ശാസ്ത്രീയ സംഗീതത്തെ സാധാരണക്കാരില്‍ എത്തിക്കുന്നതില്‍ യേശുദാസ് വഹിച്ചത് വലിയ പങ്ക്: മുഖ്യമന്ത്രി
ശതാഭിഷേക നിറവിലെത്തി നില്‍ക്കുന്ന മലയാളത്തിന്റെ സ്വന്തം ഗാനഗന്ധർവ്വന്‍ യേശുദാസിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'ലോകത്തെവിടെയുമുള്ള മലയാളികള്‍ തിരിച്ചറിയുന്ന ശബ്ദത്തിന്റെ ഉടമയായ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് ശതാഭിഷേക ആശംസകള്‍ നേരുന്നു' യേശുദാസിന് ആശംസ നേർന്നുകൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
യേശുദാസിന്റെ പാട്ട് ഒരു മാസ്മരികതയാണ്. അരനൂറ്റാണ്ടിലധികം ദൈര്‍ഘ്യമുള്ള ആ കലാസപര്യയില്‍ ചലച്ചിത്രസംഗീതത്തിന് ലഭിച്ചത് പതിനായിരക്കണക്കിനു ഗാനങ്ങളാണ്. മികച്ച ഗായകനുള്ള കേന്ദ്രസര്‍ക്കാരിന്റെ ദേശീയ പുരസ്കാരം നിരവധി തവണ മലയാളത്തിലേക്കു കൊണ്ടുവന്ന യേശുദാസിനു കേരള സര്‍ക്കാരിന്റെ പുരസ്കാരം 17 തവണ ലഭിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ലോകത്തെവിടെയുമുള്ള മലയാളികള്‍ തിരിച്ചറിയുന്ന ശബ്ദത്തിന്റെ ഉടമയായ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് ശതാഭിഷേക ആശംസകള്‍ നേരുന്നു. ജനപ്രിയ സംഗീതത്തിന്റെയും ശാസ്ത്രീയ സംഗീതത്തിന്റെയും രംഗത്ത് ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കെ ജെ യേശുദാസ്, മലയാളിയുടെ അഭിമാനമാണ്.
യേശുദാസിന്റെ പാട്ട് ഒരു മാസ്മരികതയാണ്. അരനൂറ്റാണ്ടിലധികം ദൈര്‍ഘ്യമുള്ള ആ കലാസപര്യയില്‍ ചലച്ചിത്രസംഗീതത്തിന് ലഭിച്ചത് പതിനായിരക്കണക്കിനു ഗാനങ്ങളാണ്. മികച്ച ഗായകനുള്ള കേന്ദ്രസര്‍ക്കാരിന്റെ ദേശീയ പുരസ്കാരം നിരവധി തവണ മലയാളത്തിലേക്കു കൊണ്ടുവന്ന യേശുദാസിനു കേരള സര്‍ക്കാരിന്റെ പുരസ്കാരം 17 തവണ ലഭിച്ചു.
പാടിയത് മലയാളത്തില്‍ മാത്രമല്ല. മിക്കവാറും എല്ലാ ഇന്ത്യന്‍ ഭാഷകളിലും പാടി. ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചു. മതനിരപേക്ഷമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടിയാണ് അദ്ദേഹം എന്നും ഇടപെടുന്നത്.
അഗ്രഹാര തെരുവീഥികളിലും പണ്ഡിതശ്രേഷ്ഠന്മാരുടെ സദസ്സുകളിലും പരിമിതപ്പെട്ടു നിന്ന ശാസ്ത്രീയ സംഗീതത്തെ സാധാരണക്കാരില്‍ എത്തിക്കുന്നതിലും വലിയ പങ്കാണ് യേശുദാസ് വഹിച്ചത്. സ്വരസാന്നിധ്യംകൊണ്ട് മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ മഹാഗായകന് എല്ലാവിധ മംഗളങ്ങളും നേരുന്നു.












Click it and Unblock the Notifications