മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കൊവിഡ്, ഇഡിക്ക് മുന്നിൽ ഹാജരാകില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി സിഎം രവീന്ദ്രന് നോട്ടീസ് അയച്ചിരുന്നു. ഇന്ന് പുറത്ത് വന്ന കൊവിഡ് പരിശോധനാ ഫലത്തിലാണ് രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണ്. നാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സിഎം രവീന്ദ്രന്‍ നാളെ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാകില്ല. ഡിയുടെ കസ്റ്റഡിയിലുളള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
ഐടി വകുപ്പിലെ പദ്ധതികളിലടക്കം ഊരാളുങ്കലിന് വഴിവിട്ട സഹായം നല്‍കി എന്ന ആരോപണത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കറിനെ കൂടാതെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു.
സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. അന്വേഷണ ഏജന്‍സി വിളിച്ചാലുടനെ കുറ്റം ചാര്‍ത്തേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രവീന്ദ്രനില്‍ തങ്ങള്‍ക്ക് എല്ലാവര്‍ക്കും വിശ്വാസം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയും ഇല്ല. അന്വേഷണ ഏജന്‍സികള്‍ക്ക് ചില കാര്യങ്ങള്‍ അറിയാനുണ്ടാകും. അതിന് വേണ്ടി അവര്‍ വിളിപ്പിച്ചു എന്നേ കരുതുന്നുളളൂ എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.