണ് സിപിഎം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി തീരുമാനം പുറത്തുവന്നതോടെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിരിക്കുകയാണ്.

മുഖ്യമന്ത്രിയും മാതൃകയാക്കണം
ഗത്യന്തരമില്ലാതെയാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രിയും മാതൃകയാക്കണമെന്ന് കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കള്ളക്കടത്തിലും അനുബന്ധ അഴിമതികളിലും അന്വേഷണം തന്റെ നേര്‍ക്കാണെന്ന് ബോധ്യമായിട്ടും മുഖ്യമന്ത്രി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

മലയാളികളോടുള്ള വെല്ലുവിളി
മയക്കുമരുന്ന് - കള്ളപ്പണ കേസില്‍ മകന്‍ ബിനീഷ് കൊടിയേരി കുടുങ്ങിയതോടെയാണ് കൊടിയേരി രാജിവെച്ചത്. ദേശവിരുദ്ധ സ്വഭാവമുള്ള സ്വര്‍ണ്ണക്കള്ളക്കടത്തില്‍ തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായിട്ടും അഡീഷണല്‍ സെക്രട്ടറിയെ ഇ.ഡി വിളിപ്പിച്ചിട്ടും മുഖ്യമന്ത്രി രാജിവെക്കാത്തത് മലയാളികളോടുള്ള വെല്ലുവിളിയാണ്.

പിണറായിയെ ഉപദേശിക്കണം
മുഖ്യമന്ത്രിയുടെ ടീം സ്വര്‍ണ്ണക്കടത്തുകാരുമായി ബന്ധപ്പെട്ടെന്ന ഇ.ഡിയുടെ റിപ്പോര്‍ട്ട് ഗൗരവതരമാണ്. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന് നാണംകെടും മുമ്പ് രാജിവെക്കാന്‍ സി.പി.എം കേന്ദ്ര നേതൃത്വം പിണറായിയെ ഉപദേശിക്കണം. തിരഞ്ഞെടുപ്പില്‍ തിരിച്ചടി മണത്ത് നിക്കക്കള്ളിയില്ലാതെയാണ് കൊടിയേരി സ്ഥാനം ഒഴിഞ്ഞത്.

ജനങ്ങളുടെ പ്രതിഷേധം
അതുകൊണ്ടൊന്നും സി.പി.എമ്മും എല്‍.ഡി.എഫും രക്ഷപ്പെടില്ല. സിപിഎം ഉന്നത നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണമെന്ന് ബി.ജെ.പി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications