ചൈന അടിച്ച് കയറും: കണ്ടെത്തിയിരിക്കുന്നത് 168 ടണ്‍ സ്വർണ ശേഖരം; അതും മൂന്നിടങ്ങളിലായി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വലിയ തോതില്‍ സ്വർണ നിക്ഷേപം കണ്ടെത്തിയതായി ചൈന. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യ, വടക്കുകിഴക്കൻ മേഖലയിലെ ഇൻറർ മംഗോളിയ സ്വയംഭരണ പ്രദേശം, ഹീലോങ്ജിയാങ് പ്രവിശ്യ എന്നിവിടങ്ങളിലായി 168 ടണ്‍ സ്വർണ ശേഖരം കണ്ടെത്തിയെന്നാണ് പ്രകൃതിവിഭവ മന്ത്രാലയത്തിനു കീഴിലുള്ള ജിയോളജിക്കൽ സർവേ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഗാൻസു പ്രവിശ്യയില്‍ 102.4 ടൺ സ്വർണമാണുള്ളത്. ഇന്നർ മംഗോളിയയില്‍ 41.3 ടണ്‍, ഹീലോംഗ്ജിയാങില്‍ 24.3 ടണ്‍ എന്നിങ്ങനെയാണ് സ്വർണ്ണ നിക്ഷേപം. ചൈനീസ് സർക്കാറിന്റെ പിന്തുണയോടെ ഈ സ്വർണ്ണങ്ങള്‍ ഖനനം ചെയ്യാനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണ്. ഇതോടൊപ്പം തന്നെ മറ്റ് മേഖലകളിലെ പര്യവേക്ഷണവും ചൈന ശക്തമാക്കിയിട്ടുണ്ട്.

രാജ്യവ്യാപകമായി സ്വർണ്ണ പര്യവേക്ഷണത്തിലെ പുതിയ മുന്നേറ്റങ്ങൾ പ്രാദേശിക സംരംഭങ്ങൾക്ക് ഫലപ്രദമായ മാർഗ്ഗനിർദ്ദേശം നൽകുകയും പ്രാദേശിക മേഖലയിലെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് വലിയ രീതിയില്‍ സംഭാവന നല്‍കുകയും ചെയ്യുന്നുവെന്നും ചൈനീസ് ജിയോളജിക്കൽ സർവേ അഭിപ്രായപ്പെടുന്നു.
സമീപകാലത്ത് ധാതുവിഭവങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി വലിയ പദ്ധതികളാണ് ചൈന പ്രഖ്യാപിച്ചത്. ഇതിലൂടെ സ്വർണത്തിന് പുറമെ ടാൻ്റലം, സിർക്കോൺ തുടങ്ങി അപൂർവ്വ ലോഹങ്ങളും ചൈന വലിയ തോതില്‍ കണ്ടെത്തിയിട്ടുണ്ട്. ആഗോള സാമ്പത്തിക ഡാറ്റാ ബോഡിയായ ട്രേഡിംഗ് ഇക്കണോമിക്‌സിൻ്റെ കണക്കനുസരിച്ച് ചൈനയില്‍ 2264 ടൺ കരുതല്‍ സ്വർണശേഖരമാണുള്ളത്. ലോകരാഷ്ട്രങ്ങളുടെ കണക്ക് പരിശോധിക്കുമ്പോള്‍ ചൈനയുടെ സ്വർണ ശേഖരം ആറാം സ്ഥാനത്ത് വരും. യുഎസ് (8133 ടൺ), ജർമ്മനി (3352 ടൺ), ഇറ്റലി (2452 ടൺ) എന്നീ രാജ്യങ്ങളാണ് കരുതല്‍ സ്വർണ ശേഖരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍.
സ്വർണ കരുതൽ ശേഖരത്തിലെ വർദ്ധനവ് 2024-ൽ ചൈനയുടെ ആഗോള റാങ്കിംഗ് ഉയർത്തുകയായിരുന്നു. സാമ്പത്തി പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും കറൻസി വിനിമയ നിരക്ക് സ്ഥിരപ്പെടുത്തുന്നതിലും പേയ്‌മെൻ്റ് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും രാജ്യത്തിന്റെ സ്വർണ്ണ ശേഖരം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു രാജ്യത്തിൻ്റെ സാമ്പത്തിക സ്വാതന്ത്ര്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഘടകമായതിനാലും കരുതല്‍ സ്വർണ ശേഖരം വർധിപ്പിക്കാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അതീവ ശ്രദ്ധ പതിപ്പിക്കാറുണ്ട്.
"പണപ്പെരുപ്പത്തെ ചെറുക്കുന്നതിനുള്ള തന്ത്രപ്രധാനമായ കരുതൽ ശേഖരമാണ് സ്വർണം. വ്യക്തികളെ സംബന്ധിച്ചിടത്തോളം, സ്വർണ്ണം പണപ്പെരുപ്പത്തിനെതിരായ ഒരു വേലിയായി വർത്തിക്കുന്നു. അതേസമയം രാജ്യത്തെ സംബന്ധിച്ച് അത് സമ്പത്ത് സംരക്ഷിക്കുകയും സാമ്പത്തിക അനിശ്ചിതത്വങ്ങളിൽ സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു." ബീജിംഗ് ലാംഗെ സ്റ്റീൽ ഇൻഫർമേഷൻ റിസർച്ച് സെൻ്ററിലെ റിസർച്ച് ഡയറക്ടർ വാങ് ഗുവോക്കിംഗിനെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, അടുത്തിടെയായി രാജ്യത്തെ സ്വർണ്ണ ശേഖരം വർധിച്ച് വരികയാണ് റിസ്സർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ). നിലവില്‍ 853.63 ടണ്‍ കരുതല്‍ സ്വർണ ശേഖരമാണ് ആർ ബി ഐയുടെ കൈവശമുള്ളത്. ഇതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ എത്താനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications