കേരളത്തെ തകര്‍ക്കാന്‍ അവിശുദ്ധ കൂട്ടുകെട്ട്; കോണ്‍ഗ്രസിനെയും ബിജെപിയെയും കണക്കിന് കൊട്ടി പിണറായി വിജയന്
തിരുവനന്തപുരം: കേരളത്തെ തകര്‍ക്കാന്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎമ്മിന്റെ വെബ് റാലിയിലാണ് ബിജെപിയേയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ചുള്ള പിണറായി വിജയന്റെ ആരോപണം. സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ വന്‍തോതില്‍ പണവും അന്വേഷണ ഏജന്‍സികളേയും ഉപയോഗിക്കുന്നു. പണം കൊടുത്ത് ജനപ്രതിനിധികളെ വിലക്കെടുക്കുന്ന അപഹാസ്യ നിലപാട് രാജ്യത്തെ പലയിടത്തും ആവര്‍ത്തിക്കുന്നു.
എഎല്‍എമാരെ വിലക്കെടുത്ത് കേരളത്തില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനാകില്ല. അങ്ങനെ ഒരു ജീര്‍ണ്ണ സംസ്കാരം കേരളത്തിനില്ല. അതുകൊണ്ടാണ് രാഷ്ട്രീയ വേട്ടക്ക് അന്വേഷണ ഏജന്‍സികളെ ബിജെപി ഉപയോഗിക്കുന്നത്. അതിന് തപ്പു കൊട്ടി കോണ്‍ഗ്രസും ലീഗും കൂടെ നില്ക്കുന്നു. വര്‍ഗീയതയോട് ഒരു വിട്ട് വീഴ്ച്ചയും ഇല്ല. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാന്‍ എല്‍ഡിഎഫിനാകില്ല. നെഞ്ചു വിരിച്ച് നിന്ന് ഇത് പറയാന്‍ എല്‍ഡിഎഫിന് കഴിയും. എന്നാല്‍ യുഡിഎഫിനൊ? വടകര മോഡല്‍ മുന്നിലുണ്ട്. യുഡിഎഫും ബിജെപിയും പരസ്പരം സഹായിക്കുന്നു. വ്യാപകമായി പൊതു സ്വതന്ത്രര്‍ രംഗത്തുണ്ട്. ഇരു കൂട്ടരും ഇവര്‍ക്ക് വേണ്ടി പ്രചരണം നടത്തുന്നു.
ജമാത്ത ഇസ്ലാമിയോട് സഖ്യം ചേര്‍ന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള തിരിച്ചടി മൂസ്ലീം ലീഗിന് കിട്ടും. നാല് വോട്ടിന് വേണ്ടി ഇവരുമായി സന്ധി ചെയ്ത കോണ്‍ഗ്രസിനും ലീഗിനുമെതിരെ വികാരം പതഞ്ഞൊഴുകുകയാണ്. എല്ലാ പാര്‍ട്ടിയുടേയും എല്ലാ നേതാക്കളും പ്രചാരണ രംഗത്തുണ്ട്. യുഡിഎഫ് നേതാക്കള്‍ ആരെങ്കിലും ബിജെപിയെ നേരിയ തോതില്‍ എങ്കിലും വിമര്‍ശിക്കുന്നത് ആരെങ്കിലും കേട്ടോ? എന്താണ് ബിജെപിക്കെതിരെ അവരുടെ നാക്ക് ചലിക്കാത്തത്? അത്രവലിയ ആത്മബന്ധം ഇവര്‍ക്കിടയിലുണ്ട്. ഇത് സാധാരണ സാഹചര്യം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏത് തിരഞ്ഞെടുപ്പിലും പ്രതിപക്ഷം നിലവിലുള്ള സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന പൊതു ചോദ്യമാണ് സര്‍ക്കാര്‍ എന്തു ചെയ്തു എന്ന് . ആരെങ്കിലും പ്രതിപക്ഷം അത്തരമൊരു ചോദ്യം ചോദിച്ചതായി കേട്ടോ, ഏറ്റവും ഒടുവില്‍ നാട് ദിരുതത്തിലായത് കോവിഡ് വന്നപ്പോഴാണ്. കോവിഡ് ദുരിത കാലത്തും കേരളം ഇന്ത്യക്കും ലോകത്തിനാകെയും മാതൃകയായിരുന്നു. പാവങ്ങളോടുള്ള പ്രതിബന്ധതയാണ് നിറഞ്ഞൊഴുകുന്നത്. അതാണ് ഇടത് മുന്നണിയുടെ പ്രത്യേകത.
സൗജന്യ ചികിത്സ മുതല്‍ റേഷനും ഭക്ഷ്യകിറ്റും സാമൂഹിക ക്ഷേമ പെന്‍ഷനും എല്ലാം എല്ലാവരുടേയും കൈകളിലെത്തി. ഇതെല്ലാം ജനങ്ങളുടെ അനുഭവമാണ്. അവരുടെ മുന്നില്‍ നാടിനും നാട്ടുകാര്‍ക്കും വേണ്ടി സര്‍ക്കാര്‍ എന്ത് ചെയ്തെന്ന് ചോദിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? വികസന രംഗത്ത് അഭൂതപൂര്‍വമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. പശ്ചാത്തല സൗകര്യമൊരുക്കാന്‍ കിഫ്ബി, കേരളാ ബാങ്ക്, ഇതെല്ലാം കണ്ട് വിഭ്രാന്തിയിലായ യുഡിഎഫും ബിജെപിയും എന്തിനേയും എതിര്‍ക്കുകയാണ്.
ഇടത് സര്‍ക്കാര്‍ ബദലിനായുള്ള പോരാട്ടത്തിലാണ്. കര്‍ഷകപ്രക്ഷോഭത്തില്‍ ദില്ലി വിറങ്ങലിച്ച് നില്ക്കുന്നു. കര്‍ഷകരുടെ ഇച്ഛാ ശക്തിയാണ് അവിടെ പ്രകടമാകുന്നത്. ജനാധിപത്യത്തെ ക്ഷയിപ്പിക്കുന്ന ഭരണഘടനയെ വെല്ലുവിളിക്കുന്ന ശക്തികളെ ചെറുക്കുന്നത് തൊഴിലാളികളും കര്‍ഷകരുമാണ്. അവരാണ് എല്‍ഡിഎഫിന്റെ ശക്തി. എല്‍ഡിഎഫിന്റെ അടിത്തറ വിപുലമായി. എല്‍ജെഡി വന്നു. വ്യത്യസ്ഥ രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്യസിക്കുന്നവര്‍ പോലും മാറി ചിന്തിക്കുമെന്ന അവസ്ഥയിലാണ് . വ്ത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഭാവികളും വരുന്നു. എന്തിന് എല്‍ഡിഎഫിനെതിരെ നില്‍ക്കണം എന്ന് ചിന്തിക്കുന്ന അനേക ലക്ഷം ആളുകളുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വമ്പിച്ച വിജയം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.