വടകരയിൽ അമ്മയോടൊപ്പം നടന്നു പോകുമ്പോള്‍ കാറിടിച്ചു പരിക്കേറ്റ കുട്ടി മരിച്ചു
വടകര:സംസ്ഥാന പാതയിൽ വള്ളിക്കാട് ബാലവാടിയില്‍ കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരി മരിച്ചു. ബാലവാടി കാളിയത്ത് താഴകുനി മധുരാജിന്റെ മകള്‍ ദേവിക(7) ആണ് മരിച്ചത്. മെയ് മൂന്നിന് വൈകുന്നേരം ബാലവാടിയിലെ സ്പീഡ് ബ്രേക്കറിന് സമീപമാണ് നിയന്ത്രണം വിട്ട കെ.എല്‍-18-എന്‍ 4864 നമ്പര്‍ മാരുതി സെലേറിയോ കാര്‍ അപകടത്തില്‍പെട്ടത്.
ബൈക്കിലിടിച്ച കാര്‍ കാല്‍നടയാത്രക്കാരായിരുന്ന ദേവികയെയും അമ്മ അബിദയെയും അയല്‍വാസിയായ വയനോളി ഷൈനി എന്ന വീട്ടമ്മയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദേവികയും മറ്റുള്ളവരും കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയോടെയാണ് ദേവിക മരിച്ചത് .
ഷൈനി ഇപ്പോഴും ചികിത്സയിലാണ്.ഏക മകളാണ് ദേവിക.ദേശീയപാതയില്‍ ഇരിങ്ങലില്‍ കാല്‍നട യാത്രക്കാരന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാറിടിച്ച് മരിച്ചു. ഇരിങ്ങല്‍ തെരുവിലെ നിര്‍മ്മാണ തൊഴിലാളിയായ മഠത്തില്‍വയലില്‍ രാജന്‍ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ രാജനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചയോടെ മരിച്ചു. ഭാര്യ: ലീന. മക്കള്‍: അശ്വനി, ആരതി. സഹോദരങ്ങള്‍: ശശി, രമണി, പരേതനായ ശ്രീധരന്‍.