രാത്രി റെയില്‍വെട്രാക്കില്‍ കുഞ്ഞ് നടന്നുനീങ്ങുന്നു; ഒറ്റയ്ക്ക്!! മിന്നല്‍ വേഗതയില്‍ പാഞ്ഞ ട്രെയിന്‍
ദേവനാരായണന്റെ അമ്മ മഞ്ജു റെയില്‍വെ ടെക്‌നിക്കല്‍ വിഭാഗം ജീവനക്കാരിയാണ്. ഇവരുടെ ഭര്‍ത്താവ് അജിത്ത് കൊല്ലത്ത് ഡ്രൈവറാണ്. ഇരുവര്‍ക്കും ആറ് വര്‍ഷത്തിന് ശേഷമാണ് ദേവനാരായണന്‍ പിറന്നത്.
കൊച്ചി: രാത്രി റെയില്‍വെ ട്രാക്കില്‍ ഒറ്റയ്ക്ക് നടന്നു നീങ്ങുന്ന ചെറിയ കുട്ടി. ആരെയും ആശ്ചര്യപ്പെടുത്തുന്ന കാഴ്ച. ഒരു മിന്നായം പോലെ തോന്നിയ ആ കാഴ്ച ശരിയാണെന്ന് ഉറപ്പിക്കാന്‍ സീറ്റില്‍ നിന്ന് ചാടിയെഴുന്നേറ്റ് ട്രെയിനിന്റെ വാതിലിലെത്തി. അപ്പോഴേക്കും ട്രെയിന്‍ ഏറെ ദൂരം പോയിരുന്നു. എങ്കിലും സംശയം ബാക്കി. മറ്റു യാത്രക്കാരോടും ചോദിച്ചു. അവര്‍ക്ക് അത്ര ഉറപ്പില്ല, കണ്ട പോലെ തോന്നിയെന്ന് ചിലര്‍. വൈകിച്ചില്ല. മൊബൈലെടുത്ത് ഏത് പോലീസ് സ്‌റ്റേഷന്‍ പരിധിയാണെന്ന് നോക്കി നമ്പര്‍ തരപ്പെടുത്തി. പോലീസിനെ വിളിച്ചു....
ഹവീല്‍ദാര്‍ ഇവി അനീഷ്‌മോന് പോലീസിനെ അറിയിച്ചിട്ടും ഒരു സമാധാനം കിട്ടിയില്ല. ഇടക്കിടെ വിളിച്ചുനോക്കി. പോലീസുകാരുടെ ഓരോ നീക്കവും ചോദിച്ചറിഞ്ഞു. കണ്ട സ്ഥലം ഓര്‍ത്തെടുത്ത് വിവരിച്ചുകൊടുത്തു. ഒടുവില്‍ പോലീസ് സംഘത്തിന്റെ ഫോണ്‍ വന്നു. ഒരു കുഞ്ഞുജീവന്‍ രക്ഷിച്ചതിന്റെ ആശ്വാസത്തില്‍ അനീഷ് മോന്‍ യാത്ര തുടര്‍ന്നു...
നടുക്കം മാറിയിട്ടില്ല
സംഭവം വിവരിക്കുമ്പോള്‍ അനീഷ് മോന്റെ നടുക്കം മാറിയിട്ടില്ല. പോലീസിനെ അറിയിച്ചെങ്കിലും പാളത്തിലൂടെ ട്രെയിന്‍ വരല്ലേ എന്നായിരുന്നു പ്രാര്‍ഥന. ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകളെയാണ് ഈ വേളയില്‍ ഓര്‍ത്തത്. കുട്ടിയെ രക്ഷിച്ചുവെന്ന് കളമശേരി പോലീസുകാര്‍ വിളിക്കുന്നത് വരെ വല്ലാത്തൊരു വീര്‍പ്പുമുട്ടലായിരുന്നുവെന്ന് അനീഷ് മോന്‍ പറയുന്നു. ഒറ്റഫോണ്‍ വിളിയില്‍ കൊച്ചിക്കാരുടെ താരമായി മാറിയിരിക്കുന്നു ഈ പോലീസുകാരന്‍. ഇദ്ദേഹത്തിന്റെ അവസരോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. പിന്നീട് പോലീസുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് കുട്ടിയുടെ വീട്ടിലെത്തി ഇദ്ദേഹം. അവര്‍ കൈകൂപ്പി നിന്നു. പൊന്നുമോന്റെ ജീവന്‍ തിരിച്ചു തന്നെ ദൈവത്തിന് മുന്നിലെന്ന പോലെ.
രാത്രി എട്ടരയോടെ
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. റെയില്‍വെ ക്വാര്‍ട്ടേസിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരന്നു രണ്ടുവയസുകാരന്‍ ദേവനാരായണന്‍ എന്ന കൊച്ചുകുട്ടി. അമ്മയറിയാതെ കുട്ടി എഴുന്നേറ്റ് നടന്നു. റെയില്‍വെ ട്രാക്കിലൂടെ. അല്‍പ്പനേരം കഴിഞ്ഞ് വീട്ടുകാര്‍ കുട്ടിയെ തിരക്കിയെങ്കിലും കണ്ടില്ല. കാല്‍പാട് നോക്കി അവര്‍ റെയില്‍വെ ട്രാക്കിലേക്ക് നോക്കിയെങ്കിലും ഫലമുണ്ടായില്ല. കുട്ടി പോയതിന്റെ എതിര്‍ ദിശയിലാണ് വീട്ടുകാര്‍ തിരഞ്ഞത്. ഈ വേളയില്‍ നിലമ്പൂര്‍ എറണാകുളം പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനായിരുന്നു അനീഷ് മോന്‍. കുട്ടിയെ അദ്ദേഹം കണ്ടു. ഒറ്റയ്ക്ക് ഒരു കുട്ടി ഇരുട്ടില്‍ നടക്കുന്നു. മറ്റൊന്നും ചിന്തിച്ചില്ല. അപ്പോളോ ടയേഴ്‌സിന്റെ കമ്പനി കണ്ടതോടെ സ്ഥലം കളമശേരിയാണെന്ന് ഉറപ്പിച്ചു. കളമശേരി പോലീസിന്റെ നമ്പര്‍ മൊബൈലില്‍ നിന്ന് തപ്പിയെടുത്തു വിളിച്ചു.
മലപ്പുറത്തെ പോലീസ്
മൊബൈല്‍ റേഞ്ച് കിട്ടാത്തതിനാല്‍ വീണ്ടും വീണ്ടും വിളിച്ചു. ഒടുവില്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് കാര്യം പറഞ്ഞു. സ്ഥലവും വിവരിച്ചു. എങ്കിലും സമാധാനം കിട്ടിയില്ല. ഇടക്കിടെ പോലീസിനെ വിളിച്ചുകൊണ്ടിരുന്നു. കുട്ടിയെ പോലീസെത്തി രക്ഷിച്ചു വീട്ടുകാര്‍ക്ക് കൈമാറി. വിവരം അവര്‍ അനീഷ്‌മോനെ വിളിച്ചുപറയുകയും ചെയ്തു. മലപ്പുറം കരുവാരക്കുണ്ട് പോലീസ് സ്‌റ്റേഷനിലാണ് അനീഷ് മോന് ഡ്യൂട്ടി. അവധിക്ക് ഭാര്യവീടായ വൈക്കത്തേക്ക് പോകുകയായിരുന്നു. കാഞ്ഞിരപ്പള്ളി കാപ്പാട് സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ കേരള ഭീകരവിരുദ്ധ സ്‌ക്വാഡ് അംഗമാണ്. ഡെപ്യൂട്ടേഷനിലാണ് മലപ്പുറത്തെ സ്റ്റേഷനില്‍ സേവനമനുനഷ്ടിക്കുന്നത്.
വീട്ടിലെത്തി കണ്ടു
ദേവനാരായണന്റെ അമ്മ മഞ്ജു റെയില്‍വെ ടെക്‌നിക്കല്‍ വിഭാഗം ജീവനക്കാരിയാണ്. ഇവരുടെ ഭര്‍ത്താവ് അജിത്ത് കൊല്ലത്ത് ഡ്രൈവറാണ്. ഇരുവര്‍ക്കും ആറ് വര്‍ഷത്തിന് ശേഷമാണ് ദേവനാരായണന്‍ പിറന്നത്. കുഞ്ഞിനെ തിരിച്ചുനല്‍കിയ പോലീസുകാരോട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത കടപ്പാടുണ്ടെന്ന് അജിത്തും മഞ്ജുവും പറയുന്നു. അനീഷ്‌മോന്റെ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ തിരിച്ചുനല്‍കിയത്. ദേവനാരായണന്റെ അമ്മൂമ ശാന്ത നിറഞ്ഞ കണ്ണുകളോടെയാണ് അനീഷ്‌മോനെ വരവേറ്റത്. ദൈവദൂതനാണ് ഇദ്ദേഹമെന്ന് ശാന്ത പറയുന്നു. കളമശേരിയിലെ വീട്ടിലെത്തിയാണ് അനീഷ്‌മോന്‍ കുടുംബത്തെ കണ്ടത്. ദേവനാരായണന് മധുരം നല്‍കി അനീഷ് മടങ്ങി.
ഇന്നസെന്റ് അമ്മ അധ്യക്ഷ പദവി ഒഴിയും; തനിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്ന് നടന്‍, സ്ഥാനമോഹമില്ല